തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ഉപവാസം സെക്രട്ടേറിയറ്റ് നടയില്‍ തുടങ്ങി. ഉപവാസ സമരംബിജെപി ദേശീയ വക്താവ് ഡോ. ബിസേയ് സോങ്കാര്‍ ശാസ്ത്രി ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.
ഒ.രാജഗോപാല്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. കേരളത്തില്‍ റേഷന്‍ വിതരണം മുടങ്ങിയതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടില്ല, ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം സംസ്ഥാനത്ത് ദളിത് പീഡനങ്ങള്‍ വര്‍ദ്ധിച്ചു. ഇതിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. മാവോയിസ്റ്റുകള്‍ എന്ന് ആരോപിച്ചുകൊണ്ട് നിരപരാധികളായ ആള്‍ക്കാരെ ആക്രമിക്കുന്നു, യുവാക്കളുടെ തൊഴില്‍ പ്രശ്നം പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊന്നു ചെയ്യുന്നില്ല തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം.
ഇന്ന് രാവിലെ പത്ത് മണിമുതല്‍ നാളെ രാവിലെ പത്ത് മണിവരെയാണ് ഉപവാസം. കുമ്മനത്തിനൊപ്പം ദേശീയ ജനാധിപത്യ സഖ്യം നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, പിസി തോമസ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകളുടെ മാര്‍ച്ച് സെക്രട്ടേറിയറ്റ് പടിക്കലേക്ക് നടക്കുന്നുണ്ട്.
സാധാരണക്കാരുടെ പ്രശ്നങ്ങളെ അവഗണിക്കുന്ന പിണറായി വിജയൻ സർക്കാർ കേന്ദ്രത്തിനെതിരെ സമരം ചെയ്ത് സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് ബിജെപി വിലയിരുത്തുന്നു.
കേന്ദ്ര സർക്കാർ അനുവദിച്ച ഭക്ഷ്യ ധാന്യങ്ങൾ ഗോഡൗണുകളിൽ കുമിഞ്ഞ് കൂടിയിട്ടും അത് പാവങ്ങൾക്ക് വിതരണം ചെയ്യാത്തത് സംസ്ഥാന സർക്കാരിന്റെ പിടിപ്പു കേടാണ്. ഭക്ഷ്യ ഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് മുൻഗണനാ പട്ടിക തയ്യാറാക്കാൻ സംസ്ഥാനത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
തൊഴിൽ തർക്കം മൂലം കിട്ടിയ അരിപോലും ഗോഡൗണുകളിൽ നിന്ന് വിതരണം ചെയ്യാൻ കഴിയുന്നില്ല, ഇതോടെ ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ റേഷൻ വിതരണം മുടങ്ങി. പിണറായി വിജയൻ അധികാരത്തിൽ വന്നതിനു ശേഷം കേരളത്തിൽ ദളിത് പീഡനം സർവ്വകാല റെക്കോർഡിലെത്തി. ഇതിനെതിരെ ചെറുവിരലനക്കാൻ പോലും സർക്കാരിനാകുന്നില്ല. കേരളം വൻ വരൾച്ച അഭിമുഖീകരിക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകൾ പുറത്തു വരുമ്പോഴും സർക്കാർ നിഷ്ക്രിയമാണ്. 25 ലക്ഷം പേർക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പിണറായി വിജയൻ തൊഴിലിനായി യുവാക്കളെ തെരുവിലിറക്കുകയാണ്. കൊലക്കേസ് പ്രതിയെപ്പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്തി ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്.
ഇത്തരം വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാൻ കേന്ദ്രത്തിനെതിരെ സമരം നടത്തുന്ന സർക്കാർ നടപടി ജനദ്രോഹമാണെന്നും ബിജെപി ആരോപിക്കുന്നു. സിപിഎമ്മിന്റെ ഈ കപടമുഖം തുറന്നു കാട്ടാനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഉപവസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: