കറുകച്ചാല്‍: സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കെന്ന പേരില്‍ വ്യാജ സ്റ്റിക്കറുകള്‍ പതിച്ച് കറുകച്ചാല്‍ മേഖലയില്‍ അനധികൃത മണ്ണെടുപ്പു തുടരുന്നു. വീടുവയ്ക്കാന്‍ അഞ്ചോ പത്തോ സെന്റിലെ മണ്ണെടുക്കുന്നതിനുള്ള അനുമതിയുടെ മറവിലാണ് മണ്ണ് വ്യാപകമായി കടത്തുന്നത്.
കുട്ടനാട്ടിലെ മണ്ണു കച്ചവടക്കാരുടെ യാര്‍ഡിലാണ് കിഴക്കന്‍ മേഖലയില്‍നിന്നു മണ്ണ് എത്തിക്കുന്നത്. ലോഡിന് 15000 രൂപയാണ് വില. ലോറികളുടെ പ്ലാറ്റ് ഫോമിന് ഉയരം കൂട്ടിയാണ് മണ്ണുകടത്തുന്നത്. പാസില്ലാതെ മണ്ണു കടത്തിയതിന് കഴിഞ്ഞ ദിവസം രണ്ടു ടോറസ് ലോറികള്‍ കറുകച്ചാല്‍ പോലീസ് പിടികൂടിയിരുന്നു. സതേണ്‍ റെയില്‍വേക്ക് എന്ന പേരില്‍ വ്യാജ സ്റ്റിക്കര്‍ പതിച്ചാണ് ടിപ്പറില്‍ മണ്ണു കടത്തിയത്. കങ്ങഴ പഞ്ചായത്തിലെ തണ്ണിപ്പാറ ഇടവെട്ടാല്‍ എന്നിവിടങ്ങളില്‍ മണ്ണെടുപ്പു നടക്കുന്നുണ്ട്. കറുകച്ചാല്‍, നെടുംകുന്നം എന്നിവിടങ്ങളിലും അനധികൃത മണ്ണെടുപ്പു നടക്കുന്നുണ്ട്.
അധികൃതരെ കണ്ണുവെട്ടിച്ച് കടക്കാന്‍ ഗ്രാമീണ റോഡുകളെയാണ് ടിപ്പര്‍ ഡ്രൈവര്‍മാര്‍ ഉപയോഗിക്കുന്നത്. നൂറുകണക്കിനു ടിപ്പറുകള്‍ തുടരെ പോകുന്നതുമൂലം അടിത്തിടെ ടാറിങ് നടത്തിയ ഗ്രാമീണ റോഡുകളും തകര്‍ന്നു. അമിതവേഗത്തില്‍ പോകുന്ന ടിപ്പറുകള്‍ നിരവധി അപകടങ്ങളാണ് ഉണ്ടാക്കുന്നത്. വാഴൂര്‍ റോഡ്, മണിമല റോഡ് എന്നിവിടങ്ങളില്‍ ദിവസേന ടിപ്പര്‍ അപകടമുണ്ടാക്കുന്നു. ടിപ്പറുകളുടെ അമിതവേഗത നിയന്ത്രിക്കാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല. അമിത ഭാരവുമായി വരുന്ന ടിപ്പറുകളില്‍നിന്ന് കല്ലു മണ്ണും റോഡിലേക്ക് വീഴുന്നതും നിത്യസംഭവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: