ലോകമെങ്ങും അശാന്തിയാണ്. ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരരുടെ സാന്നിധ്യം അനിയന്ത്രിതമായി ഉയരുമ്പോള്‍ ഭീകരാക്രമണങ്ങളും വര്‍ദ്ധിക്കുന്നു. ലോകമെങ്ങും 1782 ആക്രമണങ്ങളിലായി പതിനാറായിരത്തിലേറെ ആളുകളാണ് 2016ല്‍ കൊല്ലപ്പെട്ടത്. സിറിയന്‍ ആഭ്യന്തര സംഘര്‍ഷവും കുടിയേറ്റക്കാരുടെ വേദനയും ലോകത്തിനാകെ അസ്വസ്ഥത സമ്മാനിച്ചപ്പോള്‍ പരിസ്ഥിതി വിഷയങ്ങളും ദാരിദ്ര്യവും തൊഴിലില്ലായ്മയും അപരിഹാര്യമായി തുടരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രസക്തി അനുദിനം കുറയുന്നതായി അനുഭവപ്പെടുന്നതായി ലോകരാജ്യങ്ങള്‍ തന്നെ സമ്മതിക്കുന്നു.
സിറിയയും ലോകത്തിന്റെ വേദനയും
സിറിയന്‍ സംഘര്‍ഷവും ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരതയും പരിഹാരമില്ലാതെ തുടരുന്നത് ലോകത്തിന് മുഴുവന്‍ വേദന നല്കുന്ന 2016ന്റെയും കാഴ്ചയാണ്. നീണ്ട അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറവും ലോകസമൂഹത്തിന് സിറിയന്‍ പ്രശ്ന പരിഹാര്യം സാധ്യമാക്കാനായിട്ടില്ല. ഐക്യരാഷ്ട്രസഭയും സമ്പൂര്‍ണ്ണ പരാജയമെന്ന് സിറിയ തെളിയിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരതയെ അവസാനിപ്പിക്കാനുള്ള ലോകരാജ്യങ്ങളുടെ ശ്രമങ്ങള്‍ക്കും വിജയം കൈവരിക്കാനാവുന്നില്ല.
സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ ആരംഭിച്ച ആഭ്യന്തരയുദ്ധം അതിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സിറിയന്‍ അഭയാര്‍ത്ഥി പ്രവാഹം ലോകത്തിന്റെ സങ്കടമായി മാറി. സിറിയയുടെ 35 ശതമാനം ഭൂപ്രദേശത്തില്‍ മാത്രമേ ബാഷര്‍ അല്‍ ആസാദിന്റെ സര്‍ക്കാരിന് നിയന്ത്രണമുള്ളൂ. ജനസംഖ്യയുടെ മൂന്നില്‍ രണ്ടും ഇവിടെയാണ്.
ഭൂപ്രദേശത്തിന്റെ 35 ശതമാനം ഐഎസ് ഭീകരരുടെ കൈകളിലാണ്. കുര്‍ദ്ദുകള്‍ 18 ശതമാനം ഭൂപ്രദേശവും വിമത ഗ്രൂപ്പുകള്‍ പന്ത്രണ്ട് ശതമാനം ഭൂമിയും കയ്യടക്കിയിരിക്കുന്നു. വിവിധ ലോകരാജ്യങ്ങള്‍ ഈ നാലു ഗ്രൂപ്പുകള്‍ക്കും പിന്തുണ നല്‍കുന്നത് സാധാരണ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കി. സിറിയയിലെ ഏറ്റവുമധികം ജനസംഖ്യയുടെ നഗരമായ അലപ്പോയുടെ നിയന്ത്രണത്തിനായുള്ള പോരാട്ടമാണ് ഇപ്പോള്‍ പതിനായിരങ്ങളുടെ ജീവന് ഭീഷണിയായിരിക്കുന്നത്. ഈവര്‍ഷം ആദ്യം ജനുവരിയില്‍ തന്ത്രപ്രധാനമായ സല്‍മ നഗരത്തിനായി ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മുന്നൂറോളം പേര് കൊല്ലപ്പെട്ടപ്പോള്‍ റഷ്യയുടെ സഹായത്തോടെ ഐസ് കേന്ദ്രങ്ങളില്‍ ബോംബാക്രമണങ്ങള്‍ നടത്തി തിരിച്ചടിച്ചു.
ഇതിനുശേഷം ചെറുതും വലുതുമായ നൂറുകണക്കിന് ആക്രമണങ്ങളാണ് സിറിയയില്‍ നടന്നത്. ഐഎസില്‍ നിന്ന് മാര്‍ച്ചില്‍ റഷ്യന്‍ സഹായത്തോടെ സിറിയന്‍ സര്‍ക്കാര്‍ പല്മറ നഗരം തിരിച്ചു പിടിച്ചു. ഡിസംബറില്‍ അലപ്പോ വിമത നിയന്ത്രണത്തിലായെങ്കിലും ഉടന്‍ തന്നെ തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിനായി. എങ്കിലും രൂക്ഷമായ യുദ്ധമാണ് അലപ്പോ കേന്ദ്രീകരിച്ച് ഡിസംബര്‍ അവസാനവും തുടരുന്നത്. സിറിയന്‍ വിമതരെ പിന്തുണച്ചിരുന്ന അമേരിക്ക നിലപാട് മാറ്റി. ഔദ്യോഗിക സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തുള്ള റഷ്യ കൂടുതല്‍ ശക്തമായ നടപടികളുമായി ഐഎസ് ഭീകരര്‍ക്കെതിരെ രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: