കോഴിക്കോട്: വടകരയ്ക്കു പിന്നാലെ സ്വകാര്യ സ്ഥാപനം കോഴിക്കോട്ട് നടത്തിയ പ്രീ റിക്രൂട്ട്മെന്റ് റാലിയിലും സംഘര്‍ഷം. കൊല്ലം ജില്ലയിലെ കൊട്ടാരക്കര കേന്ദ്രീകരിച്ചുള്ള ബെറ്റാലിയന് പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് ക്യാമ്പ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരില്‍ നടത്തിയ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സൈന്യത്തിലും പോലീസിലും ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പരിശീലനം നല്കുന്ന കോഴ്സിലേക്ക് യുവാക്കളെ തെരഞ്ഞെടുക്കുന്നതിനായി കോഴിക്കോട് സാമൂതിരി സ്കൂള്‍ ഗ്രൗണ്ടിലാണ് റാലി സംഘടിപ്പിച്ചത്. വടകര ബിഇഎം ഹൈസ്കൂളില്‍ കഴിഞ്ഞദിവസം നടത്തിയ റാലിയും സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
റാലിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളോട് എട്ടു മണിയോടെ സ്കൂള്‍ ഗ്രൗണ്ടില്‍ എത്താനായിരുന്നു നിര്‍ദ്ദേശം. ഇങ്ങനെ ഫോണിലൂടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ടോക്കണ്‍ നമ്പറുകളും നല്‍കിയിരുന്നു. ഇതുപ്രകാരം ഇന്നലെ രാവിലെ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രീ റിക്രൂട്ട്മെന്റ് റാലി നടക്കുന്ന സ്കൂള്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു.
സൈന്യത്തിലേക്കുള്ള തെരഞ്ഞെടുപ്പാണെന്നും ചിലകുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. കോഴ്സ് പൂര്‍ണ്ണമായും സൗജന്യമാണെന്നാണ് തങ്ങളോട് പറഞ്ഞിരുന്നതെന്ന് കുട്ടികള്‍ പറയുന്നു. ഫീസ് വേണമെന്ന് പറഞ്ഞിരുന്നെങ്കില്‍ റാലിയ്ക്ക് വരില്ലായിരുന്നുവെന്നും പല രക്ഷിതാക്കളും കുട്ടികളും പറഞ്ഞു.
കായിക്ഷമതാ പരീക്ഷക്ക് പുറമെ കോഴ്സിന് ഫീസ് കൂടി നല്‍കണമെന്നും പറഞ്ഞതോടെ ഒരുപറ്റം രക്ഷിതാക്കളും കുട്ടികളും ബഹളം തുടങ്ങി. ഉദ്യോഗാര്‍ത്ഥികളും, രക്ഷിതാക്കളും റിക്രൂട്ട്മെന്റ് ഏജന്‍സി അധികൃതര്‍ക്ക് നേരെ തിരിഞ്ഞതോടെ സ്ഥലത്ത് ബഹളമായി. തുടര്‍ന്ന് കസബ പൊലിസ് സ്ഥലത്ത് എത്തി. സ്ഥാപനവുമായി ബന്ധപ്പെട്ട മൂന്നു പേരെ പോലീസ് എത്തിയാണ് പ്രതിഷേധക്കാരില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും സ്കൂള്‍ പരിസരത്ത് ഉണ്ടായിരുന്നവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
സ്ഥാപന പ്രതിനിധികളെ സ്റ്റേഷനില്‍ എത്തിച്ച് വിവരങ്ങള്‍ ശേഖരിച്ചതായി പൊലീസ് അറിയിച്ചു. സ്ഥാപനത്തിന് റാലി നടത്താന്‍ അനുവാദമുണ്ടായിരുന്നോ എന്നുള്ള കാര്യം പരിശോധിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ സ്ഥാപന അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
വിദ്യാലയങ്ങള്‍ വഴിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ ഫോറവും, ജോലി സാധ്യതയെപ്പറ്റിയുള്ള വിവരങ്ങളടങ്ങിയ ലഘുലേഖയും വിതരണം ചെയ്തത്. സന്നദ്ധ സംഘടനകളുടെ തലപ്പത്തുള്ള അധ്യാപകരെ ഉപയോഗിച്ചാണ് പല വിദ്യാലയങ്ങളിലും ഫോറങ്ങള്‍ എത്തിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് റാലിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്.
കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ഉണ്ടായിരിക്കണമെന്നാണ് സ്ഥാപനം നല്കിയ നോട്ടീസില്‍ പറയുന്നത്. കൊട്ടാരക്കര ആസ്ഥാനമായ സ്ഥാപനത്തിന് ആറ്റിങ്ങല്‍, കൊല്ലം, കരുനാഗപ്പള്ളി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വടകര, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ടെന്ന് നോട്ടീസില്‍ സൂചിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: