കൊച്ചി: പ്രണയിച്ച് മതംമാറ്റിയ യുവതികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള മഞ്ചേരിയിലെ സത്യസരണിക്കെതിരെ വീണ്ടും അന്വേഷണം. ഇത് മൂന്നാംതവണയാണ് സത്യസരണിക്കെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുന്നത്.
ചെര്‍പ്പുളശ്ശേരിയില്‍ യുവതിയെ മതംമാറ്റിയ സംഭവത്തിലും കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്തും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ മതംമാറ്റിയ സംഭവത്തില്‍ അന്നത്തെ ഇടതുസര്‍ക്കാര്‍ സംസ്ഥാനത്ത് പ്രണയിച്ച് മതംമാറ്റുന്ന സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുസ്ലിം സംഘടനകളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അന്വേഷണം മുന്നോട്ടുപോയില്ല. നാല്പതിലേറെ പെണ്‍കുട്ടികളെ ഇവിടെ മതംമാറ്റിയിട്ടുണ്ട്.
വൈക്കം സ്വദേശി അശോകന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് സത്യസരണിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടത്.
സേലത്ത് ബിഎച്ച്എംഎസിന് ചേര്‍ന്ന അശോകന്റെ മകളെ മതംമാറ്റിയ സംഭവത്തില്‍ നല്കിയ രണ്ടാമത്തെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.സത്യസരണിയില്വച്ചാണ് അശോകന്റെ മകള്‍ അഖിലയെ മതംമാറ്റിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ നേതാവ് കോട്ടയ്ക്കല്‍ പുത്തൂര്‍ സ്രാമ്പിക്കല്‍ വീട്ടില്‍ സൈനബയുടെ നേതൃത്വത്തിലായിരുന്നു മതംമാറ്റം. ഇസ്ലാംമതം സ്വീകരിച്ചശേഷം അഖില സേലത്ത് പഠിക്കാന്‍ പോയിട്ടില്ല. സൈനബയുടെ വീട്ടില്‍ തന്നെയായിരുന്നു.
കോളേജില്‍ എത്താത്തിനെത്തുടര്‍ന്ന് അശോകന് ഫോണില്‍ വിളിച്ചപ്പോഴാണ് മതംമാറ്റിയ കാര്യം അറിയുന്നത്. ഇനി കോളേജിലേക്കില്ലെന്നും സിറിയയില്‍ ആട് മേയ്ക്കാന്‍ പോവുകയാണെന്നും അഖില പറഞ്ഞു. തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്. 19 ന് സൈനബ അഖിലയെ കോടതിയില്‍ ഹാജരാക്കി. പഠനം പൂര്‍ത്തീകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് 21 ലേക്ക് മാറ്റി. എന്നാല്‍ അന്ന് അഖില എത്തിയത് യുവാവിനൊപ്പമാണ്. യുവാവുമായുള്ള വിവാഹം കഴിഞ്ഞതായും അറിയിച്ചു. ശരിയത്ത് നിയമപ്രകാരം പുത്തൂര്‍ ജൂമാ മസ്ജിദ് ഖാസിമിന്റെ കാര്‍മികത്വത്തില്‍ സൈനബയുടെ വീട്ടില്‍വച്ചാണ് വിവാഹം നടന്നതെന്നാണ് പറഞ്ഞത്. ഇതില്‍ സംശയം തോന്നിയ കോടതി വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
കോട്ടക്കല്‍ തന്‍വീറുള്‍ ഇസ്ലാം സംഘം എന്ന സംഘടന നല്കിയ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. രജിസ്ട്രേഷന് പോലും ഇല്ലാത്ത കടലാസ് സംഘടനയാണിത്. വധുവിന്റെയും വരന്റെയും ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നതെന്നാണ് സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. എന്നാല്‍ അഖിലയുടെ ബന്ധുക്കള്‍ പങ്കെടുത്തിരുന്നില്ല. സര്‍ട്ടിഫിക്കറ്റില്‍ ഷഫീന ജഹാനും, ഹാദിയയും വിവാഹിതരായി എന്നാണ്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ മാസം 20 ന് ഓത്തുങ്ങല്‍ പഞ്ചായത്തില്‍ അപേക്ഷയും നല്കി.
സംശയം തോന്നിയ കോടതി ഒാത്തുങ്ങല് പഞ്ചായത്ത് സെക്രട്ടറിയോട് ഈ അപേക്ഷയില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്ന് ഉത്തരവിട്ടു. അഖിലയെ വിവാഹം ചെയ്തെന്ന് അവകാശപ്പെടുന്ന ഹാദിയയെക്കുറിച്ച് വിശദമായി അന്വേഷിക്കാനും വിവാഹം നടന്ന സാഹചര്യം അന്വേഷിക്കാനും കോടതി പോലീസിന് നിര്‍ദ്ദേശം നല്കി. ജനുവരിയില്‍ കേസ് വീണ്ടും പരിഗണിക്കും വരെ എറണാകുളം എസ്എന്‍വി സദനത്തില്‍ അഖിലയെ പാര്‍പ്പിക്കാന്‍ മാതാപിതാക്കളോട് കോടതി ആവശ്യപ്പെട്ടു. അഡ്വ. സി. രാജേന്ദ്രന് മുഖേനയാണ് അശോകന് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: