ന്യൂദല്‍ഹി: നോട്ടുകള്‍ നിക്ഷേപിക്കാനുള്ള സമയപരിധിക്ക് ശേഷവും അസാധു നോട്ടുകള്‍ കൈവശം വെക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വരും. മാര്‍ച്ച് 31ന് ശേഷം പത്തിലേറെ അസാധു നോട്ടുകള്‍ കൈവശം വെക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമവിരുദ്ധമാകും. ഇത് ലംഘിക്കുന്നവര്‍ക്ക് നാല് വര്‍ഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി.
വെള്ളിയാഴ്ച വരെയാണ് പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയം. മാര്‍ച്ച് 31 വരെ റിസര്‍വ്വ് ബാങ്ക് കേന്ദ്രങ്ങളില്‍ നോട്ടുകള്‍ നിക്ഷേപിക്കാം. ഇതിന് ശേഷവും അസാധു നോട്ടുകള്‍ സൂക്ഷിച്ചാലാണ് നടപടിയുണ്ടാവുക. കൈവശമുള്ള നോട്ടുകളുടെ അഞ്ചിരട്ടിയോ അമ്പതിനായിരം രൂപയോ പിഴ ഈടാക്കും. മുന്‍സിപ്പല്‍ മജിസ്ട്രേറ്റുമാര്‍ കേസ് പരിഗണിക്കും.
നിയമനടപടികള്‍ ഒഴിവാക്കാന്‍ നോട്ട് റദ്ദാക്കലിന് നിയമസാധുത നല്‍കുന്നതിന് ആര്‍ബിഐ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സും മന്ത്രിസഭ അംഗീകരിച്ചു. 1978ല്‍ ജനതാ പാര്‍ട്ടിയുടെ കാലത്ത് നോട്ടുകള്‍ അസാധുവാക്കിയപ്പോഴും സമാനമായ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഓര്‍ഡിനന്‍സുകള്‍ രാഷ്ട്രപതിയുടെ അനുമതിക്ക് സമര്‍പ്പിച്ചു. ജനവരി അവസാനം ആരംഭിക്കുന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ ഓഡിനന്‍സിന് പകരം നിയമം കൊണ്ടുവരും.
നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത്. 15.4 ലക്ഷം കോടി നോട്ടുകളാണ് അസാധുവായത്. അമ്പത് ദിവസത്തിനുള്ളില്‍ പതിനാലു ലക്ഷം കോടി നോട്ടുകള്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ട്. രണ്ട് ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ബാങ്ക് ഉദ്യോഗസ്ഥര്‍ ഇടനിലക്കാരായി കള്ളപ്പണം വെളുപ്പിച്ചെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണിത്. 3500 കോടിയിലേറെ രൂപയുടെ കള്ളപ്പണം ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും പരിശോധനകളില്‍ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: