കോഴിക്കോട്: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം മാത്രം ബാക്കിയിരിക്കെ ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണത്തില്‍ ഏറെ പിന്നില്‍. ഇന്നലെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി വിലയിരുത്തിയ ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ . കോഴിക്കോട് കോര്‍പ്പറേഷനില്‍ പദ്ധതി നിര്‍വ്വഹണം ഏതാണ്ട് സ്തംഭിച്ച മട്ടിലാണ് 13.39 ശതമാനം മാത്രമാണ് കോര്‍പ്പറേഷനില്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ വര്‍ഷത്തെ സ്പില്‍ ഓവര്പദ്ധതികള് പോലും പൂര്‍ത്തിയാക്കിയിട്ടില്ല. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി, സാങ്കേതിക അനുമതിയും ഭരണാനുമതിയും നേടി പദ്ധതികള്‍ നിര്‍വ്വഹണ ഘട്ടത്തിലെത്താന്‍ ആവശേഷിക്കുന്ന മൂന്നു മാസം മതിയാവില്ലെന്നതാണ് വസ്തുത. ഇതോടെ കോടിക്കണക്കിന് രൂപയാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നഷ്ടമാവുക.
പ്ലാന്‍ ഫണ്ടില്‍നിന്ന് 70 ഗ്രാമപഞ്ചായത്തുകള്‍ 20.36 ശതമാനവും 12 ബ്ലോക്ക് പഞ്ചായത്തുകള്‍ 14.31 ശതമാനവും ജില്ലാ പഞ്ചായത്ത് 18.69 ശതമാനവും ഏഴ് നഗരസഭകള്‍ 14.7 ശതമാനവും മാത്രമാണ് ചെലവഴിച്ചത്. ആകെ 17.45 ശതമാനമാണ് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ച പ്ലാന്‍ ഫണ്ട്. കൂരാച്ചുണ്ട് -30%, വേളം -30.21%, പെരുവയല്‍ – 30.36%, നാദാപുരം – 31.81%, കൊടിയത്തൂര്‍ – 33.08%, കുന്നുമ്മല്‍ -34%, കോട്ടൂര്‍ -40%, ഉണ്ണികുളം -44% എന്നിവയാണ് 30 ശതമാനത്തിന് മുകളില്‍ ചെലവഴിച്ച ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 5493 സ്പില്‍ ഓവര്‍ പ്രൊജക്ടുകളാണ് 2016-17 വര്‍ഷം തുടര്‍ന്നുവരുന്നത്. എന്നാല്‍ ഇവയില്‍ 1791 എണ്ണം മാത്രമാണ് ഇതിനകം പൂര്‍ത്തിയായത്. ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ആവശ്യമായ പ്രൊജക്ടുകള്‍ തന്നെ 1755 എണ്ണമുണ്ട്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ പദ്ധതികള്‍ 1086 എണ്ണം തുടര്‍ നടപടികള്‍ കാത്തു കിടക്കുകയാണ്. അവശേഷിക്കുന്ന 669 പദ്ധതികളില്‍ നടപടിയൊന്നുമായിട്ടില്ല. സാങ്കേതികാനുമതി ലഭ്യമാക്കേണ്ട പ്രൊജക്ടുകള്‍ 6402 എണ്ണവും, അനുമതി പൂര്‍ത്തിയായത് 2632 എണ്ണവുമാണ്. അവശേഷിക്കുന്ന പദ്ധതികള്‍ 3770 ആണ്. ടെന്‍ഡര്‍ മുഖേന നടപ്പാക്കുന്ന പ്രൊജക്ടുകള്‍ 4406, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായത് 990, എഗ്രിമെന്റില്‍ ഏര്‍പ്പെട്ടത് 201. ഗുണഭോക്തൃ കമ്മിറ്റി മുഖേന നടപ്പിലാക്കുന്ന പ്രൊജക്ടുകള്‍ 1542, ഗുണഭോക്തൃ കമ്മിറ്റി രൂപീകരിച്ചത് 272, എഗ്രിമെന്റില്‍ ഏര്‍പ്പെട്ടത് 24 എന്നിവയാണ് പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥിതി.
ഇന്നലെ നടന്ന യോഗത്തില്‍ കോഴിക്കോട് അര്‍ബന്‍ ഏരിയ മാസ്റ്റര്‍ പ്ലാന്‍ ജില്ലാ ആസൂത്രണ കമ്മിറ്റി (ഡി.പി. സി) മുമ്പാകെ അവതരിപ്പിച്ചു. മാസ്റ്റര്‍ പ്ലാന്‍ പരിശോധിച്ച് ഡി.പി.സി നിര്‍ദേശം സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുന്നതിനായി അഭിപ്രായം സ്വരൂപിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ എന്നിവരടങ്ങുന്ന സമിതിയെ യോഗം ചുമതലപ്പെടുത്തി. കോഴിക്കോട് കോര്പറേഷന് പുറമെ ഫറോക്ക്, രാമനാട്ടുകര നഗരസഭകള്‍, കടലുണ്ടി, ഒളവണ്ണ ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ട അര്‍ബന്‍ ഏരിയ.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ആസൂത്രണ കമ്മിറ്റിയുടെ പ്രഥമ യോഗമാണ് ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: