കാക്കനാട്: റേഷന്‍ കാര്‍ഡിനുള്ള കരട് പട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ്. ഇതിനുള്ള ഡാറ്റാ എന്‍ട്രി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പരാതികള്‍ പരിഹരിക്കുവാന്‍ ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് അതാത് സപ്ലൈ ഓഫീസര്‍ക്ക് മുമ്പാകെ ജനുവരി ഏഴിന് സമര്‍പ്പിക്കാം.
കുന്നത്തുനാട് താലൂക്കിലെ കൂവപ്പടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലെയും ഹിയറിങ് ജനുവരി 11, 12 തീയതികളിലേക്ക് മാറ്റി. അനര്‍ഹരെ പൂര്‍ണമായും ഒഴിവാക്കി അര്‍ഹതപ്പെട്ടവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുവാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ കുറ്റമറ്റ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യാനാണ് വകുപ്പ് തീരുമാനിച്ചതെങ്കിലും ഡാറ്റ എന്‍ട്രിയില്‍ ഉണ്ടായ പിശക് എല്ലാം താറുമാറാക്കി. 15% ഡാറ്റ എന്‍ട്രി കുടുംബശ്രീക്കും, 32% അക്ഷയ കേന്ദ്രവും, 53% സിഡിറ്റിനുമാണ് നല്‍കിയത്.
റേഷനിംഗ് ഇന്‍സ്പെക്ടര്‍ കണ്‍വീനറും, തദ്ദേശസ്വയംഭരണ സെക്രട്ടറി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പരാതികള്‍ പരിശോധിച്ചത്. സമിതി മുമ്പാകെ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുവാന്‍ പരാതിക്കാരന് അവസരം നല്‍കിയിരുന്നു. ജില്ലാകളക്ടറാണ് ജില്ലാതല സമിതിയുടെ ചെയര്മാന്.
ജില്ലയില്‍ 1345 റേഷന്‍ കടകള്‍ വഴി 1,42,000 പരാതികളാണ് ലഭിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍, വില്ലേജ് ഓഫീസുകള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പരാതികള്‍ സ്വീകരിച്ചത്. എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് 3,721, കൊച്ചി 4,253, കണയന്നൂര്‍ 12,649, ടി.എസ്.ഓ. കൊച്ചി 12,555, ആലുവ 27,171, പറവൂര്‍ 28,926, കുന്നത്തുനാട് 23907, കോതമംഗലം 13,498, മൂവാറ്റുപുഴ 15,441 എന്നിങ്ങനെയുള്ള പരാതികളാണ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: