ആലപ്പുഴ: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കള്ളപ്പണക്കാരെയും കള്ള നോട്ടുകാരെയും സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രഖ്യാപിച്ച മനുഷ്യച്ചങ്ങല വിജയിപ്പിക്കാന്‍ പാവപ്പെട്ടവരുടെ തൊഴിലും കൂലിയും മുടക്കുന്നു.
ചങ്ങല വിജയിപ്പിക്കാന്‍ തൊഴിലുറപ്പു തൊഴിലാളികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും രംഗത്തിറക്കാന്‍ പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്കി. മനുഷ്യചങ്ങലയുടെ പ്രചരണത്തിനായി നടത്തിയ പരിപാടികളിലും തൊഴിലുറപ്പുകാരെ വ്യാപകമായി പങ്കെടുപ്പിച്ചിരുന്നു. തൊഴില്‍ ചെയ്യാന്‍ ഒപ്പിട്ട ശേഷമാണ് പലരെയും നിര്‍ബന്ധിച്ച് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിച്ചത്. സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ ശമ്പളം നഷ്ടപ്പെടാതെ ചങ്ങലയില്‍ കണ്ണികളാകുമ്പോള്‍ പണിയും കൂലിയും നഷ്ടപ്പെടുത്തി ചങ്ങലയില്‍ പങ്കെടുക്കാനെത്തുന്നത് കൂലിത്തൊഴിലാളികളും, ചുമട്ടുത്തൊഴിലാളികളും അടക്കമുള്ള പാവപ്പെട്ടവരാണ്.
സമ്പന്നക്കാര്ക്കായി സിപിഎമ്മും സിപിഐയും പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിക്കുകയാണെന്നാണ് വിമര്‍ശനം. തോമസ് ചാണ്ടിയെ പോലുള്ള ശതകോടീശ്വരന്മാരായ ജനപ്രതിനിധികളും ചങ്ങലക്കണ്ണിയാകും. പൊതുഖജനാവില്‍ നിന്ന് സുഖചികിത്സയ്ക്ക് വരെ പണം വാങ്ങിയെടുത്തയാളാണ് തോമസ് ചാണ്ടി.
മതവര്‍ഗ്ഗീയ സംഘടനകളെയും ചങ്ങലയില്‍ പങ്കാളികളാക്കാന്‍ ഇടതു നേതൃത്വം ശ്രമം ഊര്‍ജ്ജിതമാക്കി. നോട്ട് അസാധുവാക്കല്‍ ഏറ്റവും കുടുതല്‍ പ്രതിസന്ധിയിലാക്കിയത് ഇത്തരം സംഘടനകളെയും ചില ആരാധനാലയ നടത്തിപ്പുകാരെയും ആയിരുന്നു. ചില വികാരിമാരും മുസ്ളീം സംഘടനകളും ചങ്ങലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സഹ.ബാങ്കുകളില്‍ ഭരണസമിതികളുടെയും ജിവനക്കാരുടെയും ഒത്താശയോടെ നടക്കുന്ന കോടികളുടെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഓരോ ദിവസവും വാര്‍ത്തകള്‍ പുറത്തുവരുന്നതും ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കി. പട്ടണക്കാട് സര്‍വീസ് സഹ.ബാങ്കില്‍ നടന്ന കോടികളുടെ അഴിമതിയില്‍ പ്രതിക്കൂട്ടില്‍ കോണ്‍ഗ്രസുകാരായ ഭരണസമിതിയായിരുന്നു. ജില്ലയിലെ മറ്റൊരു ബാങ്കിന്റെ ശാഖയിലും കോടികളുടെ തട്ടിപ്പുകഥകള്‍ പുറത്തുവന്നു. ഇവിടെയും ഭരണസമിതിക്കാര് കോണ്‍ഗ്രസുകാരാണ്.
എന്നാല്‍ ഇവിടുത്തെ അഴിമതിയില്‍ ഇടതുപക്ഷം ഒത്തുകളിക്കുകയാണ്. സിപിഎം ഏരിയാ കമ്മറ്റി തട്ടിപ്പിനെതിരെ നല്കിയ പ്രസ്താവന പാര്‍ട്ടി മുഖപത്രം പോലും പ്രസിദ്ധീകരിച്ചില്ല. പ്രമുഖ ജില്ലാ നേതാവാണ് വാര്‍ത്ത തമസ്ക്കരിക്കാന്‍ ഇടപെട്ടത്. അഴിമതി ആരോപണ വിധേയരില്‍ ചിലര്‍ക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്.
അതിനിടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച കെ. ആര്. ഗൗരിയമ്മയെ അനുനയിപ്പിക്കാന്‍ എല്‍ഡിഎഫ് നേതൃത്വം ശ്രമം തുടങ്ങി. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ഗൗരിയമ്മയെ ഫോണില്‍ വിളിച്ച് ചങ്ങലയില്‍ കണ്ണിയാകണമെന്ന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: