പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്നതായിരുന്നു. ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ് ഒരുവര്‍ഷംകൊണ്ട് രാജ്യത്ത് നടപ്പായത്. ദേശീയതലത്തിലും അന്തര്‍ദ്ദേശീയ തലത്തിലും രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന പ്രകടനം കാഴ്ചവെയ്ക്കാന്‍ മോദി സര്‍ക്കാരിനായി.
കള്ളപ്പണം കണ്ടെത്താന്‍ നോട്ട് നിരോധനം
രാജ്യത്തെ കള്ളപ്പണം കണ്ടെത്തുമെന്ന് വാഗ്ദാനം നല്കി അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ നവംബര്‍ 8ന് പ്രത്യക്ഷ നടപടികളിലേക്ക് കടന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ട് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ ബാങ്കുകളിലെത്തിക്കാനുള്ള യജ്ഞം ആരംഭിച്ചു. അനധികൃതമായി സമ്പാദിച്ച ശതകോടികളുടെ സ്വത്തുക്കളാണ് നോട്ട് നിരോധനത്തിന് പിന്നാലെ വ്യക്തമായിത്തുടങ്ങിയത്. രാജ്യവ്യാപകമായ റെയ്ഡുകള്‍ തുടരുന്നതിനിടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ക്കും മോദി സര്‍ക്കാര്‍ നീക്കം തുടങ്ങി. കള്ളപ്പണം സ്വമേധയാ വെളിപ്പെടുത്തുന്നതിനുള്ള അവസാന അവസരമായി 50 ശതമാനം പിഴയീടാക്കി അനധികൃത സ്വത്ത് നിയമവിധേയമാക്കാന്‍ ഗരീബ് കല്യാണ്‍ യോജനയും ആരംഭിച്ചിട്ടുണ്ട്.
ഇതിനുപുറമേ രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. ജനങ്ങളില്‍ നിന്നു അഭൂതപൂര്‍വ്വമായ പിന്തുണയാണ് ഡിജിറ്റല്‍വല്‍ക്കരണത്തിന് ലഭിച്ചത്. ബാങ്കുകളും സ്വകാര്യ കമ്പനികളും ഇ-വാലറ്റുകള്‍ അടക്കമുള്ള പേയ്മെന്റ് സംവിധാനങ്ങളൊരുക്കി. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയുള്ള ഓണ്‍ലൈന്‍ സംവിധാനവും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനകം തന്നെ രാജ്യത്തെ വിവിധ ഗ്രാമങ്ങള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍വല്‍ക്കരണം നടപ്പാക്കിക്കഴിഞ്ഞു. ഗോവ, ത്രിപുര, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും ജനുവരിയോടെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പേമെന്റിലേക്ക് മാറാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. വരുന്ന ബജറ്റില്‍ നികുതി ഇളവുകള്‍ നല്കി കൂടുതല്‍ ജനങ്ങളെ നികുതി അടയ്ക്കാന്‍ പ്രേരിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ചരക്കു സേവന നികുതി യാഥാര്‍ത്ഥ്യത്തില്‍
രാജ്യത്തിന്റെ സാമ്പത്തിക പരിഷ്ക്കരണങ്ങള്‍ക്ക് വേഗത വര്‍ദ്ധിപ്പിച്ച് ചരക്കു സേവന നികുതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു. വര്‍ഷകാല സമ്മേളനത്തിന്റെ രണ്ടാം പാദത്തില്‍ 122-ാം ഭരണഘടനാ ഭേദഗതിയായി ബില്‍ പാസാക്കാന്‍ സാധിച്ചത് വലിയ നേട്ടമായി. ഏകീകൃത നികുതി നടപ്പില്‍ വരുന്നതോടെ രാജ്യവ്യാപകമായി ചരക്കു സേവന നികുതി ഘടനയില്‍ വലിയ മാറ്റമാണ് സംജാതമാകുന്നത്. ജിഎസ്ടി നടപ്പായതോടെ സാധാരണക്കാരുടെ നികുതി ഭാരത്തില്‍ 3-4 ശതമാനത്തിന്റെ കുറവുണ്ടാകും.
കേന്ദ്ര എക്സൈസ് ഡ്യൂട്ടി, എക്സൈസ്, കസ്റ്റംസ് അധിക നികുതികള്‍, കസ്റ്റംസിന്റെ പ്രത്യേക അധിക നികുതി, സേവന നികുതി, ചരക്ക്-സേവന മേഖലയിലെ സെസ്സുകള്‍, സര്ചാര്ജ്ജുകള് എന്നീ കേന്ദ്രനികുതികളും സംസ്ഥാന നികുതികളായ വാറ്റ്, കേന്ദ്രസെയില്സ് ടാക്സ്, പര്‍ച്ചേസ് ടാക്സ്, ലക്ഷ്വറി ടാക്സ്, പ്രവേശന നികുതി, വിനോദ നികുതി, പരസ്യം, നികുതി, വാതുവെയ്പ്പ്, ചൂതാട്ടം എന്നിവയിന്മേലുള്ള നികുതികള്‍, സംസ്ഥാന സെസുകള്‍,സര്‍ച്ചാര്‍ജ്ജുകള്‍ എന്നിവയും ജിഎസ്ടി പാസാകുന്നതോടെ ഇല്ലാതാകും. പരോക്ഷ നികുതിയുടെ കാലത്തിന്റെ അവസാനം, നികുതിയില്‍ നിന്നുള്ള ഒളിച്ചോട്ടം ഇല്ലാതാകല്‍, കുറഞ്ഞ നികുതി നിരക്കുകള്‍, ബിസിനസ് ഇടപാടുകളിലെ ലളിതവല്‍ക്കരണം, ജിഡിപിയിലെ കുതിപ്പ്, കേന്ദ്ര-സംസ്ഥാന തലത്തില്‍ പ്രത്യേക ജിഎസ്ടി സംവിധാനം എന്നിവ ജിഎസ്ടിയുടെ നേട്ടങ്ങളാണ്.
സംസ്ഥാന ധനമന്ത്രിമാരെ ഉള്‍പ്പെടുത്തി ജിഎസ്ടി കൗണ്‍സില്‍ രൂപീകരിച്ച് നികുതി നിരക്കുകളുടെ ഏകീകരണ പ്രക്രിയയുമായി മുന്നോട്ടുപോകുകയാണ് കേന്ദ്രസര്‍ക്കാര്‍. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ടി നടപ്പാക്കിത്തുടങ്ങാനാണ് കേന്ദ്രതീരുമാനം.
സാര്‍ക്കിന് പകരം ബിംസ്റ്റക്ക്
പാക്കിസ്ഥാന്റെ ഭീകരവാദ അനുകൂല നടപടികളെ തുടര്‍ന്ന് തടസ്സപ്പെട്ട സാര്‍ക്ക് സമ്മേളനത്തിന് പകരം ബംഗാള്‍ ഉള്‍ക്കടലിന് തീരത്തെ രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റക്ക് ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ദക്ഷിണേഷ്യന്‍ ശാക്തിക ചേരികളില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു. ബംഗാള്‍ ഉള്‍ക്കടലുമായി അതിരു പങ്കിടുന്ന ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന് എന്നീ ദക്ഷിണേഷ്യന്‍ രാജ്യങ്ങളും തായ്ലന്റ്, മ്യാന്മര് എന്നീ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുമാണ് ബിംസ്റ്റക്കിലെ അംഗങ്ങള്‍.
ബംഗാള്‍ ഉള്‍ക്കടല്‍ വഴി വ്യാപാരം നടത്തുന്ന രാജ്യമെന്ന നിലയില്‍ നേപ്പാളും ഈ കൂട്ടായ്മയില്‍ അംഗമാണ്. ചൈനയെ ഒഴിവാക്കി ബംഗാള്‍ ഉള്‍ക്കടലിലെ രാജ്യങ്ങളെ കൂടെക്കൂട്ടി ഇന്ത്യ പുതിയ ശാക്തിക ചേരിക്ക് രൂപം നല്കിയപ്പോള് ദക്ഷിണേഷ്യയിലെ സമവാക്യങ്ങളിലും മാറ്റം പ്രകടമാകുന്നു. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നടന്ന ‘ബിംസ്റ്റക് നയതന്ത്രം’ വിജയിച്ചു.
ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമായ ഭൂട്ടാനടക്കമുള്ള ബിംസ്റ്റക് രാജ്യങ്ങളെ കൂടെക്കൂട്ടി പുതിയ കൂട്ടായ്മയ്ക്ക് ഭാരതം നേതൃത്വം നല്‍കുന്നത് ചൈനയെ വളരെയേറെ അസ്വസ്ഥമാക്കുന്നുണ്ട്. പാക്കിസ്ഥാനോടുള്ള എതിര്‍പ്പിനെ തുടര്‍ന്ന് സാര്‍ക്ക് ഉച്ചകോടി ഉപേക്ഷിച്ച നിലവിലെ സാഹചര്യത്തില്‍ സാര്‍ക്കിന് പകരമുള്ള പുതിയ കൂട്ടായ്മയായി ബിംസ്റ്റക്കിനെ വളര്‍ത്തിയെടുക്കാനാണ് ഭാരതത്തിന്റെ ലക്ഷ്യം. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും മാത്രമാണ് ബിംസ്റ്റക്കിലില്ലാത്ത സാര്‍ക്ക് രാജ്യങ്ങള്‍. ഇതില്‍ അഫ്ഗാനിസ്ഥാനുമായി ഏറ്റവുമധികം നയതന്ത്രബന്ധം ഭാരതം വെച്ചുപുലര്‍ത്തുന്ന നിലവിലെ സ്ഥിതിയില്‍ ബിംസ്റ്റക്ക് കൂട്ടായ്മ ശക്തിപ്പെടുത്തുന്നത് ദക്ഷിണേഷ്യയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയെന്ന ഒരേയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.
ഭീകരരെ രക്തസാക്ഷികളായി ചിത്രീകരിക്കുന്ന പാക്കിസ്ഥാന്റെ നടപടിയെ തള്ളിപ്പറഞ്ഞ ബിംസ്റ്റക്ക് ഉച്ചകോടിയെ ഇന്ത്യയുടെ ലക്ഷ്യത്തിന് സമര്‍ത്ഥമായി ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര നീക്കങ്ങള്‍ക്ക് സാധിച്ചു. ബിംസ്റ്റക്കിനൊപ്പം നടന്ന ബ്രിക്സ് ഉച്ചകോടിയിലും പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്നതില്‍ ഇന്ത്യ വിജയിച്ചു. ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയെന്നത് എല്ലാ രാജ്യങ്ങളുടേയും ഉത്തരവാദിത്വമാണെന്ന് ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനവും വ്യക്തമാക്കുന്നു.
മിന്നലാക്രമണം
പത്താന്‍കോട്ട്, ഉറി ഭീകരാക്രമണങ്ങള്‍ക്ക് സപ്തംബര്‍ 29ന് പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം മറുപടി നല്കി. പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകളില്‍ കടന്നുകയറിയ ഇന്ത്യന്‍ കമാണ്ടോകള്‍ അമ്പതിലേറെ ഭീകരരെ കൊന്നൊടുക്കി. ഏഴ് ഭീകരക്യാമ്പുകളാണ് മിന്നലാക്രമണത്തില്‍ തകര്‍ന്നത്. നിയന്ത്രണ രേഖ മറികടന്ന് രണ്ടു കിലോമീറ്റര്‍ വരെ അകത്തുകയറി നടത്തിയ ആക്രമണം ഇന്ത്യന്‍ കരസേനയുടെ മികവു തെളിയിച്ചു. എലൈറ്റ് പാരാ കമാണ്ടോകളുടേയും ബീഹാര്‍, ദോഗ്ര റെജിമെന്റിലെ കമാണ്ടോകളുടേയും സംയുക്ത സംഘമാണ് അതിര്‍ത്തി കടന്ന് പാക്കിസ്ഥാനെ നടുക്കിയത്.
മിന്നലാക്രമണത്തിന് പിന്നാലെ സാര്‍ക്ക് സമ്മേളനത്തില്‍ നിന്നു ശ്രീലങ്കയും മാലിദ്വീപും ഉള്‍പ്പെടെയുള്ള അംഗരാജ്യങ്ങള്‍ പിന്മാറിയതും, അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും പാക്കിസ്ഥാനെതിരെ പരസ്യമായി രംഗത്തെത്തിയും നയതന്ത്രതലത്തിലും പാക്കിസ്ഥാന് ഒറ്റപ്പെടുന്നതിന് കാരണമായി. മിന്നലാക്രമണത്തെയും എല്ലാ സാര്‍ക്ക് രാജ്യങ്ങളും അനുകൂലിച്ചു. അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങള്‍ ഇന്ത്യന്‍ സൈനിക നടപടിയെ പിന്തുണച്ചപ്പോള്‍ ചൈനയുടെ മൗനം പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി.
റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ആധുനിക യുദ്ധോപകരണങ്ങള്‍ വാങ്ങാനുള്ള തീരുമാനവും പ്രതിരോധ ഉപകരണങ്ങളുടെ തദ്ദേശീയവല്‍ക്കരണത്തിന്റെ വേഗത വര്‍ദ്ധിപ്പിച്ചതും പ്രതിരോധ മേഖലയില്‍ കേന്ദ്രസര്‍ക്കാരിന്റെ മികവ് തെളിയിച്ചു.
തെരഞ്ഞെടുപ്പ് വിജയങ്ങള്‍
സര്‍ക്കാരിന്റെ നയതന്ത്രപരവും ഭരണപരവുമായ തീരുമാനങ്ങളുടെ ജയപരാജയങ്ങള്‍ പ്രതിഫലിക്കുന്നത് തെരഞ്ഞെടുപ്പുകളിലാണ്. ജനങ്ങള്‍ക്ക് തങ്ങളുടെ പിന്തുണ ഉണ്ടോ എന്നുറപ്പിക്കാന്‍ ഭരണപക്ഷത്തിന് തെരഞ്ഞെടുപ്പുകള്‍ സഹായിക്കും. കഴിഞ്ഞ വര്‍ഷം നടന്ന സംസ്ഥാന- തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വലിയ വിജയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കുമുള്ള അംഗീകാരമായി.
മെയില്‍ നടന്ന അസാം, ബംഗാള്‍, തമിഴ്നാട്, പുതുച്ചേരി, കേരള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ നേട്ടമാണുണ്ടായത്. അസാമില്‍ വര്‍ഷങ്ങള്‍ നീണ്ട കോണ്‍ഗ്രസ് ഭരണം തുടച്ചുനീക്കി അധികാരത്തിലെത്താന്‍ ബിജെപിക്കായി. ബംഗാള്‍, കേരള സംസ്ഥാനങ്ങളില്‍ വോട്ട് ശതമാനത്തില്‍ വലിയ വര്‍ദ്ധനവുണ്ടാക്കി.
നവംബര്‍ 8ന് നോട്ട് നിരോധനം നടപ്പാക്കിയ ശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയത് വലിയ വിജയങ്ങളാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും വലിയ വിജയമാണ് ബിജെപി നേടിയത്. ഗുജറാത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി ഏകപക്ഷീയ വിജയം സ്വന്തമാക്കി.
മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ എന്‍ഡിഎ മുന്നണിയിലെത്തിച്ച് സഖ്യമുണ്ടാക്കുന്നതിലും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും വിജയിക്കാനായി. നോട്ടു നിരോധന നടപടികളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയങ്ങള്‍ കൂടുതല്‍ ശക്തമായ ജനക്ഷേമകര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആത്മവിശ്വാസം നല്കുന്നു.
പൂര്‍ണ്ണ സജ്ജമായ മന്ത്രാലയങ്ങള്‍
വിവിധ മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനങ്ങളും പ്രശംസനീയമാണ്. നഗരവികസന മന്ത്രാലയം നടപ്പാക്കിയ വിവിധ പദ്ധതികളും ശ്രദ്ധയാകര്‍ഷിച്ചു. അടല്‍ ദൗത്യത്തിന് കീഴില്‍ 115 നഗരങ്ങളില്‍ 6,346 കോടി രൂപ മുടക്കി ജല വിതരണ-അഴുക്കുചാല്‍ പദ്ധതികള്‍ നടപ്പാക്കിയതും 40 നഗരങ്ങളിലായി 4,000 കോടി രൂപയുടെ പദ്ധതികള്‍ ഏറ്റെടുത്തതും നഗരവികസന മന്ത്രാലയത്തിന്റെ നേട്ടങ്ങളായി. 5,785 കോടി മുടക്കി 87 സ്മാര്‍ട്ട്സിറ്റി പദ്ധതികളാണ് പുരോഗമിക്കുന്നത്. ഏഴെണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
428 നഗരങ്ങള്‍ വെളിയിട വിസര്‍ജ്ജന വിമുക്തമായി മാറിയതും നഗരങ്ങളിലെ ദരിദ്രര്‍ക്കായി ഒരുവര്‍ഷത്തിനുള്ളില്‍ 9 ലക്ഷം വീടുകള്‍ അനുവദിച്ചതും സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള മന്ത്രാലയത്തിന്റെ ചരിത്ര നേട്ടമായി.
കേന്ദ്രഗതാഗത മന്ത്രാലയം, ഊര്‍ജ്ജമന്ത്രാലയം എന്നിവയും മികച്ച പ്രകടനമാണ് 2016ല്‍ നടത്തിയത്. കാര്‍ഗ്ഗില്‍ ഗ്രാമങ്ങളിലടക്കം വൈദ്യുതി എത്തിക്കാന്‍ ഊര്ജ്ജമന്ത്രാലയത്തിനായി. പ്രതിദിനം 20 കിലോമീറ്ററിലധികം ദേശീയപാതകളുടെ നിര്‍മ്മാണമെന്ന സ്വപ്നതുല്യമായ ലക്ഷ്യം ഗതാഗതമന്ത്രാലയം കൈവരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: