അഴിമതിക്കഥകൾ സിനിമകളിലും ടെലിവിഷൻ സ്ക്രീനുകളിലും എപ്പോഴും വളരെയധികം ആരാധകരെ സൃഷ്ടിച്ച് കൊണ്ടിരിക്കുന്നു എന്നത് സത്യമാണ്. ഇത് രാഷ്ട്രീയത്തിലായാൽ ശരാശരിക്കാരന്റെ മനസിലേക്ക് ഓടിയടുക്കുന്ന അഴിമതിയുടെ ലോകം ആപ്പ് എന്ന ആം ആദ്മി പാർട്ടിയും പിന്നെ നേതാവ് അരവിന്ദ് കേജ്രിവാളുമാണ്. എന്നും പ്രശ്നങ്ങളോട് പ്രശ്നങ്ങൾ, ചിലപ്പോൾ അത് പുറത്ത് നിന്നാകാം അകത്തു നിന്നുമാകാം.
അതികായകന്മാരുടെ നെടുനായകതത്വത്തിൽ പാർട്ടി പൊട്ടിപുറപ്പെട്ടപ്പോൾ കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള യുവരക്തങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു, ആപ്പ് കീ ജയ്, കേജ്രി ജി കീ ജയ്, എങ്ങും ചൂലും അടിച്ചുവാരിയുമായി യുവജനങ്ങൾ, ആഹാ എന്തായിരുന്നു ബഹളം. ഇരിക്കുന്നിടത്ത് അടിക്കുന്നു, നിൽക്കുന്നിടത്ത് അടിക്കുന്നു, തൂത്തുവാരുന്നു, ചപ്പുചവറുകൾ കത്തിക്കുന്നു, എല്ലാവരും പ്രതീക്ഷിച്ചു, രാജ്യത്തെ ശുദ്ധീകരിക്കാൻ സ്വർഗത്തിൽ നിന്നും മാലഖയേപ്പോലെ കേജ്രിവാൾ കൈയ്യിൽ ചൂലുമായി വികസ്വര രാജ്യത്തിൽ പിറവി എടുത്തിരിക്കുന്നു.
തുടക്കത്തിൽ പ്രഖ്യാപന മഴകൾ, ആകാശത്ത് നിന്നും ആലിപ്പഴം പൊഴിയുന്നതു പോലെ ജനങ്ങൾക്ക് കുളിർ നൽകിയ പ്രഖ്യാപനങ്ങൾ പാർട്ടി അധികാരത്തിലേറിയ ശേഷം നഗരത്തിലെ പോസ്റ്ററുകളിലും ഭിത്തികളും എന്തിന് വാഹനങ്ങളിലും മാത്രമായി ഒതുങ്ങി. പിന്നെ ഇപ്പോൾ തുടർന്ന് കൊണ്ടിരിക്കുന്നത് ഒരുപക്ഷേ ബോളിവുഡ് സിനിമാ ലോകം കാണാത്ത തരത്തിലുള്ള റിയലിസ്റ്റിക് കഥകളാണ്. അഴിമതി, പീഡനം, അറസ്റ്റ്, കൂട്ടത്തല്ല്, കുതികാൽ വെട്ട് ഇതിനോടൊപ്പം കുറെ പാട്ടുകളും നൃത്തവും ഉണ്ടെങ്കിൽ പാർട്ടിക്ക് ഒരു സിനിമാ കമ്പനി വരെ തുടങ്ങാം എന്ന അവസ്ഥയായി.
പാർട്ടിയെ ഏറ്റവും കൂടുതൽ കുടുക്കിയത് അഴിമതി തന്നെയാണ്, ഇതിൽ മനം നൊന്ത് നിരവധി പ്രവർത്തകരും നേതാക്കന്മാരും ആപ്പിനെ വിട്ട് മറ്റ് കൂടുകളിലേക്ക് പറന്നു പോകുകയും സ്വന്തമായി കൂടുകൾ നിർമ്മിക്കുകയും ചെയ്തു. ശല്യങ്ങൾ ഒഴിഞ്ഞു എന്ന് കേജ്രിയും സംഘാങ്ങളും വിശ്വസിച്ചിരുന്നെങ്കിലും അതെല്ലാം ക്ഷണികമായിരുന്നു. പാർട്ടിക്കുള്ളിൽ തന്നെയുള്ള പീഡനങ്ങൾ പുറം ലോകത്തെ ചില്ലറയൊന്നുമല്ല ഞെട്ടിച്ചത്. പാർട്ടിയിൽ ഉണ്ടായിക്കൊണ്ടിരുന്ന സകലവിധ അഴിമതികളെയും അക്രമങ്ങളെയും വിമത നേതാക്കന്മാർ കണക്കറ്റ് പ്രഹരിക്കുകയുണ്ടായി. പ്രശാന്ത് ഭൂഷൺ തൊട്ട് യോഗേന്ദ്ര യാദവ് വരെ കേജ്രിയേയും ആപ്പിനേയും ചൂലിനേക്കാൾ വേഗത്തിലാണ് അടിച്ച് കൊണ്ടിരുന്നത്.
പാർട്ടിക്ക് അനധികൃതമായി ഫണ്ടുകൾ വരുന്ന സംഭവം ഏറെ കോളിളക്കമാണ് സൃഷ്ടിച്ചത്. കള്ളക്കണക്കുകൾ ബോധിപ്പിച്ചും വ്യാജ രേഖകൾ ഉണ്ടാക്കിയും സർക്കാരിനെയും ലക്ഷക്കണക്കിന് ജനങ്ങളെയും ഇവർ പറ്റിക്കുകയുണ്ടായി. ഇതിന് ഉത്തമ ഉദാഹരണമാണ് പാർട്ടിയിൽ നിന്നും പുറത്ത് പോയി സ്വരാജ് ഇന്ത്യാ പാർട്ടിയുമായി സേവനം തുടങ്ങിയ യോഗേന്ദ്രാ യാദവ് ആപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ. പാർട്ടി അനധികൃതമായി കോടിക്കണക്കിന് രൂപ വിവിധ ഇടങ്ങളിൽ നിന്നും കൈപ്പറ്റിയെന്നാണ് യോഗേന്ദ്ര യാദവ് ഉന്നയിക്കുന്നത്. കൈപ്പറ്റിയ ഫണ്ടുകൾക്ക് മതിയായ രേഖകൾ ആപ്പിന് ഇല്ലെന്നും യാദവ് പറയുന്നു. എല്ലാ പാർട്ടികളും അഴിമതിക്കാരാണെന്ന് പുലമ്പുന്ന കേജ്രിവാളിന് സത്യാവസ്ഥ വിളിച്ചു പറയുവാനും പരസ്യ സംവാദത്തിനും ധൈര്യമുണ്ടോ എന്ന് യോഗേന്ദ്ര യാദവ് ചോദിക്കുന്നുണ്ട്.
യോഗേന്ദ്ര യാദവിനു പുറമെ ബിജ്സ്വാൻ പ്രദേശത്തു നിന്നുമുള്ള വിമത എംഎൽഎ ദേവീന്ദർ ഷെറാവത് പാർട്ടിയുടെ അനധികൃത ഫണ്ട് ഇടപാടിന്റെ സത്യാവസ്ഥ തെളിവ് സഹിതം പുറത്ത് കൊണ്ട് വന്നിരുന്നു. ആക്സിസ് ബാങ്കിൽ 35 കോടിയുടെ രണ്ട് അനധികൃത ഫണ്ട് വ്യാജ കമ്പനിയുടെ പേരിൽ ഉണ്ടാക്കി സ്വീകരിച്ചതിന്റെ രസീതിന്റെ ഫോട്ടോ പുറത്ത് വിട്ടിരുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ദേവീന്ദർ ഈ വിവരങ്ങൾ പുറത്ത് വിട്ടത്.
അടുത്തിടെ ഗാന്ധിയൻ അണ്ണാ ഹസാരെ ആപ്പ് നേതാവ് കേജ്രിവാളിന് പാർട്ടിയുടെ സാമ്പത്തിക അഴിമതിയെ വിമർശിച്ചുകൊണ്ട് കത്തയച്ചിരുന്നു. സുതാര്യമായ തരത്തിൽ പാർട്ടിയുടെ സാമ്പത്തിക ഇടപാടുകൾ നടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്തായാലും ആപ്പിനെതിരെയുള്ള അനധികൃത ഫണ്ട് ആരോപണങ്ങൾ യഥാർത്ഥ്യമായാൽ അടിച്ചു വാരാൻ ചൂല് പാർട്ടി രാജ്യത്ത് ഉണ്ടാകില്ല എന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: