ന്യൂദല്‍ഹി: രാഹുലിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കം പൊളിഞ്ഞു. രാഹുല്‍ വിളിച്ച യോഗത്തിനെത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ്സും ആര്‍ജെഡിയും മാത്രം. നോട്ട് നിരോധനത്തിനെതിരെ നിലപാടെടുത്ത പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം കോണ്‍ഗ്രസ് യോഗം ബഹിഷ്കരിച്ചു.
പാര്‍ലമെന്റിലെ പ്രതിഷേധത്തില്‍ രാഹുലിനൊപ്പം ചേര്‍ന്നിരുന്ന ഇടത്പക്ഷ കക്ഷികള്‍ യോഗത്തിനെത്തിയില്ല. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എസ്പിയും കോണ്‍ഗ്രസ്സും സഖ്യമുണ്ടാക്കുമെന്ന വാര്‍ത്തകള്‍ ഉയരുമ്പോഴും എസ്പി യോഗത്തില്‍ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. പാര്‍ട്ടി അക്കൗണ്ടിലെ നിക്ഷേപത്തില്‍ അഴിമതി നിഴലിലുള്ള ബിഎസ്പി നേതാവ് മായാവതിയും കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം നിരസിച്ചു. ബീഹാര്‍ മഹാസഖ്യത്തിലുള്ള ജനതാദള്‍ യു, മഹാരാഷ്ട്രയിലെ സഖ്യകക്ഷി എന്‍സിപി എന്നീ പാര്‍ട്ടികളും മുഖം തിരിച്ചു.
മമതക്ക് ലഭിക്കുന്ന അമിത പ്രധാന്യമാണ് ഇടത്പക്ഷത്തിന്റെ തലവേദന. നോട്ട് നിരോധനത്തെ അനുകൂലിച്ച നിതീഷ് കുമാറിനെതിരെ മമത നടത്തിയ പരാമര്‍ശങ്ങള്‍ ജെഡിയുവിനെ പ്രകോപിപ്പിച്ചു. രാഹുലിന്റെ നിലപാടുകളില്‍ വിശ്വാസ്യതയില്ലാത്തതും പ്രതിപക്ഷ പാര്‍ട്ടികളെ അകറ്റി. പ്രധാനമന്ത്രി നടത്തിയ അഴിമതി സംബന്ധിച്ച് തന്റെ കയ്യില്‍ തെളിവുണ്ടെന്നും താന്‍ സംസാരിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്നും രാഹുല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ ഇത് വെളിപ്പെടുത്താതിരുന്ന രാഹുല്‍ കോണ്‍ഗ്രസ് നേതാക്കളോടൊത്ത് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതോടെ മറ്റ് പാര്‍ട്ടികള്‍ സംയുക്ത പ്രതിഷേധത്തില്‍ നിന്ന് ഒഴിവായി. പ്രതിപക്ഷ ഐക്യം തങ്ങള്‍ തകര്‍ത്തുവെന്ന ആരോപണം നേരിടുന്നതിനും കൂടിയാണ് ഇന്നലെ കോണ്‍ഗ്രസ് യോഗം വിളിച്ചത്.
അഴിമതി ആരോപണത്തില്‍ മോദി വിശദീകരണം നല്‍കണമെന്ന് രാഹുല്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് നേരെയുണ്ടായ ആക്രമണമാണ് നോട്ട് പിന്‍വലിക്കലെന്ന് ആരോപിച്ച രാഹുല്‍ പ്രധാനമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ രാജ്യം മുഴുവന്‍ പ്രധാനമന്ത്രിയോടൊപ്പമാണെന്നും അഴിമതിക്കെതിരായ പോരാട്ടത്തില്‍ കുഴപ്പത്തിലായവരാണ് രാജി ആവശ്യപ്പെടുന്നതെന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: