ചെന്നൈ: ശശികല നടരാജനെ അണ്ണാ ഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ചെന്നൈയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്ന് നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ശശികലയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന പ്രമേയം അവതരിപ്പിച്ച് പാസാക്കുകയായിരുന്നു.
ജയലളിത പാര്‍ട്ടിയെ നയിച്ച വഴി ശശികലയും പിന്തുടരും. എല്ലാ പ്രവര്‍ത്തകരും പാര്‍ട്ടിയോട് കൂറും വിധേയത്വവും കാണിച്ച് ശശികലയ്ക്ക് കീഴില്‍ പാര്‍ട്ടിയുടേയും തമിഴ്നാട്ടിലെ ജനങ്ങളുടേയും ക്ഷേമത്തിനും ഉന്നമനത്തിനും പ്രവര്‍ത്തിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
ജയലളിതയ്ക്ക് ഭാരതരത്ന നല്‍കണം, ജയലളിതയുടെ പിറന്നാള്‍ ദിവസം ദേശീയ കര്‍ഷക ദിനമായി പ്രഖ്യാപിക്കണം പാര്‍ലമെന്റില്‍ ജയയുടെ വെങ്കല പ്രതിമ സ്ഥാപിക്കുക എന്നതുള്‍പ്പെടെയുള്ള 14 പ്രമേയങ്ങളും ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാസാക്കിയിട്ടുണ്ട്.
രാവിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ ശശികല, അണ്ണാ ഡി.എം.കെ സ്ഥാപകന്‍ എം.ജി.ആറിന്റേയും ജയലളിതയുടേയും ചിത്രങ്ങള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് മന്ത്രിമാരും നേതാക്കളും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. അതിനു ശേഷമാണ് യോഗം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: