തൃശൂര്‍: ഭാരതത്തില്‍ വരാനിരിക്കുന്നത് നല്ല നാളുകളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. നോട്ട് നിരോധനത്തെത്തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ അടുത്തദിവസം തീരും. രാജ്യത്ത് അഴിമതിയില്ലാത്ത സുതാര്യമായ സമ്പദ്വ്യവസ്ഥയുള്ള നല്ലദിനങ്ങളാണ് ഇനിവരുന്നത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂരിലെത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നും രാജ്നാഥ്സിങ്ങ് പറഞ്ഞു. ഇന്നലെ വെളുപ്പിന് രാജ്നാഥ്സിങ്ങ് ക്ഷേത്രത്തില്‍ നിര്‍മാല്യദര്‍ശനം നടത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരത്തും കനത്ത സുരക്ഷയാണ് രാജ്നാഥ്സിങ്ങിന്റെ സന്ദര്‍ശനം പ്രമാണിച്ച് ഏര്‍പ്പെടുത്തിയത്. ദേവസ്വം ചെയര്മാന് എന്‍.പീതാംബരക്കുറുപ്പ്, ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, ബി.ഗോപാലകൃഷ്ണന്, എ.നാഗേഷ് തുടങ്ങിയവര്‍ രാജ്നാഥ്സിങ്ങിനെ സ്വീകരിച്ചു.
ഭക്തരെ ബുദ്ധിമുട്ടിക്കാതെ ക്ഷേത്രദര്‍ശനം
തൃശൂര്‍: ഭക്തരെ ബുദ്ധിമുട്ടിക്കാതെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം. വിവിഐപി പരിഗണനമൂലം ക്ഷേത്രത്തിലെത്തുന്ന ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന് കേന്ദ്രമന്ത്രി നേരത്തെതന്നെ ദേവസ്വം അധികൃതര്‍ക്കും സുരക്ഷാഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. നട തുറക്കുന്നതിന് മുമ്പുതന്നെ ആരേയും ബുദ്ധിമുട്ടിക്കാതെ അദ്ദേഹം ക്യൂവിന് മുന്നില്‍ ഇടംപിടിക്കുകയും ചെയ്തു. ആരേയും വലക്കാതെയുള്ള സുരക്ഷാനടപടികള്‍ സ്വീകരിച്ചത് ഭക്തരെയും സംതൃപ്തരാക്കി.
ഗുരുവായൂരിനായി കേന്ദ്രമന്ത്രിക്ക് 12 ഇന നിവേദനം
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിനു ദേവസ്വം ഭരണസമിതി 12 ആവശ്യങ്ങളടങ്ങിയ നിവേദനം സമര്‍പ്പിച്ചു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുക, ക്ഷേത്രസുരക്ഷ സിഐഎസ്എഫ് ഏറ്റെടുക്കുക, ചെമ്പൈ സംഗീതോത്സവം ദേശീയ സംഗീതോത്സവമായി പ്രഖ്യാപിക്കുക, ശ്രീഗുരുവായൂരപ്പന് വേദിക് സര്‍വകലാശാല സ്ഥാപിക്കുക, ദേശീയ ടൂറിസം ഓഫീസ് ഗുരുവായൂരില്‍ തുടങ്ങുക, ഹെലിപ്പാഡ് നിര്‍മ്മിക്കാന്‍ ദ്വാരക ബീച്ചിലുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കുക, ന്യൂദല്‍ഹി-ഗുരുവായൂര്‍ സ്പെഷല്‍ ട്രെയിന്‍ അനുവദിക്കുക, ഗുരുവായൂര്‍-തിരുനാവായ പാത സ്ഥാപിക്കുക, ആനത്താവളവികസനത്തിനു സഹായം അനുവദിക്കുക, ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുവാദം നല്‍കുക, ആദായനികുതി ഇളവ് മൂന്നുവര്‍ഷത്തേക്കു നീട്ടിനല്‍കുക, കളഭം തയ്യാറാക്കാന്‍ കശ്മീര്‍ കുങ്കുമം അനുവദിക്കുക, ചന്ദനം അരയ്ക്കാന്‍ 25 ചാണക്കല്ല് ലഭ്യമാക്കാന്‍ ആന്ധ്ര-ഒഡീഷ സര്‍ക്കാരുകളോട് നിര്‍ദ്ദേശിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. ദേവസ്വം ചെയര്മാന് എന്‍.പീതാംബരക്കുറുപ്പും ഭരണസമിതി അംഗങ്ങളും ചേര്‍ന്നാണ് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: