തിരുവനന്തപുര: പന്ത്രണ്ടുവര്‍ഷത്തിനുശേഷം ചരിത്രം വീണ്ടും ആവര്‍ത്തിച്ചു. കഥാപാത്രങ്ങളും ആക്ഷന്‍ രംഗങ്ങളും സമാനം. പതിവുപോലെ രാജ്മോഹന്‍ ഉണ്ണിത്താനെ കെ.മുരളീധരന് പക്ഷം തെരുവില്‍ നേരിട്ടു. അഹിംസാ സിദ്ധാന്തം പറഞ്ഞ കോണ്‍ഗ്രസിന്റെ ജന്മദിനാഘോഷദിനത്തില് മുരളീധരന് അനുയായികള്‍ ഉണ്ണിത്താന് ചീമുട്ടയും തല്ലും സമ്മാനമായി നല്കി. ഇത്തവണ ഉണ്ണിത്താന് ഉടുമുണ്ട് പോയില്ലെന്നു മാത്രം.
ഡിസിസി അധ്യക്ഷന്മാരില് പുകഞ്ഞ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോര് തെരുവിലെ കയ്യാങ്കളിയിലേക്ക് കടന്ന് ചരിത്രമാവര്ത്തിച്ചപ്പോള് കെപിസിസി പ്രസിഡന്റ് വി.എം.സുധീരനുവേണ്ടി ചാവേറായ രാജ്മോഹന്‍ ഉണ്ണിത്താന് വീണ്ടും ബലിയാടായി. തനിക്കുനേരെ വന്ന ഉമ്മന്‍ചാണ്ടിയുടെ ഒളിയമ്പിനെ മുരളീധരനെ പിന്തുണച്ചുകൊണ്ട് രമേശ് ചെന്നിത്തല പ്രതിരോധിച്ചപ്പോള്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഇന്നലെ അടവുനയം പുറത്തെടുത്തു. വിവാദ പ്രസ്താവനകള്ക്കുമുതിരാതെ ഹൈക്കമാന്‍ഡിനെ ഇടപെടുത്തിയാണ് സുധീരന് തടി രക്ഷിച്ചത്. പരസ്യപ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയോ വിവാദങ്ങളില്‍ പ്രതികരിക്കുകയോ ചെയ്യാതെ ഹൈക്കമാന്‍ഡിനെകൊണ്ട് പരസ്യപ്രസ്താവന പുറപ്പെടുവിക്കുകയായിരുന്നു സുധീരതന്ത്രം.
പാര്‍ട്ടിക്ക് ദുഷ്പേരുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും വച്ചുപൊറുപ്പിക്കില്ലെന്നും കെപിസിസി ഇടപെട്ട് പ്രസ്താവനകള്‍ വിലക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക് നിര്‍ദ്ദേശം നല്‍കിയതോടെ തല്ക്കാലം മുരളീധരനെ മുന്‍നിര്‍ത്തിയുള്ള ഉമ്മന്‍ചാണ്ടിയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ സുധീരനായി.
ഇതിനിടെ, സുധീരനെതിരെ പോരാട്ടത്തിനിറങ്ങിയ മുരളീധരനും വെട്ടിലായി. മുരളീധരന്റെ അനുയായികള്‍ തന്നെയാണ് ഇന്നലെ രാജ്മോഹന്‍ ഉണ്ണിത്താനെ വീണ്ടും കയ്യേറ്റം ചെയ്തെന്ന് വ്യക്തമായി. 12 വര്‍ഷം മുന്‍പ് കെപിസിസി പ്രസിഡന്റായിരുന്ന മുരളീധരനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്ത മാതൃക മുരളീധരനും സംഘവും ആവര്‍ത്തിച്ചതില്‍ കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് ശക്തമായ അമര്‍ഷമുണ്ട്. ഉമ്മന്ചാണ്ടിക്കുവേണ്ടിയല്ല താന്‍ ഇതൊക്കെ ചെയ്യുന്നതെന്ന് ‘ബോധ്യപ്പെടുത്താന്‍’ താന്‍ ഐ ഗ്രൂപ്പ് വിട്ടിട്ടില്ലെന്ന വാദവുമായി മുരളീധരന് രംഗത്തെത്തുകയും ചെയ്തു. ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ വന്നതോടെ മുരളീധരന് പ്രതിരോധത്തിലായിട്ടുണ്ട്. ഉണ്ണിത്താനെ മറയാക്കി തല്ക്കാലം തടി രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ് സുധീരന്.
എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യവുമായി ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും ഒപ്പം മുരളീധരനും സംഘവും വരുംദിവസങ്ങളില്‍ ശക്തമായി രംഗത്തെത്തും. കോണ്‍ഗ്രസിന്റെ തെരുവിലെ പുതിയ പോര്‍വിളികള്‍ വരാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: