തിരുവനന്തപുരം: പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് സുരക്ഷയൊരുക്കുന്നതിലും സര്‍ക്കാരിന് രാഷ്ട്രീയക്കളിയും വിവേചനവും. നിരവധി തവണ കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ തീവ്രവാദികളില്‍ നിന്ന് ആക്രമണ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച ബിജെപി നേതാക്കള്‍ക്ക് സുരക്ഷയൊരുക്കാതെ സര്‍ക്കാര്‍ കണ്ണടച്ചപ്പോള്‍ മുന്‍ യുഡിഎഫ് മന്ത്രിമാര്‍ക്ക് സുരക്ഷാഭീഷണിയില്ലെങ്കില്പ്പോലും സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിന് മടിയുമില്ല.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, മുന്‍ ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്, എം.ടി. രമേശ് എന്നിവര്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ പിടിയിലായ ചിലരില്‍ നിന്നും തീവ്രവാദ സംഘടനകള്‍ ബിജെപി നേതാക്കളെ ലക്ഷ്യം വയ്ക്കുന്നതായി വ്യക്തമായിരുന്നു.
തുടര്‍ന്ന് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചു. കോഴിക്കോട് ബിജെപി ദേശീയ കൗണ്‍സില്‍ നടന്ന സമയത്തും ഐബി ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ പലവട്ടം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ബിജെപി നേതാക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ബിജെപിയുടെ നാല് നേതാക്കള്‍ക്കും വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. 12 പേരടങ്ങുന്ന സംഘത്തെയാണ് ഇവര്‍ക്ക് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്.
ഇതിനിടെയാണ് യാതൊരു ഭീഷണിയുമില്ലാത്ത മുന്‍ യുഡിഎഫ് മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ആവശ്യം പോലെ ഗണ്മാന്മാരെ നിയോഗിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രിമാരായ ആര്യാടന് മുഹമ്മദ്, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ദുറബ്ബ്, ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ് എന്നിവര്‍ക്കൊക്കെ ഗണ്മാന്മാരെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ അബ്ദുറബ്ബിനും ഇബ്രാഹിം കുഞ്ഞിനും അനൂപ് ജേക്കബ്ബിനും യാതൊരുസുരക്ഷാഭീഷണിയുമില്ല.
റബ്ബിനും ഇബ്രാഹീം കുഞ്ഞിനും മന്ത്രിയാവുന്നതിനു മുമ്പ് പ്രാദേശിക തലത്തില്‍ ഉണ്ടായ ഭീഷണിയുടെ പേരുപറഞ്ഞാണ് വീണ്ടും ഗണ്മാന്മാരെ നിയോഗിച്ചത്. അനൂപ് ജേക്കബ്ബിനാകട്ടെ പ്രത്യേകിച്ച് ഭീഷണിയൊന്നുമില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിട്ടും സുരക്ഷ അനുവദിച്ചു. തിരുവഞ്ചൂരിനും മറ്റുമുള്ള ഗണ്മാന്മാരുടെ എണ്ണം കുറയ്ക്കണമെന്ന് നിര്‍ദ്ദേശം പോലും പാലിക്കാന്‍ പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് തയ്യാറായില്ല. മുന്‍ കേന്ദ്രമന്ത്രിമാരായ ആന്റണിക്കും മുല്ലപ്പള്ളിക്കും ആറ് പേരെയാണ് നിയോഗിച്ചത്. ആന്റണി തിരുവനന്തപുരത്ത് ഇല്ലാത്തപ്പോഴും നാല്പേര് വീട് കാവലിനുണ്ട്. ആവശ്യപ്പെട്ട യുഡിഎഫ് മുന്മന്ത്രിമാര്ക്കെല്ലാം സുരക്ഷ ലഭ്യമാക്കിയതോടെ ഇതിന്റെ മറപറ്റി മറ്റ് മുന്‍ മന്ത്രിമാരും തങ്ങള്‍ക്ക് സുരക്ഷയ്ക്കായി പോലീസുകാരെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്. ഇതും പരിഗണിക്കാനാണ് നിര്‍ദ്ദേശമത്രേ.
യുഡിഎഫ് ഭരിച്ചപ്പോള്‍ സുരക്ഷാഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിട്ടും വി. ശിവന്‍കുട്ടിയുടെയും ജയരാജന്റെയും സുരക്ഷാ ഉദ്യോഗസ്ഥന്മാരെ പിന്‍വലിച്ചിരുന്നു. ഇപ്പോള്‍ യാതൊരു മാനദണ്ഡവുമില്ലാതെ യുഡിഎഫ് നേതാക്കള്‍ക്ക് പോലീസുകാരെ വിട്ടുകൊടുക്കുന്നതില്‍ സിപിഎം നേതാക്കളില്‍ തന്നെ അമര്‍ഷമുണ്ട്. തീവ്രവാദസംഘടനകളുടെ ഭീഷണിയുള്ളവര്‍ക്ക് സുരക്ഷ നിര്‍ദ്ദേശിച്ച സര്‍ക്കാരാണ് കോണ്‍ഗ്രസിനെയും ലീഗിനെയും ചില ഘടകകക്ഷികളെയും പ്രീണിപ്പിക്കാന്‍ സുരക്ഷയൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: