വിക്ഷേപം, ആവരണം, പ്രാഗഭാവം എന്നിങ്ങനെ കാളിയുടെ സ്വഭാവങ്ങളായി ആചാര്യന്മാര് കല്പിച്ചിരുന്ന വസ്തുതകളും പ്രപഞ്ച ശാസ്ത്രത്തോട് ബന്ധപ്പെട്ടുള്ളവയാണ്. വിക്ഷേപം എന്നാല്‍ സൃഷ്ടി എന്നര്‍ത്ഥം. സംസ്കൃതഭാഷയില്‍ സൃജ് എന്ന ധാതുവില്‍നിന്നാണ് സൃഷ്ടി എന്ന പദമുണ്ടായത്. ആ ധാതുവിന്റെ പൊരുള്‍ നിര്‍മ്മിക്കുകയെന്നതല്ല; പുറത്തേക്ക് തള്ളുകയെന്നാണ്. സൃഷ്ടി പുറത്തേക്കുള്ള തള്ളലാണ്. ഈ തള്ളലിനാണ് വിക്ഷേപം -സവിശേഷമായ ഏറ് -എന്നു പറയുന്നത്. ആംഗലഭാഷയില്‍ പ്രൊജക്ഷന് എന്ന വാക്ക് അതിന്റെ യഥാര്‍ത്ഥ ഭാവം പകര്‍ന്നുതരുന്നുണ്ട്. സൃഷ്ടി യഥാര്‍ത്ഥത്തില്‍ പ്രൊജക്ഷനാണ്.
പരമാണുക്കളുടെ ആപേക്ഷികതയിന്മേല് സംജാതമാകുന്ന ദ്രവ്യത്തിന്റെ രൂപം പ്രൊജക്ഷനാണ്. അഥവാ ഭാവത്തിന്റെ വിക്ഷേപമാണ്. പ്രപഞ്ചത്തില്‍ കാണപ്പെടുന്നതെല്ലാം, നമ്മുടെ കണ്മുന്നില് കാണപ്പെടുന്നതെല്ലാം, വിക്ഷേപങ്ങളാണ്. വിക്ഷേപിതങ്ങളില്നിന്ന് വീണ്ടും വിക്ഷേപണങ്ങളുണ്ടാകുന്നു. അപ്രകാരമുള്ള വിക്ഷേപണങ്ങളുടെ മൂലസ്രോതസ്സാണ് കാളിയുടെ കാളല്‍. അതിന്റെ പ്രതീകമായി കാളിയുടെ ഒരു കൈയില്‍ കാളുന്ന അഗ്നിയുള്ളതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
ഒരു വസ്തുവിനെ നോക്കിക്കാണുന്ന വ്യക്തി ആ വസ്തുവിന്റെ രൂപത്തില്നിന്നു ദൃശ്യമാകുന്ന ഭാവത്തെയാണ് കാണുന്നത്. അതിന്റെ അടിസ്ഥാനതത്ത്വമായ ഊര്ജ്ജത്തെക്കാണുന്നില്ല. കുടത്തെ കാണുന്നയാള്‍ കുടമെന്ന ഭാവത്തെയാണ് കണ്ടു ബോധ്യപ്പെടുന്നത്. അതിന്റെ കാരണമായ മണ്ണിനെയല്ല. പ്രൊജക്ഷന് അഥവാ സൃഷ്ടി അടിസ്ഥാനതത്ത്വത്തെ മറച്ചുവയ്ക്കുന്നു. ആവരണം എന്ന കാളിയുടെ മറ്റൊരുശക്തി ഇങ്ങനെയാണ് പ്രകടമാകുന്നത്. യാഥാര്‍ത്ഥ്യത്തെ മറച്ചുവച്ചിട്ട് വിക്ഷേപിതഭാവത്തെ യാഥാര്‍ത്ഥ്യമായി കാട്ടിക്കൊടുത്തിട്ട് ദ്രഷ്ടാവിനെ ഭ്രമിപ്പിക്കുന്നു.
കാളിയുടെ മൂന്നാമതൊരു സ്വഭാവമാണ് പ്രാഗഭാവം -മുമ്പില്ലാതിരുന്ന അവസ്ഥ. ആധുനികശാസ്ത്രജ്ഞര്‍ മഹാവിസ്ഫോടനത്തിന് മുമ്പുണ്ടായിരുന്ന അവസ്ഥയെക്കുറിച്ച് കൃത്യമായി ബോധവാന്മാരല്ല. അതിന്റെ പ്രാഗ്രൂപത്തെയും സ്വഭാവത്തെയും കുറിച്ച് കൃത്യമായി യാതൊന്നും പറയാനാകാത്ത സ്ഥിതിക്ക് അതിനെ വിവക്ഷിക്കാനായി ഒരു പേരിട്ടു – പൂര്വപരികല്പിതോര്ജ്ജം (പ്രൈമോര്ഡ്യല് എനര്‍ജി) എന്ന്. അവാച്യവും അനിര്‍വചനീയവും സങ്കല്പാതീതവുമായ ആ അവസ്ഥയാണ് കാളിയുടെ പ്രാഗഭാവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: