തിരുവനന്തപുരം: കള്ളപ്പണ നിക്ഷേപം ഉള്ളതു കൊണ്ടാണ് സോണിയാ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കൾ സാമ്പത്തിക പരിഷ്കരണത്തെ എതിർക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ. എന്നാൽ പാവങ്ങളുടെ സംരക്ഷകർ എന്ന് വീമ്പിളക്കുന്ന ഇടത് നേതാക്കൾ ഇതിനെ എതിർക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയ 24 മണിക്കൂർ ഉപവാസം അവസാനിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. നോട്ട് പിൻവലിച്ചതിനു ശേഷം നികുതി വരുമാനത്തിൽ വൻ വരുമാനമുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. സാമ്പത്തിക അച്ചടക്കത്തിനായി സാധാരണക്കാർ നരേന്ദ്രമോദിയോട് സഹകരിക്കുന്നുണ്ട്. ഇടനില നിന്ന് സാധാരണക്കാരെ പറ്റിച്ചിരുന്ന ഇടത് ട്രേഡ് യൂണിയൻ നേതാക്കളുടെ കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പരിഷ്കരണത്തിന്റെ പേരിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്ന തോമസ് ഐസക് കേരളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കെഎസ്ആർടിസി ജീവനക്കാർക്ക് സമയത്ത് ശമ്പളം നൽകാൻ ആകാത്ത ഐസക് പ്രധാനമന്ത്രിയെ ഉപദേശിക്കുകയാണ്. കെഎസ്ആർടിസി എന്നാൽ കേരളാ ശമ്പള രഹിത ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആയി മാറി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടക്കണക്കുകൾ മാത്രമാണ് പറയുന്നത്. ഇത് മോദി സർക്കാർ മൂലമാണോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണം.
ഇല്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കുന്ന രീതി അവസാനിപ്പിക്കണം. നോട്ട് നിരോധനത്തിനു ശേഷമുള്ള കാര്യങ്ങളെപ്പറ്റി പരസ്യ സംവാദത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും കുമ്മനം ചോദിച്ചു. നാട് നന്നാവുന്നത് ഇഷ്മമില്ലാത്തയാളുകളാണ് സിപിഎം നേതാക്കൾ. നാട് നന്നായാൽ സിപിഎം ഇല്ലാതാകുമെന്ന ഭയമാണ് അവർക്ക്. നോട്ട് നിരോധനത്തിന് മോദി മുൻകരുതൽ എടുത്തില്ലെന്ന് പറയുന്ന ഇടത് നേതാക്കൾ കേരളം അഭിമുഖീകരിക്കാൻ പോകുന്ന ഗുരുതരമായ വരൾച്ച നേരിടാൻ എന്ത് മുൻകരുതലാണ് എടുത്തതെന്ന് വ്യക്തമാക്കണം. അരിക്ഷാമം മറികടക്കാൻ എന്ത് നടപടി സർക്കാർ സ്വീകരിച്ചു എന്ന് ജനങ്ങളോട് വിശദികരിക്കണം. ആൾക്കാർ പട്ടിണി കിടന്ന് മരിക്കാൻ പോകുമ്പോൾ മുഖ്യമന്ത്രിയും നേതാക്കളും ചങ്ങല നടത്തി ജനജീവിതം ദുരിതത്തിലാക്കുകയാണ് ചെയ്തതെന്നും കുമ്മനം പറഞ്ഞു. നിരാഹാര സമരം അവസാനിച്ചെങ്കിലും സർക്കാരിന്റെ ജനദ്രോഹ നയങ്ങള്ക്കതെിരായ സമരം ബിജെപി അവസാനിപ്പിക്കില്ല. ജനുവരി 8 മുതൽ മേഖലാ ജാഥകളുമായി ബിജെപി ജനങ്ങളെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിന്റെ കാര്യത്തിൽ 100 ശതമാനം സാക്ഷരരായ ഇടത് നേതാക്കൾ ഭരണക്കാര്യത്തിൽ നിരക്ഷരരാണെന്ന് ബിജെപി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ് പറഞ്ഞു. നരേന്ദ്രമോദിയെ വിമർശിക്കുന്ന പിണറായി വിജയൻ സദ്ഭരണം എന്താണെന്ന് മോദിയിൽ നിന്ന് കണ്ട് പഠിക്കണം. ഇക്കാര്യത്തിൽ ത്രിപുര മുഖ്യമന്ത്രിയെ മാതൃകയാക്കാൻ പിണറായി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റേഷൻ അരി കിട്ടാത്ത കുടുംബങ്ങൾക്ക് ചടങ്ങിൽ കുമ്മനം രാജശേഖരൻ അരി വിതരണം ചെയ്തു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ, ഘടകക്ഷി നേതാക്കള് എന്നിവർ പ്രസംഗിച്ചു. മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരൻ, ജനറൽ സെക്രട്ടറി എംടി രമേശ്, സംസ്ഥാന സെക്രട്ടറിമാരായ സി ശിവൻകുട്ടി, വി വി രാജേഷ്, വക്താവ് ജെആർ പത്മകുമാർ, എസ് സുരേഷ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: