തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായുള്ള എന്‍. ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഫെബ്രുവരി പതിനഞ്ചിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവ്.
ശങ്കർ റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചതിനെതിരെ പായിച്ചറ നവാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവരുടെ പങ്കും അന്വേഷിക്കാനും കോടതി നിർദ്ദേശിച്ചു. സ്ഥാനക്കയറ്റങ്ങള്‍ ചട്ടലംഘനമാണെന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഫയലില്‍ രേഖപ്പെടുത്തിയിരുന്നു. ഇത് കോടതി വിളിച്ചുവരുത്തുകയും വിശദമായി പരിശോധിക്കുകയും ചെയ്തതിന് ശേഷമാണ് വിജിലന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
വിന്‍സന്റ് എം.പോള്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഡിയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ ഉത്തവാദിത്തം നല്‍കിക്കൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് ശങ്കര്‍ റെഡ്ഡി ഉള്‍പ്പടെ നാല് എഡിജിപിമാരെ ഡിജിപിമാരാക്കി സ്ഥാനം കയറ്റം നല്‍കുകയും ചെയ്തു. ഇത് രണ്ടും ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
സ്ഥാനക്കയറ്റം നൽകിയതിൽ ക്രമക്കേടുണ്ടെന്ന് വിജിലൻസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നിയമനത്തിൽ പാലിക്കേണ്ട ചട്ടങ്ങൾ സംബന്ധിച്ച കോടതി വിധികളുടെ ലംഘനം നടന്നതായും കോടതി സംശയം പ്രകടിപ്പിച്ചു. നാലു എ.ഡി.ജി.പിമാരെ ഡി.ജി.പിയാക്കുന്നതിന് സർക്കാർ കേന്ദ്രത്തിന് കത്തയച്ചെങ്കിലും നിരസിച്ചിരുന്നു. ഇത് മറച്ചുവച്ചാണ് ശങ്കർറെഡ്ഡി ഉൾപ്പെടെ നാലു പേർക്ക് ഡി.ജി.പിയായി സ്ഥാനംക്കയറ്റം നൽകാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: