മുഴുവന്‍ റിപ്പോര്‍ട്ടുകളും പരിഗണിക്കും: ദവെ
ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തില്‍ കേന്ദ്രസര്‍ക്കാരിന് തുറന്ന മനസ്സാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ. മുഴുവന്‍ റിപ്പോര്‍ട്ടുകളും പരിഗണിച്ചതിന് ശേഷം മാത്രമായിരിക്കും അന്തിമ വിജ്ഞാപനമെന്നും മന്ത്രി ‘ജന്മഭൂമി’ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. കരടു വിജ്ഞാപനത്തിന്റെ കാലാവധി അവസാനിക്കുന്ന മാര്‍ച്ചിനു മുന്‍പ് അന്തിമ തീരുമാനം കൈക്കൊള്ളും.
ഏതെങ്കിലും ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ തീരുമാനമെടുക്കില്ല. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും മറ്റ് പഠന റിപ്പോര്‍ട്ടുകളും വിദഗ്ധാഭിപ്രായവും പരിഗണിക്കും. സംസ്ഥാനങ്ങളുടെ അഭിപ്രായവും ശേഖരിക്കും. എല്ലാത്തിലെയും പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കും. അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ ചര്‍ച്ച ചെയ്യും. മന്ത്രി പറഞ്ഞു.
പശ്ചിമഘട്ടം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ദവെ ചൂണ്ടിക്കാട്ടി. വനം കയ്യേറ്റവും അനധികൃത നിര്‍മാണവും നടക്കുന്നുണ്ട്. രാജ്യത്തിന് പുറത്തുനിന്നുള്ളവര്‍ ഇവിടങ്ങളില്‍ കുടിയേറിപ്പാര്‍ത്തിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാകും സര്‍ക്കാര്‍ നയം രൂപീകരിക്കുക.
തീരദേശ നിയന്ത്രണ നിയമത്തില്‍ (സിആര്‍സെഡ്) പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഇളവനുവദിച്ചേക്കുമെന്ന സൂചനയും മന്ത്രി നല്കി. തീരദേശവാസികള്‍ക്ക് അനുകൂലമാകുന്ന വിധത്തില്‍ നിയമഭേദഗതി പരിശോധിക്കുന്നുണ്ട്. വികസനം, ടൂറിസം, സംരക്ഷിത മേഖല, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയും പരിഗണിച്ചാകും പുതിയ നയം.
മൂന്ന് വര്‍ഷത്തെ മോദി സര്‍ക്കാര്‍ ഭരണം രാജ്യത്തെ വികസനത്തിലേക്ക് നയിച്ചതായി ദവെ പറഞ്ഞു. രാജ്യത്ത് മാറ്റം ദൃശ്യമാണ്. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം, വനം തുടങ്ങിയവ ജനങ്ങളുടെ വിഷയമായി മാറണം. സെമിനാറുകളും ചര്‍ച്ചകളും മാത്രം പോര. വകുപ്പിന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ ജനങ്ങളുടെ ഇടപെടലും പ്രയത്നവും ഉണ്ടാകണം. അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: