കുമളി: തേക്കടിയില്‍ സന്ദര്‍ശനത്തിന് എത്തിയ തമിഴ്നാട് സ്വദേശിയുടെ ആക്രമണത്തില്‍ ഫോറസ്റ് ബീറ്റ് ഓഫീസറെ അബോധാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കൃഷ്ണഗിരി സ്വദേശി സുദര്‍ശ(33)നെ കുമളി പോലീസ് അറസ്റ്റ് ചെയ്തു.
വനം വകുപ്പ് ജീവനക്കാരനായ പൗലോസ് സി ജോര്‍ജിനാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. കുമളിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം പൗലോസിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്തുത്യര്‍ഹ സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ നേടിയ ഉദ്യോഗസ്ഥനാണ് പൗലോസ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ രാവിലെ ആറരയോടെ തേക്കടിയുടെ പ്രവേശന കവാടമായ ചെക്പോസ്റ്റില്‍ ബോട്ട് സവാരിക്കായുള്ള വാഹനങ്ങളുടെ നീണ്ട നിരയെ മറികടന്ന് തേക്കടിയിലേക്ക് സുദര്‍ശന്റെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം കടന്നു. ക്രമം പാലിച്ച് വാഹനം ഒതുക്കി നിര്‍ത്താന്‍ ആവശ്യപ്പെട്ട പൗലോസുമായി സുദര്
ശന്റെ പിതാവ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
ഇത് കണ്ടു പാഞ്ഞെത്തിയ സുദര്ശന് ഉദ്യോഗസ്ഥന്റെ മുഖത്ത് ആഞ്ഞിടിച്ചു. ബോധരഹിതനായ പൗലോസിനെ നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് കുമളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലും പ്രവേശിപ്പിച്ചു . സര്‍ക്കാര്‍ ജീവനക്കാരന്റെ ജോലി നിര്‍വഹണത്തില്‍ തടസം വരുത്തിയതിന്, ഗുരുതരമായി ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്തതായി കുമളി പോലീസ് അറിയിച്ചു. ഇയാളെ പീരുമേട് കോടതിയില്‍ ഹാജരാക്കും.
സഹപ്രവര്‍ത്തകനെ മര്‍ദിച്ച കുറ്റക്കാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ യൂണിയനുകളുടെ നേതൃത്വത്തില്‍ കുമളിയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധിഷേധ പ്രകടനം നടത്തി. സംഭവ വിവരം പോലീസില്‍ അറിയിച്ചിട്ടും ഒരു മണിക്കൂറിന് ശേഷമാണ് പോലീസ് എത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.സീസണ് കാലമായതിനാല്‍ മതിയായ പോലീസ് ഉദ്യോഗസ്ഥരുടെ അഭാവമാണ് ഇതിനു കാരണമായി പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: