തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന, ദേശീയ പാതയോരങ്ങളിലെ ബാറുകള്‍ പൂട്ടുമ്പോള്‍ കേരളത്തില്‍ ഏകദേശം 204 ബാറുകള്‍ക്ക് താഴിടേണ്ടിവരുമെന്ന് എക്സൈസ് വകുപ്പ്. പഞ്ചനക്ഷത്ര ഹോട്ടലുകളും ബിയര്‍, വൈന്‍ പാര്‍ലറുകളും ഉള്‍പ്പടെയാണ് ഈ കണക്ക്.
റോഡ് ഡിവിഷന് എഞ്ചിനീയര്‍മാരുടെ കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ പൂട്ടുന്ന ബാറുകളുടെ കൃത്യമായ കണക്ക് അറിയാന്‍ സാധിക്കൂവെന്നും എക്സൈസ് വകുപ്പ് അറിയിച്ചു. സംസ്ഥാന, ദേശീയ പാതയോരങ്ങളില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള ബാറുകള്‍ പൂട്ടണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ബാറുകള്‍, ബിവറേജസ് ഔട്ട്ലെറ്റുകള് എന്നിവയ്ക്ക് പുറമേ കള്ള് ഷാപ്പുകളും പൂട്ടേണ്ടി വരുമെന്നാണ് സംസ്ഥാന നിയമ സെക്രട്ടറിയുടെ ഉപദേശം.
പൂട്ടുന്ന ബാറുകളുടെ ലൈസന്‍സ് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി നല്‍കുന്നതിന് സുപ്രീംകോടതി ഉത്തരവ് ബാധകമാകില്ലെന്നും നിയമസെക്രട്ടറിയുടെ ഉപദേശത്തില്‍ പറയുന്നു. അബ്കാരി നിയമാനുസരണം മാനദണ്ഡങ്ങള്‍ പരിശോധിച്ച് ലൈസന്‍സുകള്‍ മാറ്റാം. മാര്‍ച്ച് 30നകം സുപ്രീംകോടതി ഉത്തരവ് നടപ്പാക്കേണ്ടതുണ്ട്. ഇതിന് മുമ്പ് രൂപരേഖ തയാറാക്കാന്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും സുപ്രീംകോടതി നിര്‍ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: