തിരുവനന്തപുരം: ഡിസംബര്‍ 31ന് കാലാവധി അവസാനിക്കുന്ന 162 റാങ്ക്ലിസ്റ്റുകളുടെ ഭാവി ഇന്നറിയാം. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ കാലാവധി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ ലിസ്റ്റുകള്‍ അസാധുവാകും. കെഎസ്ഇബി മസ്ദൂര്‍, സ്റ്റാഫ് നഴ്സ്, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി അധ്യാപകര്‍ തുടങ്ങിയ ലിസ്റ്റുകളും കലാവധി തീരുന്നവയില്‍ പ്പെടുന്നു. നിയമന നിരോധനത്തിനെതിരെ വിവിധ റാങ്ക്ഹോള്‍ഡേഴ്സ് സംഘടനകള്‍ അനിശ്ചിതകാലമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തിവരികയാണ്.
എല്‍ഡിഎഫ് അധികാരത്തില്‍ കയറിയാല്‍ ഒരു വര്‍ഷം അഞ്ചുലക്ഷം പേരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമിക്കുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ചുമതലയേറ്റെടുത്ത് പതിനെട്ട് ദിവസത്തിനകം വകുപ്പുകളിലെ ഒഴിവുകള്‍ പൂര്‍ണ്ണമായും റിപ്പോര്‍ട്ട് ചെയ്യിക്കും എന്ന പ്രഖ്യാപനവും നടത്തി.
എന്നാല്‍ പ്രഖ്യാപനങ്ങള്‍ കടലാസ്സില്‍ ഒതുങ്ങിയതല്ലാതെ നിയമനങ്ങളോ റിപ്പോര്‍ട്ട് ചെയ്യിക്കലോ നടന്നില്ല. അപ്രഖ്യാപിത നിയമന നിരോധനം സര്‍ക്കാര്‍ നടപ്പാക്കുകയായിരുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് പ്രമോഷന് നല്കി ബന്ധപ്പെട്ട വകുപ്പുകളിലെ ഒഴിവുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തില്ല. 162 റാങ്ക്ലിസ്റ്റില് നിന്ന് നിയമനം നടത്തിയാല്‍ പതിനായിരത്തിലധികം പേര്‍ക്ക് ജോലി ലഭിക്കും.
കടുത്ത സാമ്പത്തികപ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാര്‍ വട്ടം കറങ്ങിയതോടെ പുതിയ നിയമനങ്ങള്‍ നടത്തുന്നതിനെ ധനവകുപ്പ് ശക്തമായി എതിര്‍ത്തു. ഇതോടെയാണ് സര്‍ക്കാര്‍ അപ്രഖ്യാപിത നിയമന നിരോധനം നടപ്പിലാക്കിയത്.
റാങ്ക് ഹോള്ഡേഴ്സുകാര് അനിശ്ചിതകാലമായി സമരം നടത്തിയിട്ടും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയുമായി സംഘടനകള്‍ ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും അനുമതി നല്‍കിയില്ല. നിവേദനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ ഉദ്യോഗാര്‍ത്ഥികള്‍ എകെജി സെന്ററില്‍ ചെന്ന് നേരിട്ട് കണ്ടിരുന്നു. നിവേദനം പാര്‍ട്ടി ഓഫീസില്‍ കൊടുക്കാന്‍ പറയുകയും ഡിസംബര്‍ 31 വരെയല്ലേ സമരം ചെയ്യുകയുള്ളൂ എന്ന് അധിഷേപിച്ച് ഇറക്കി വിടുകയും ചെയ്തു.
കഴിഞ്ഞ ദിവസം പിഎസ്സി യോഗം ചേര്‍ന്നെങ്കിലും റാങ്ക്ലിസ്റ്റ് ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തില്ല. ഭരണകക്ഷിയിലെ സര്‍വ്വീസ് യൂണിയനും സിപിഎം നേതൃത്വത്തോട് ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. നേതാക്കളുമായുള്ള കൂടിക്കാഴ്ചക്കു പോലും മുഖ്യമന്ത്രി തയ്യാറായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് തങ്ങളെ രാഷ്ട്രീയമായി ഉപയോഗിച്ച ശേഷം പുച്ഛിച്ച് തള്ളുകയായിരുന്നുവെന്ന് ഉദ്യോഗാര്‍ത്ഥികളുടെ പരാതി.
യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള പ്രതിപക്ഷ യുവജന സംഘടനകള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരത്തിലാണ്. തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന മുദ്രാവാക്യവുമായി മുന്‍കാലങ്ങളില്‍ പ്രതിഷേധിച്ച ഡിവൈഎഫ്ഐ വിഷയത്തില്‍ പ്രതികരിക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. അന്ന് സമരം ചെയ്ത പലരും ഇന്ന് നിയമസഭാ സാമാജികരുമാണ്. എന്നിട്ടും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് നാളിതുവരെ ശ്രമിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: