ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പിളര്‍ന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും സംസ്ഥാന ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിനെയും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി പുറത്താക്കി. അഖിലേഷ് ഉടന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കും. ഏതാനും മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രാംഗോപാല്‍ യാദവിനെ പുറത്താക്കുന്നത്.
മകന് അഖിലേഷിനെ താനാണ് മുഖ്യമന്ത്രിയാക്കിയതെന്ന് പാര്‍ട്ടി തീരുമാനം വിശദീകരിച്ച് മുലായം സിങ്ങ് യാദവ് പറഞ്ഞു. തന്നോട് ആലോചിക്കാതെയാണ് അഖിലേഷ് തീരുമാനമെടുക്കുന്നത്. രാംഗോപാലാണ് അഖിലേഷിനെ വഴി തെറ്റിക്കുന്നത്. ഇത് അഖിലേഷ് മനസിലാക്കുന്നില്ല. പാര്‍ട്ടിയാണ് വലുത്. കഷ്ടപ്പെട്ടാണ് താന്‍ പാര്‍ട്ടി കെട്ടിപ്പടുത്തത്. ഇതില്‍ അഖിലേഷിനും രാംഗോപാലിനും എന്തായിരുന്നു പങ്ക്. ഞാന്‍ കഷ്ടപ്പെട്ടതിന്റെ ഫലം അനുഭവിക്കുക മാത്രമാണ് ഇവര്‍ ചെയ്യുന്നത്. പാര്‍ട്ടിയെ രക്ഷിക്കാനാണ് ഇരുവരെയും പുറത്താക്കുന്നത്. മുലായം തുറന്നടിച്ചു.
പകരം മുഖ്യമന്ത്രി ആരാകുമെന്ന് മുലായം വ്യക്തമാക്കിയിട്ടില്ല. ഇന്ന് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ടെങ്കിലും ഇതില്‍ എത്ര പേര് മുലായത്തിനൊപ്പം നില്‍ക്കുമെന്ന് വ്യക്തമല്ല. ഭൂരിപക്ഷം ലഭിച്ചാല്‍ മുലായം മുഖ്യമന്ത്രിയായേക്കും. ഇല്ലെങ്കില്‍ രാഷ്ട്രപതി ഭരണം വരും. രണ്ട് മാസത്തിന് ശേഷമാണ് യുപിയില്‍ തെരഞ്ഞെടുപ്പ്.
കുടുംബകലഹമാണ് പാര്‍ട്ടിയെ പിളര്‍ത്തിയത്. മുലായത്തിന്റെ സഹോദരനും സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവും അഖിലേഷും തമ്മിലെ ഭിന്നതയാണ് എസ്പിയുടെ തെരഞ്ഞെടുപ്പ് മോഹങ്ങളെ കടപുഴക്കിയത്. അഖിലേഷിനെ മറികടന്ന അമര്‍ സിങ്ങിനെ മുലായവും ശിവ്പാലും ഇടപെട്ട് തിരിച്ചെത്തിച്ചതും പ്രശ്നം രൂക്ഷമാക്കി. അടുത്തിടെ ഇരുവരും തമ്മിലെ ഭിന്നത മുലായം ഇടപെട്ട് ഒതുക്കിയിരുന്നു. സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലിയാണ് ഇപ്പോഴത്തെ പിളര്‍പ്പ്. തന്റെ അനുയായികള്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്വന്തം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച അഖിലേഷ് ഒറ്റക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചു. ഇതാണ് പുറത്താകലിന് വഴിവെച്ചത്.
നേട്ടം ബിജെപിക്ക്
എസ്പിയിലെ പോര് ബിജെപിയെ സഹായിക്കുമെന്ന് മന്ത്രിയും മുതിര്‍ന്ന നേതാവുമായ അസംഖാന് തുറന്നടിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പാര്‍ട്ടിയിലെ പിളര്‍പ്പ്. അസംഖാന് ഭയപ്പെടുന്നത് പോലെ എസ്പിയെ അച്ഛനും മകനും പങ്കിട്ടെടുക്കുമ്പോള്‍ നേട്ടം ബിജെപിക്കാണ്. എസ്പിയും ബിഎസ്പിയുമായിരുന്നു ബിജെപിയുടെ പ്രധാന എതിരാളി.
നേരത്തെ പ്രചാരണം തുടങ്ങിയെങ്കിലും കോണ്‍ഗ്രസ്സിന് ഇപ്പോഴും യുപിയില്‍ കാര്യമായ ഇടമില്ലെന്നതാണ് വസ്തുത. എസ്പി ഛിന്നഭിന്നമാകുമ്പോള്‍ തെരഞ്ഞെടുപ്പ് ബിഎസ്പിയും ബിജെപിയും തമ്മിലുള്ള പോരാട്ടമാകും. എസ്പിയുമായി സഖ്യത്തിന് കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. അഖിലേഷ് അനുകൂലിച്ചപ്പോള്‍ മുലായം എതിര്‍ത്തു. അഖിലേഷിന്റെ പുതിയ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ സാധ്യതയുണ്ടെങ്കിലും കാര്യമായ വെല്ലുവിളി ഉയര്‍ത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: