കാഞ്ഞങ്ങാട്: ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവും കാഞ്ഞങ്ങാട്ടെ പ്രമുഖനുമായ അജാനൂര്‍ പടിഞ്ഞാറെകരയിലെ എസ്.കെ.കുട്ടന്(65)അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം കര്‍ഷകമോര്‍ച്ച സംഘടിപ്പിച്ച കാസര്‍കോട് കളക്ട്രേറ്റ് മാര്‍ച്ചിലാണ് അവസാനമായി പൊതു വേദിയിലെത്തിയത്. ഭാര്യ: തങ്കമണി, മക്കള്‍: വിനയന് (പോലീസ് ഓഫീസര്‍), വിവേക് (മര്‍ച്ചന്റ് നേവി), മരുമക്കള്‍: ശില്പ, രാജശ്രീ, സഹോദരങ്ങള്‍: അപ്പുരാജ്, ലക്ഷ്മി, പരേതയായ കമ്മാടത്തു.
ആദ്യകാല സംഘ പ്രവര്‍ത്തകനായ ഇദ്ദേഹം ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ്, ബിഎംഎസ് ജില്ല വൈസ് പ്രസിഡന്റ്, കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ല പ്രസിഡന്റ്, ബിജെപി ജില്ല കമ്മറ്റി അംഗം, കോട്ടച്ചേരി മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങി വിവിധ സാംസ്കാരിക സാമൂഹ്യ മേഖലകളിലും ക്ഷേത്ര കമ്മറ്റികളിലും നിറസാനിധ്യമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. കെ.ജി.മാരാരുടെ കൂടെ തലപ്പാടി ചെക്ക് പോസ്റ്റ് സമരത്തില്‍ പങ്കെടുത്ത് അറസ്റ്റു വരിച്ചിരുന്നു.
സമൂഹത്തിലെ നാനാ തുറകളില്പെട്ടവര് അന്ത്യോപചാരമര്‍പ്പിച്ചു. മന്ത്രി ഇ.ചന്ദ്രശേഖരന്, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭന്, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ മടിക്കൈ കമ്മാരന്, എം സഞ്ജീവ ഷെട്ടി, ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറിമാരായ എ. വേലായുധന്, പി.രമേഷ്, സംസ്ഥാന സമിതി അംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, പി.സുരേഷ് കുമാര്‍ ഷെട്ടി, അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി, സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.പി.ശിഖ തുടങ്ങി നിരവധി പേര് അന്ത്യാഞ്ജലികളര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: