ന്യൂദല്‍ഹി: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ എം.എം. മണിക്ക് പിന്തുണയുമായി സിപിഎം കേന്ദ്രനേതൃത്വം. മണി രാജിവെക്കണമെന്ന വിഎസ്സിന്റെ ആവശ്യം ദേശീയ നേതൃത്വം തള്ളി. രാജിവെക്കേണ്ടതില്ലെന്നും വിഎസ് അയച്ച കത്ത് കിട്ടിയിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രതികരിച്ചു.
തുടര്‍ നടപടി സംസ്ഥാന നേതൃത്വമാണ് കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിമിനല്‍ കേസിലുള്‍പ്പെട്ടവര്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കരുതെന്ന പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണ് മണി മന്ത്രിസഭയില്‍ തുടരുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വിഎസ് കത്തയച്ചത്.
ദല്‍ഹിയില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ്ബ്യൂറോ യോഗം വിഷയം ചര്‍ച്ച ചെയ്തു. മണി മന്ത്രിയാകുന്നതിന് മുന്‍പുള്ള കേസായതിനാല്‍ രാജി പ്രസക്തമല്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമാണ് യോഗത്തിലും ഉയര്‍ന്നത്. ജനവരിയില്‍ തിരുവനന്തപുരത്ത് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗം വിഷയം ചര്‍ച്ച ചെയ്യും.
ബന്ധു നിയമന വിവാദത്തില്‍ ഉള്‍പ്പെട്ട മുന്‍ മന്ത്രി ഇ.പി. ജയരാജന് രാജിവെക്കണമെന്ന് കേന്ദ്രനേതൃത്വം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. മണിയെ മന്ത്രിയാക്കുന്നതിലും ജനറല്‍ സെക്രട്ടറി യച്ചൂരിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. സംസ്ഥാനത്തെ വിഭാഗീയതയില്‍ വിഎസ്സിനൊപ്പം നില്ക്കുന്ന യച്ചൂരിയുടെ പുതിയ നിലപാട് അപ്രതീക്ഷിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: