കാക്കനാട്: ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങളില്‍ കേന്ദ്രം ജാഗരൂകരാണെന്ന് കേന്ദ്രമന്ത്രി മുക്്താര് അബ്ബാസ് നഖ്വി. ന്യൂനപക്ഷ കാര്യത്തില്‍ സര്‍ക്കാറിന് ഹിഡന്‍ അജണ്ടയില്ല. മതസൗഹാര്‍ദ്ദവും സമാധാനവുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മന്ത്രി പറഞ്ഞു. കാക്കനാട് സീറോ മലബാര്‍ സഭ ആസ്ഥാനത്തെത്തിയ മന്ത്രി, മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ മോചനം സംബന്ധിച്ചായിരുന്നു ചര്‍ച്ച. അരമണിക്കൂര്‍ ചര്‍ച്ചയില്‍, ഉഴുന്നാലിന്റെ മോചനത്തിന് കേന്ദ്രം സാധ്യമായ വഴികളെല്ലാം തേടുന്നുണ്ടെന്ന് മന്ത്രി ഉറപ്പുനല്‍കി. വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറുമായി ഫോണില്‍ സംസാരിക്കാനും മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് മന്ത്രി ഇടപെട്ട് അവസരമുണ്ടാക്കി.
യെമനുമായി നയതന്ത്ര ബന്ധമില്ലാത്തതാണ് മോചനം വൈകാന്‍ കാരണം. മോചനത്തിനായി കേന്ദ്രസര്‍ക്കാരും വിദേശകാര്യ വകുപ്പും വേണ്ട നടപടികള്‍ എത്രയും വേഗം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ സാധ്യതകളും പരിശോധിച്ച് യെമന്‍ അധികൃതരുമായി സംസാരിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രിയും കേന്ദ്ര സര്‍ക്കാറും ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ നിന്നായിരിക്കാം മോചനം സംബന്ധിച്ച് കുറ്റപ്പെടുത്തല്‍ ഉണ്ടായത്.വത്തിക്കാന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന ആരോപണം വികാരപരമാണ്. കര്‍ദിനാള്‍ പറഞ്ഞു. ഫ്രഞ്ച് വനിത മാധ്യമ പ്രവര്‍ത്തകയുടെ മോചനം വത്തിക്കാന്‍ ഇടപെട്ടത് കൊണ്ട് സാധ്യമായതല്ല.
തൃശ്ശൂരിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിക്കാണ് കൊച്ചിയില്‍ മന്ത്രി കര്‍ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്. കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി. തോമസ്, ബിജെപി ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാല്‍, അഡ്വ.കെ.വി സാബു എന്നിവര്‍ മന്ത്രിയോടൊപ്പം കൂടിക്കാഴ്ചക്ക് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: