കോഴിക്കോട്: പുതുവത്സരത്തെ സുഖമമായി വരവേല്‍ക്കുന്നതിന് കോഴിക്കോട് നഗരത്തില്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസിന്റെ വിപുലമായ കര്‍മ്മപദ്ധതി. എആര്‍ ക്യാമ്പിലേതുള്‍പ്പെടെ സിറ്റിയിലെ മൊത്തം പോലീസ് ഉദ്യോഗസ്ഥരുടെയും സേവനം ഇതിനായി വിനിയോഗിക്കും. സിറ്റി പോലീസ് കമ്മീഷണറുടെ ചേംബറില്‍ ചേര്‍ന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പുതുവര്‍ഷം ആഘോഷിക്കുന്ന ബീച്ച്, ബാര്‍ ഹോട്ടലുകള്‍, ബിയര്‍പാര്‍ലറുകള്‍, റിസോര്‍ട്ടുകള്‍, മറ്റ് ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റ് അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവിടങ്ങളില്‍ പോലീസ് കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും. ആഘോഷം മതിയായ വെളിച്ചത്തോടുകൂടിമാത്രം നടത്താനും പരിസരവാസികള്‍ക്ക് അലോസരമാവാത്ത വിധം മിതമായ ശബ്ദത്തില്‍ നടത്താനും പോലീസ് നിര്‍ദ്ദേശം നല്‍കും. പുതുവത്സരാഘോഷങ്ങള്‍ക്കിടെ ഉണ്ടാകുന്ന വാഹനനാപകടങ്ങള് ഒഴിവാക്കാന്‍ സിറ്റി അതിര്‍ത്തികളിലും പ്രധാന ജംഗ്ഷനുകളിലും കര്‍ശനമായ വാഹനപരിശോധന നടത്തി മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.
31ന് വൈകുന്നേരം മുതല്‍ ബീച്ച് റോഡിലെ തിരക്കും ബൈക്കുകള്‍ അപകടകരമായി ഓടിക്കുന്നത് ഒഴിവാക്കുന്നതിനും ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. രാത്രി കാലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി സിറ്റിയില്‍ മഫ്ടിയില് പോലീസിനെ വിന്യസിക്കും. സിറ്റിയിലെ മൊത്തം സിസി ടിവി ക്യാമറകളും പുതുവത്സരാഘോഷത്തിന് മുന്നോടിയായി പ്രവര്‍ത്തന സജ്ജമാക്കി സിറ്റിമൊത്തം പോലീസ് നിരീക്ഷണത്തില്‍ കൊണ്ടുവരും. ആഘോഷങ്ങളുടെ ഭാഗമായി എന്തെങ്കിലും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പൊതുജനങ്ങല്‍ സിറ്റി പോലീസ് കണ്ട്രോള് റൂമില്‍ ഫോണ്‍ നമ്പര്‍ 100ല്‍ അറിയിച്ചാല്‍ സത്വര നടപടി സ്വീകരിക്കാന്‍ കണ്ട്രോള് റൂമില്‍ പ്രത്യേകം സജ്ജീകരണവും ഏര്‍പ്പെടുത്തി. നഗരത്തില്‍ പുതുവര്‍ഷം ആഘോഷിക്കുന്നവര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പത്രക്കുറുപ്പില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: