കൊച്ചി: സിനിമാ പ്രതിസന്ധി രൂക്ഷം. നിലവില്‍ പ്രദര്‍ശനം നടക്കുന്ന സിനിമകള്‍ കൂടി തീയേറ്ററില്‍ നിന്ന് പിന്‍വലിക്കും. ഇന്നലെ ചേര്‍ന്ന നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.
ഒക്ടോബര്‍ ഏഴിനു റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം പുലിമുരുകനും നവംബര്‍ 18ന് റിലീസ് ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷനും പിന്‍വലിക്കാനാണ് തീരുമാനം. കേരള സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് അംഗങ്ങളുടെ തിയേറ്ററുകളില്‍ നിന്നാണ് ചിത്രം പിന്‍വലിക്കുക. എക്സിബിറ്റേഴ്സ് അസോസിയേഷന്റെ തിയേറ്ററുകളിലും മള്‍ട്ടിപ്ലക്സുകളിലും മാത്രമായി പ്രദര്‍ശനം ഒതുങ്ങും. ക്രിസ്മസിന് തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്ത അംഗങ്ങള്‍ക്കെതിരെ നടപടി എടുക്കാനും യോഗം തീരുമാനിച്ചു. ക്രിസ്മസ് റിലീസ് പ്രതീക്ഷിച്ച് ഒരുക്കിയ ചിത്രങ്ങളുടെ പ്രദര്‍ശനം ഇല്ലാതായതോടെ 15 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
മലയാള ചിത്രങ്ങളുടെ റിലീസ് തടസപ്പെട്ടത് ഇതരഭാഷാ ചിത്രങ്ങള്‍ക്കാണ് നേട്ടമായത്. ആമിര്ഖാന് ചിത്രം ദങ്കലും തമിഴ് ചിത്രം കത്തിസണ്ടൈയുമാണ് പ്രദര്‍ശനത്തിലുള്ള പ്രധാന ഇതരഭാഷാ ചിത്രങ്ങള്‍. ഇവ കേരളത്തില്‍ നിന്ന് ഇതിനകം നല്ല കളക്ഷന്‍ നേടുകയും ചെയ്തു.
ടിക്കറ്റ് നിരക്കില്‍ നികുതി കഴിച്ചുള്ള തുകയുടെ 50 ശതമാനം റിലീസ് നടത്തുന്ന എ ക്ലാസ് തീയറ്ററുകള്‍ക്ക് വേണമെന്ന തീയറ്ററുടമകളുടെ ആവശ്യമാണ് പ്രശ്നത്തിന്റെ അടിസ്ഥാനം. പ്രവര്‍ത്തനച്ചെലവ് വര്‍ധിച്ചതും തിയേറ്ററുകളുടെ നിലവാരമുയര്‍ത്താന്‍ വന്‍തുക ചെലവഴിച്ചതും റിലീസിന് മുന്‍കൂറായി വലിയ തുക കൊടുക്കേണ്ടിവരുന്നതുമാണ് ഇതിനാധാരമായി തീയറ്ററുടമകള്‍ പറയുന്നത്.
നിരവധി പുതിയ തിയേറ്ററുകള്‍ വന്നതായും വിപുലമായ റിലീസ് വഴി നിര്‍മാതാക്കള്‍ക്ക് വലിയ വരുമാനം ലഭിക്കുന്നതായും തീയറ്ററുടമകള്‍ വാദിക്കുന്നു. എന്നാല്‍, സിനിമാ നിര്‍മാണത്തിന് ചെലവുവരുന്ന വന്‍തുക ചൂണ്ടിക്കാട്ടിയാണ് നിര്‍മാതാക്കളുടെ വാദം. തീയറ്റര്‍ വരുമാനത്തിന്റെ 60 ശതമാനം ലഭിച്ചിട്ടും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഇരുനൂറോളം ചിത്രങ്ങളില്‍ ചുരുക്കം സിനിമകള്‍ക്കു മാത്രമാണ് സാമ്പത്തിക വിജയം നേടാനായതെന്നും നിര്‍മാതാക്കള്‍ പറയുന്നു. ഇന്ന് കൊച്ചിയില്‍ നിര്‍മാതാക്കള്‍ യോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: