ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ അജ്മേര്‍- സെല്‍ദ എക്സ്പ്രസ് പാളം തെറ്റി. രണ്ടു മരണം, 26 പേര്‍ക്ക് പരിക്കേറ്റു. ദുണ്ട്ല സെക്ഷന്‍ പരിധിയിലെ റുറയില് ഇന്നലെ പുലര്‍ച്ചെ 5.30നുണ്ടായ അപകടത്തില്‍ 15 ബോഗികളാണ് പാളം തെറ്റിയത്.
പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിവരികയാണെന്ന് യുപി ഡിജിപി ട്വിറ്ററിലൂടെ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതുമൂലം സെല്‍ദ – ന്യൂദല്‍ഹി രാജധാനി എക്സ്പ്രസ്, ഹൗറ- ന്യൂദല്‍ഹി രാജധാനി എക്സ്പ്രസ്, സെന്‍ട്രല്‍ – ഝാന്‍സി ആഗ്ര കന്റോണ്‍മെന്റ്- പല്‍വല്‍ വഴിയാക്കി തിരിച്ചുവിട്ടിട്ടുണ്ട്. ജോധ്പൂര്‍- ഹൗറ എക്സ്പ്രസ് അച്ഛിനേര- മഥുര കസ്ഗഞ്ച് കാണ്‍പൂര്‍ സെന്‍ട്രല്‍ വഴിയും തിരിച്ച് വിട്ടിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് അധികൃതര്‍ ഹെല്പ് ലൈന്‍ നമ്പറുകളും ആരംഭിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. യാത്ര തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുമെന്നും സുരേഷ് പ്രഭു കൂട്ടിച്ചേര്‍ത്തു. നവംബര്‍ 21 ന് ഇന്‍ഡോര്‍- പാട്ന എക്സ്പ്രസ് പാളം തെറ്റി 143 പേരാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: