പത്തനാപുരം: തോട്ടം തൊഴിലാളികളുടെ കുട്ടികളുടെ സംരക്ഷണ കേന്ദ്രമായ കുമരംകുടി ശിശുപരിപാലനകേന്ദ്രം തകര്‍ച്ചയില്‍.
ഫാമിംഗ് കോര്‍പ്പറേഷന്റെ കുമരംകൂടി എസ്റ്റേറ്റിലാണ് തൊഴിലാളികള്‍ പിള്ളക്കുടീസ്’എന്നു വിളിക്കുന്ന ശിശുപരിപാലന കേന്ദ്രമുള്ളത്. തകര്‍ച്ചയിലായ കെട്ടിടവും പാര്‍ക്കും തുരുമ്പെടുത്ത തൊട്ടിലുകളും മാത്രം അവശേഷിക്കുന്ന കേന്ദ്രം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
എസ്റ്റേറ്റിലെ സ്ത്രീതൊഴിലാളികള്‍ ജോലിക്ക് പോകുമ്പോള്‍ കൊച്ചുകുട്ടികളെ ഇവിടെ കൊണ്ടുവിടും. വൈകിട്ട് മടങ്ങിവരുന്തുവരെ അധ്യാപകരും ആയമാരുമായിരുന്നു സംരക്ഷണം. കുട്ടികളെ ഉറക്കാനുള്ള തൊട്ടിലുകളും കളിപ്പാട്ടങ്ങളും പുറത്ത് കളിക്കാനുള്ള വിശാലമായ പാര്‍ക്കും ഇവിടെയുണ്ടായിരുന്നു. നഴ്സറി ക്ലാസും നാലാം ക്ലാസുവരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളും വിശാലമായ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. തൊഴിലാളികുടുംബങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പിന്നീട് നിലയ്ക്കുകയായിരുന്നു.
അന്നുണ്ടായിരുന്ന മാനേജ്മെന്റിന്റെ അനാസ്ഥ കാരണം കേന്ദ്രത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഏറിയതോടെ തൊഴിലാളികള്‍ കുട്ടികളെ സ്കൂളിലയച്ചു തുടങ്ങിയതും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമായി. അടച്ചുപൂട്ടിയതോടെ ആരും നോക്കാനില്ലാതെ വാതിലുകളും ജനലുകളും ജീര്ണിച്ചില്ലാതെയായി. പാര്‍ക്കിലെ ഉപകരണങ്ങളും ശില്പങ്ങളും നശിച്ചു. തെരുവ്നായ്ക്കളുടെയും വളര്‍ത്തുമൃഗങ്ങളുടെയും താവളമായി ഫലത്തില്‍ ഇവിടം മാറി. പരിസരവും കാടുമൂടി. നിലവിലുള്ള മാനേജ്മെന്റ് പിള്ളക്കുടീസ് പുനരുദ്ധരിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കാലാനുസൃതമായ പരിഷ്കാരങ്ങള്‍ വരുത്തി കുട്ടികള്‍ക്ക് പഠനകേന്ദ്രമായും മുതിര്‍ന്നവര്‍ക്ക് വിശ്രമകേന്ദ്രമായും ഇതിനെ മാറ്റണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: