ആലപ്പുഴ: ജില്ലയില്‍ സ്പിരിറ്റ് വിപണനം വീണ്ടും ശക്തി പ്രാപിക്കുന്നുവെന്ന രഹസ്യ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും പരിശോധനയ്ക്കുമായി എക്സൈസ് കമ്മീഷണര്‍ ഋഷിരാജ്സിങ് ജില്ലയിലെത്തി.
ഋഷിരാജ്സിങ് എക്സൈസ് കമ്മീഷണര്‍ ആയതിനു ശേഷം സ്പിരിറ്റ് മാഫിയയുടെ പ്രവര്‍ത്തനം ഏകദേശം നിലച്ച മട്ടായിരുന്നു. എന്നാല്‍ സമീപകാലത്തായി സ്പിരിറ്റ് വിപണനം സജീവമാകുന്നതായി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മീഷണര്‍ എത്തിയത്. കമ്മീഷണര്‍ ഇന്നലെ ആലപ്പുഴ എക്സൈസ് ജില്ലാ ആസ്ഥാനം സന്ദര്‍ശിച്ച് ഉദ്യോഗസ്ഥന്മാര്ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി. ഓഫീസുകള്‍ പരിശോധിച്ചു. ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിനോട് ശക്തമായ നടപടി ഉണ്ടാക്കണമെന്ന് കര്‍ശനമായി നിര്‍ദ്ദേശിച്ചു.
ഋഷിരാജ്സിംഗ് എക്സൈസ് കമ്മീഷണര്‍ ആയതിന് ശേഷം അബ്കാരി കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ജില്ലയില്‍ ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ 2,949 അബ്കാരി കേസുകളും 174 എന്‍ഡിപിഎസ് കേസുകളും മറ്റനേകം കേസുകളും കണ്ടെടുത്തതിന് ജില്ലയിലെ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണര്‍ അഭിനന്ദിച്ചു. എന്നാല്‍ ജില്ലയില്‍, സ്പിരിറ്റ് വിപണനത്തിനെതിരെയുളള പ്രവര്‍ത്തനങ്ങളില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ നടപടി നേരിടേണ്ടി വരുമെന്ന് എല്ലാ ജീവനക്കാരെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ജില്ലയില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് ജോയിന്റ് ഓപ്പറേഷന് നടത്തുവാന്‍ എക്സൈസ് കമ്മീഷണര്‍ കര്‍ശന നിര്‍ദ്ദേശം നല്കി. ആലപ്പുഴ എസ്പി എ. അക്ബറുമായും അദ്ദേഹം ബന്ധപ്പെട്ടു. തുടര്‍ന്ന് എക്സൈസ് കമ്മീഷണര്‍ ജില്ലയില്‍ സ്പിരിറ്റ് സൂക്ഷിക്കുന്നതായി സംശയിക്കുന്ന പ്രദേശങ്ങളും, സ്ഥലങ്ങളും സന്ദര്‍ശിച്ചു.
കായംകുളം റേഞ്ചിലെ ഒഎന്‍കെ ജങ്ഷന് പടിഞ്ഞാറുവശം ചിറകുളങ്ങരയിലുളള മനോജിന്റെ വീടും മില്ലും എക്സൈസ് കമ്മീഷണര്‍ പരിശോധിച്ച് ടിയാന് നിരവധി സ്പിരിറ്റ് കേസിലെ പ്രതിയാണ്. കളളില്‍ മിക്സ് ചെയ്യുന്നതിനാവശ്യമായ സ്പിരിറ്റും വ്യാജമദ്യ നിര്‍മ്മാണത്തിന് ആവശ്യമായ സ്പിരിറ്റും വിതരണം ചെയ്യുന്ന മാഫിയയിലെ പ്രധാന കണ്ണിയാണ് മനോജ്. സ്പിരിറ്റ് മാഫിയയെ കുറിച്ചുളള വിശദമായ അന്വേഷണം നടത്തുന്നതിനുളള എക്സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്ത് നിന്നുളള പ്രത്യേക ഇന്റലിജന്‍സ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നതിനായി ആലപ്പുഴയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: