കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസില്‍, ‘ഐ’ ഗ്രൂപ്പ് പിളര്‍ന്നു. ഇതില്‍ രോഷാകുലരായ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും രമേശ് ചെന്നിത്തലയ്ക്കും വേണ്ടിയായിരുന്നു, രാജ്മോഹന്‍ ഉണ്ണിത്താന്റെ പൊട്ടിത്തെറി.
ഉമ്മന്‍ചാണ്ടിയോടു ചോദിക്കാതെ നടത്തിയ ഡിസിസി പുനഃസംഘടനയ്ക്കു പിന്നാലെയാണ്, ‘ഐ’ ഗ്രൂപ്പ് നേതാക്കളായ കെ. മുരളീധരന്, വി.എസ്. ശിവകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ ഉമ്മന്‍ചാണ്ടിയുടെ കൂടാരത്തിലെത്തിയത്. ഡിസിസി പുനഃസംഘടിപ്പിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് അഥവാ എ.കെ. ആന്റണി, തലേന്നു പോലും ഉമ്മന്‍ചാണ്ടിയോടു പറഞ്ഞില്ല.
എങ്കിലും, കാസര്‍കോട്, കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, മലപ്പുറം ഡിസിസികള്‍ ഉമ്മന്‍ചാണ്ടി ഗ്രൂപ്പിനു കിട്ടി. മുരളീധരന് ഉമ്മന്‍ചാണ്ടിക്കൊപ്പം ചേര്‍ന്നതോടെ, മുരളിക്കൊപ്പമുള്ള പാലക്കാട്, ഇടുക്കി ഡിസിസികളും ഉമ്മന്‍ചാണ്ടിയുടെ കീശയിലായി- ഹൈക്കമാന്‍ഡിനെ അഥവാ എ.കെ. ആന്റണിയെ വെല്ലുവിളിക്കാനുള്ള കോപ്പ് കൈയിലുണ്ട്. ഏതറ്റം വരെയും പോകുമെന്നാണ് ഉമ്മന്‍ചാണ്ടി അടുക്കള സംഘത്തോടു പറഞ്ഞിരിക്കുന്നത്. അതുകൊണ്ടാണ്, കെ. കരുണാകരനുമായി ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ചിലര്‍ താരതമ്യപ്പെടുത്തുന്നത്.
‘ഐ’ ഗ്രൂപ്പിന്റെ കൈയിലുള്ളത്, വയനാട്, എറണാകുളം, ആലപ്പുഴ, കൊല്ലം ഡിസിസികളാണ്. ഇതില്‍തന്നെ, ചെന്നിത്തലയ്ക്ക് അദ്ദേഹത്തിന്റേതായി അവകാശപ്പെടാവുന്നത് ആലപ്പുഴയും (എം. ലിജു) കൊല്ലവും (ബിന്ദു കൃഷ്ണ) മാത്രമാണ്. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ അദ്ദേഹം ശക്തനല്ല, ഉമ്മന്‍ചാണ്ടിക്കു വെല്ലുവിളിക്കാന്‍ കഴിയും എന്നര്‍ത്ഥം.
തിരുവനന്തപുരവും (നെയ്യാറ്റിന്‍കര സനല്‍) തൃശൂരും (ടി.എന്‍. പ്രതാപന്) വി.എം. സുധീരന്റെ കീശയിലാണ്; കണ്ണൂര്‍ (സതീശന് പാച്ചേനി) കെ. സുധാകരന്റെ പക്കലും. സുധാകരന് ഉമ്മന്‍ചാണ്ടിക്കൊപ്പം ചേരുന്നതോടെ, ഭൂരിപക്ഷം ഉമ്മന്‍ചാണ്ടിക്കായി.
ഇങ്ങനെ ഭൂരിപക്ഷം ഉമ്മന്‍ചാണ്ടി പക്ഷത്തേക്കു മറിയുന്നതിലുള്ള ഭയം കാരണം, എതിര്‍പക്ഷം പൊട്ടിച്ച ആദ്യ വെടിയുണ്ടയാണ്, ഉണ്ണിത്താന്റേത്; അതല്ലെങ്കില്‍, പ്രതിപക്ഷം നിര്‍ജീവമാണ് എന്ന് മുരളീധരന് പറഞ്ഞ സത്യത്തോട്, ഉണ്ണിത്താന് ഇങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല.
ഉമ്മന്‍ചാണ്ടി, ഉണ്ണിത്താന്റെ പ്രതികരണത്തിനു ശേഷം കോഴിക്കോട്ട് നടത്തിയ പ്രസംഗം, രാഹുല്ഗാന്ധിക്കെതിരായിരുന്നു. പ്രതിപക്ഷമില്ലാതെ വരുന്ന ഘട്ടങ്ങളില്‍ നെഹ്റു തൂലികാനാമങ്ങളില്‍ തനിക്കെതിരെ തന്നെ ലേഖനങ്ങള്‍ എഴുതുമായിരുന്നു എന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്.
അതിനര്‍ത്ഥം, രാഹുല്‍ഗാന്ധി സ്വയം വിമര്‍ശനം നടത്തണമെന്നാണ്. 1937 ല്‍ പോലും, ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതാവായ രാമാനന്ദ് ചാറ്റര്‍ജിയുടെ ‘മോഡേണ്‍ റിവ്യൂ’വില്‍ നെഹ്റു, ‘ചാണക്യ’ എന്ന തൂലികാനാമത്തില്‍ ‘രാഷ്ട്രപതി’ എന്ന സ്വയം വിമര്‍ശന ലേഖനം എഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: