കൊച്ചി: കപ്പല്‍ശാലയിലെ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കൊച്ചി കപ്പല്‍ശാലയില്‍ ഡ്രൈ ഡോക്ക് സ്ഥാപിക്കാന്‍ 1,800 കോടി രൂപയും രാജ്യാന്തര കപ്പല്‍ റിപ്പയറിങ്ങ് യാര്‍ഡിന് 970 കോടി രൂപയും നിക്ഷേപിക്കും. പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടുണ്ടെന്നും കപ്പല്‍ശാല സന്ദര്‍ശിച്ച ശേഷം മന്ത്രി പറഞ്ഞു.
കപ്പല്‍നിര്‍മ്മാണം, അറ്റകുറ്റപ്പണി, പൊളിക്കല്‍ തുടങ്ങിയവയില്‍ രാജ്യത്തിന് വന്‍ സാധ്യതയാണ്. കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയുടെ പങ്ക് 0.75 ശതമാനത്തില്‍ നിന്ന് 2% ആയി ഉയര്‍ത്താന്‍ പുതിയ കപ്പല്‍ നിര്‍മ്മാണ നയം രൂപീകരിക്കും. കപ്പലുമായി ബന്ധപ്പെട്ട് ആഗോളതലത്തില്‍ 50 ലക്ഷത്തിലധികം ജോലിക്കാരെ ആവശ്യമുണ്ടെന്നും മാരിടൈം യൂണിവേഴ്സിറ്റി പോലുള്ള സ്ഥാപനങ്ങളിലൂടെ ഈ മാനവവിഭവശേഷി നല്കാന് ഇന്ത്യയെ പ്രാപ്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചിന് കപ്പല്‍ശാല ഗവണ്മെന്റ് ഉടമസ്ഥതയില്‍ തന്നെ നിലനില്ക്കും. കപ്പല്‍ശാലയ്ക്ക് പുറമേ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, എഫ്എസിടി തുടങ്ങിയ സ്ഥാപനങ്ങളിലും മന്ത്രി സന്ദര്‍ശനം നടത്തി. ഇന്ന് രാവിലെ 9ന് നടക്കുന്ന അവലോകന യോഗത്തില്‍ കേരളത്തിലെ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി മന്ത്രി വിലയിരുത്തും. 11.30ന് സിഐപിഇടി കേന്ദ്രം സന്ദര്‍ശിച്ച് അദ്ദേഹം ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: