ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഇടപാടുകള്‍ സുഗമമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മൊബൈല്‍ ആപ്പ് ദല്‍ഹിയില്‍ ഡിജിധന്‍ മേളയില്ലോഞ്ച് ചെയ്തു. മികച്ച സാമ്പത്തിക വിദഗ്ധന്‍ കൂടിയായിരുന്ന ഡോ. ഭീം റാവു അംബേദ്കറെ അനുസ്മരിച്ച് ഭീം എന്നാണ് പേരിട്ടിരിക്കുന്നത്. ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണിയെന്നതിന്റെ ചുരുക്കെഴുത്തു കൂടിയാണ് ഭീം( ബിഎച്ച്ഐഎം).സാമ്പത്തിക ഇടപാടുകള്‍ കറന്‍സി രഹിതമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ ഇ വാലറ്റ് ഭീം. പണമിടപാടിന് ഇനി ഒരു വിരലമര്‍ത്തിയാല്‍ മതി.
ആപ്പ് പുറത്തിറക്കി പ്രധാനമന്ത്രി പറഞ്ഞു.പുതിയ ആപ്പിന് ഇന്റര്‍നെറ്റോ, സ്മാര്‍ട്ട്ഫോണുകളോ വേണ്ട. സാധാരണ ആന്‍ഡ്രോയിഡ് ഫോണ്‍ മതിയാകും. ആപ്പ് ആദ്യം ഡൗണ്‍ലോഡ് ചെയ്യണം.പുതിയ ആപ്പ് ആധാര്‍കാര്‍ഡുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ഏതു ബാങ്കിലൂടയാണ് പണം കൈമാറുന്നതെന്ന് ആപ്പില്‍ രേഖപ്പെടുത്തണം. വണ്‍ ടൈം പാസ്വേര്‍ഡിനും പിന് നമ്പറിനും പകരം വിരലടയാളമാണ് ഉപയോഗിക്കുന്നത്. കടയിലെ ബയോമെട്രിക് റീഡറില്‍ വിരലമര്‍ത്തിയാല്‍ മതി. കടക്കാര് ഈ ഉപകരണം വാങ്ങണം.
ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, പേടിഎം, സൈ്വപ്പിംഗ് മെഷീനുകള്‍ തുടങ്ങി സ്വകാര്യ കമ്പനികളുടെ ഉള്‍പ്പെടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള ബദലാണ് ഭീം ആപ്പ്.
പാവപ്പെട്ടവരുടെ ഉയര്‍ച്ചയായിരുന്നു അംബേദ്കറിന്റെ ലക്ഷ്യമെന്നും പാവപ്പെട്ടവരെ ശാക്തീകരിക്കുമെന്നതാണ് സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ ശക്തിയെന്നും മോദി ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ ബാങ്കിംഗ് വ്യാപകമാകുന്നത് രാജ്യത്ത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഇന്റര്‍നെറ്റ് ആവശ്യമില്ലാത്ത ആപ്പ് ഉയോഗിക്കാന്‍ എളുപ്പമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇത് ക്രിസ്മസ് പുതുവത്സര സമ്മാനമാണെന്നും വ്യക്തമാക്കി. വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമുള്ള സമ്മാനപദ്ധതിയായ ഡിജിധന്‍ വ്യാപാരി യോജന, ലക്കി ഗ്രാഹക് യോജന എന്നിവയുടെ നറുക്കെടുപ്പും മോദി നിര്‍വ്വഹിച്ചു. 70229 വിജയികളെയാണ് തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: