തിരുവനന്തപുരം: പ്രതിപക്ഷം ശക്തമായ പ്രക്ഷോഭം നടത്തേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ജനുവരി മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. യുഡിഎഫില്‍ ഒരു തരത്തിലുമുള്ള വഴക്കുമില്ലെന്നും നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നത് ജനം അത്രത്തോളം ദുരിതത്തിലായതിനാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനജീവിതം ദുസ്സഹമാക്കുന്ന ഏത് നടപടികളും എതിര്‍ക്കപ്പെടേണ്ടതാണ്. അതെല്ലാം യുഡിഎഫ് യോഗം വിശദമായി ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് റേഷന്‍ ലഭിക്കുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മറ്റെന്ത് പോരായ്മയുണ്ടായിരുന്നാലും റേഷന്‍കടകളിലും പൊതുവിപണിയിലും അരി യഥേഷ്ടം ലഭിച്ചിരുന്നു. വരള്‍ച്ച കാരണമുള്ള പ്രശ്നങ്ങളുണ്ട്. അതിന് പരാഹാരം ഉണ്ടാകുന്നില്ല. മത്സ്യത്തൊഴിലാളി മേഖലയാകെ തളര്‍ച്ചയിലാണ്. പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലാണ്.
റാങ്ക് ലിസ്റ്റുകള്‍ നീട്ടണമെന്നു തന്നെയാണ് അഭിപ്രായം. ഇത്തരത്തില്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്ക്കുന്നു. അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം പോരാ, പോരാ എന്ന് നേതാക്കള്‍ പറയുന്നത്. അതിനെല്ലാം യുഡിഎഫ് യോഗത്തോടെ പരിഹാരമാകും. സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകള്‍ക്കെതിരെ സമരം ചെയ്യേണ്ടിവരും. അതിനര്‍ത്ഥം ഹര്‍ത്താല്‍ പോലുള്ള സമരങ്ങള്‍ നടത്തി ജനത്തെ കൂടുതല്‍ വലയ്ക്കുമെന്നല്ല. പ്രതിപക്ഷം എന്ന നിലയില്‍ ആറുമാസത്തെ പ്രവര്‍ത്തനം തൃപ്തികരമാണ്. എന്നാല്‍ സാഹചര്യം മനസിലാക്കി കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. മന്ത്രി എം.എം മണി രാജിവെക്കണം എന്നുതന്നെയാണ് ലീഗ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്രമായി അഭിപ്രായം പറയുന്നവര്‍ക്കെതിരെ യുഎപിഎ ചുമത്തുന്നത് വ്യാപകമായിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഎപിഎ കേസുകളില്‍ പക്ഷപാതമുണ്ട്. അഭിപ്രായം പറയുന്നവര്‍ക്കു മേല്‍ തീവ്രവാദം ചാര്‍ത്തി ഒതുക്കാമെന്ന സ്ഥിതി നിലനില്‍ക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: