കോട്ടയം: നാട്ടകം ഗവ. പോളിടെക്നിക്ക് വിഷയത്തില്‍ പ്രതിഷേധിച്ച് ജനുവരി 3ന് കെപിഎംഎസ് നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ 5000 അമ്മമാരെ പങ്കെടുപ്പിക്കാന്‍ കെപിഎംഎസ് തീരുമാനിച്ചു. കെപിഎംഎസിന്റെ വനിതാ വിഭാഗമായ മഹിളാ ഫെഡറേഷന്റെ നേതൃത്വത്തിലാണ് അമ്മമാരെ അണിനിരത്തുന്നത്.
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന പട്ടികജാതി/വര്‍ഗ്ഗ പീഡനങ്ങള്‍ നിസ്സാരവല്‍ക്കരിക്കുന്ന സര്‍ക്കാര്‍ നയം വഞ്ചനാപരമാണെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാട്ടകത്തെ റാഗിങിനെ ഇരയായ വിദ്യാര്‍ത്ഥികളുടെ ജീവന്‍പോലും അപകടാവസ്ഥയിലാക്കിയവര്ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം. ഭരണാഘടനാ സംരക്ഷണമുള്ള പ്രത്യേകവിഭാഗം എന്ന നിലയില്‍ പട്ടികജാതി/വര്‍ഗ്ഗ സ്ത്രീകളുടെ സുരക്ഷയ്ക്കും പ്രാമുഖ്യം നല്‍കണം. കേരളത്തിലെ പട്ടികജാതി വകുപ്പും മന്ത്രിയും രാഷ്ട്രീയലക്ഷ്യങ്ങള്ക്കാണ് മുന്‍ഗണന നല്‍കുന്നത്.
ആദിവാസി സ്ത്രീകളുടെ ഗര്ഭത്തെപോലും നിയമസഭയില്‍ പരിഹാസ്യമാക്കിയ പട്ടികജാതി മന്ത്രിയുള്ള നാടാണ് കേരളം. അതിനാല്‍ കേരളത്തിലെ വകുപ്പ് തലത്തില്‍ തങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായി. ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ പട്ടികജാതി/വര്‍ഗ്ഗ പീഡനകേസുകളും ശാശ്വാതമായ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കെപിഎംഎസ് ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ കെപിഎംഎഫ് സംസ്ഥാന പ്രസിഡന്റ് ഷീജ രാമു, സുജാത ശിവന്, വത്സല നന്ദന്, ശോഭന കുഞ്ഞന്‍, റെജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: