മാവേലിക്കര: സഹകരണബാങ്കിലെ സാമ്പത്തിക തട്ടിപ്പില്‍ ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നിലപാടുമായി മുന്നോട്ടുപോകുന്ന സംസ്ഥാന ഭരണ നേതൃത്വത്തിനെതിരെ ബിജെപി ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുവാന്‍ തീരുമാനിച്ചു. സാമ്പത്തിക തട്ടിപ്പില്‍ ഉള്‍പ്പെട്ടവരെ സസ്പെന്റു ചെയ്തെന്ന് ബാങ്ക് ഭരണസമിതിയും ഒരു നടപടിയും സ്വീകരിച്ചതായി അറിയില്ലെന്ന് ബാങ്ക് ജീവനക്കാരും പറയുന്നു.
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപവും ബിനാമി അക്കൗണ്ടുകളും ഉണ്ടെന്നും സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ കണ്ടെത്തല്‍ ശരിവെയ്ക്കുന്നതാണ് ഈ ബാങ്കിലെ സംഭവങ്ങള്‍.
ഈ സാമ്പത്തിക തട്ടിപ്പിനെതിരെ ബിജെപി മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 30 രാവിലെ പത്തിന് താലൂക്ക് സഹകരണ ബാങ്കിന്റെ തഴക്കര ശാഖയിലേക്ക് ജനകീയ മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചു. മാര്‍ച്ചില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് സംസാരിക്കും.
ആരോപണങ്ങളുമായി പ്രസിഡന്റും സെക്രട്ടറിയും
മാവേലിക്കര: താലൂക്ക് സഹകരണബാങ്കിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണെന്ന് പ്രസിഡന്റ് കോട്ടപ്പുറത്ത്.വി.പ്രഭാകരന്‍പിള്ള. പ്രസിഡന്റ് സ്ഥാനമോഹികളായ ചില ബോര്‍ഡംഗങ്ങളാണ് ബാങ്കില്‍ പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് 37ലക്ഷം രൂപയുടെ മുക്കുപണ്ടത്തട്ടിപ്പ് നടത്തിയ ചില ജീവനക്കാരും ഇതിന് കൂട്ടുനില്‍ക്കുന്നു. തഴക്കര ശാഖയില്‍ പരിശോധന നടത്തുവാന്‍ സെക്രട്ടറിയെ ആരും ചുമതലപ്പെടുത്തിയില്ല.
ശാഖാമാനേജരോട് സെക്രട്ടറിയ്ക്കുള്ള വ്യക്തിവിരോധമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. ബാങ്കില്‍ സഹകരണവകുപ്പ് ഇപ്പോള്‍ നടത്തുന്ന പരിശോധന തീരുന്നതുവരെ കാത്തിരിക്കാതെ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനാണ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശ്രമിക്കുന്നതെന്നും കോട്ടപ്പുറത്ത്.വി.പ്രഭാകരന്‍പിള്ള പറഞ്ഞു. എന്നാല്‍ ബാങ്കിന്റെ തഴക്കര ശാഖയില്‍ നടന്ന ക്രമക്കേടിന് പ്രസിഡന്റിന്റെ മൗനാനുവാദമുണ്ടെന്ന് സെക്രട്ടറി അന്നമ്മ മാത്യു ആരോപിച്ചു. ബാങ്ക് ശാഖയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയതിന് പ്രസിഡന്റ് ഭീഷണിപ്പെടുത്തി.
ബോര്‍ഡംഗങ്ങളില്‍ ഭൂരിപക്ഷവും അഴിമതിയ്ക്ക് എതിരാണ്. ബാങ്കില്‍ ചിലര്‍ക്ക് ബിനാമിപേരുകളില്‍ നിക്ഷേപവും വായ്പയുമുണ്ടെന്നും സെക്രട്ടറി പറഞ്ഞു. താലൂക്ക് സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണെന്ന് ആര് രാജേഷ്് എംഎല്‍എ ആവശ്യപ്പെട്ടു.
താലൂക്ക് സഹകരണ ബാങ്ക് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം
മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് സെക്രട്ടറിയുടെ വീടിനു നേരെ ആക്രമണം. ജനാലയുടെ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. തഴക്കര തൊമ്മന് പറമ്പില്‍ പരേതനായ ഐസകിന്റെ ഭാര്യയും ബാങ്ക് സെക്രട്ടറിയുമായ അന്നമ്മ മാത്യുവിന്റെ വീടിനു നേരെയാണു കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടന്നത്. വാഹനങ്ങളിലെത്തിയ സംഘം ഗേറ്റ് ചാടിക്കടന്നു വീടിന്റെ മുന്‍വശത്തെ കതകു കുത്തിയിളക്കുകയും ജനാലയുടെ ഗ്ലാസു തകര്‍ക്കുകയുമായിരുന്നു. അക്രമികള്‍ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി അന്നമ്മ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഇതില്‍ പ്രതിഷേധിച്ച് മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ മുഴുവന്‍ ശാഖകളിലെയും ജീവനക്കാര്‍ ഉള്‍പ്പെടെ 52 പേര് പണിമുടക്കു നടത്തി ബാങ്കിന്റെ ഹെഡ് ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു. തങ്ങളുടെ ജോലിക്കും ജീവനും സംരക്ഷണം വേണമെന്നു ജീവനക്കാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വാഹനങ്ങളിലെത്തിയ ചിലര്‍ ബാങ്കിലെത്തി ഭീഷണിപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നു ജീവനക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: