തിരുവനന്തപുരം: മുസ്ല്ലീംലീഗിനെതിരെയുള്ള പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഷുക്കൂര്‍ വധക്കേസില്‍ സി.പി.എമ്മിനുള്ള പങ്ക് മറയ്ക്കാനാണ് പിണറായി ലീഗിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
ഷുക്കൂര്‍ വധം ചര്‍ച്ച ചെയ്യപ്പെടുന്നതു സി.പി.എമ്മിന് വലിയ വിഷമമായിരിക്കും. സ്വന്തം അണികള്‍ വര്‍ഗീയതയിലേക്കു തിരിയുന്നുണ്ടോയെന്നു സി.പി.എം പരിശോധിക്കണം. ചില കാര്യങ്ങള്‍ അവര്‍ക്കു മറച്ചുപിടിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷുക്കൂറിനെ വധിച്ചതു മനുഷത്വ രഹിതമായ രീതിയിലാണെന്നു കേരളം തിരിച്ചറിഞ്ഞു.
ഷുക്കൂറിനെ വിചാരണ ചെയ്താണ് കൊലപാതകം നടത്തിയത്. ഇതു കേരളത്തില്‍ കേട്ടുകേഴ്വി പോലുമില്ലാത്ത സംഭവമാണ്. ഈ വിഷയത്തില്‍ സി.പി.എമ്മിനു മറുപടി പറയാന്‍ സാധിക്കുന്നില്ല. വിഷയത്തെ രാഷ്ട്രീയമായി ചര്‍ച്ച ചെയ്യാന്‍ ലീഗ് തയാറാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഭൂമിദാനം നടന്നിട്ടില്ല. ഇക്കാര്യത്തില്‍ ന്യായവും അന്യായവും നോക്കേണ്ടത് സര്‍വ്വകലാശാലയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: