തൃശൂര്‍: എഫ്സിഐ ഗോഡൗണുകളില്‍ രണ്ടുവര്‍ഷത്തെ വിതരണത്തിനാവശ്യമായ റേഷനരി സ്റ്റോക്കുള്ളപ്പോഴും വിതരണം നടക്കാത്തത് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം. ഗോഡൗണുകളില്‍ നിന്ന് അരി കയറ്റിക്കൊടുക്കാന്‍ തൊഴിലാളികള്‍ തയ്യാറാകാത്തതാണ് അരിനീക്കം നിലക്കാന് ഇടയാക്കിയതെന്ന മന്ത്രിയുടെ വാദം പച്ചക്കള്ളം. ഇപ്പോള്‍ അരിനീക്കം സുഗമമാണ്.
ഡിസംബറില്‍ വിതരണം ചെയ്യേണ്ട റേഷനരി പൂര്‍ണമായും എഫ്സിഐ ഗോഡൗണുകളില്‍നിന്ന് കയറ്റി അയച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. ഈ അരി ഇപ്പോള്‍ മൊത്തവിതരണക്കാരായ കരാറുകാരുടെ ഗോഡൗണുകളിലാണ്. ഭക്ഷ്യസുരക്ഷാനിയമമനുസരിച്ച് ഇത് തെറ്റാണ്.
ജില്ലാസപ്ലൈ ഓഫീസറുടെ പക്കല്‍നിന്ന് താലൂക്ക് സപ്ലൈഓഫീസര്‍ അരി ഏറ്റുവാങ്ങി പൊതുവിതരണ കേന്ദ്രങ്ങളില്‍ നല്‍കണമെന്നാണ് ഭക്ഷ്യസുരക്ഷാനിയമത്തിലെ വ്യവസ്ഥ. എന്നാല്‍ കേരളത്തില്‍ ഇപ്പോഴും മൊത്തവിതരണക്കാരെ ഒഴിവാക്കിയിട്ടില്ല. അരി സൂക്ഷിക്കാന്‍ ഗോഡൗണുകളില്ല എന്നാണ് ന്യായം. ഗോഡൗണുകളിലെത്തിയ അരി വിതരണം ചെയ്യാന്‍ മൊത്തവിതരണക്കാര്‍ തയ്യാറല്ല. അരിവിതരണത്തിന് ചെലവാകുന്ന പണം തങ്ങള്‍ക്ക് കിട്ടില്ലെന്ന ആശങ്കയാണ് കാരണം.
മാര്‍ച്ച്മാസം കഴിയുന്നതോടെയെ റേഷന്‍കടകളില്‍ അരി വിതരണം ചെയ്യാനുള്ള സംവിധാനമാകൂ. മറ്റേതെങ്കിലും ഫണ്ടില്‍നിന്ന് പണം അനുവദിച്ച് മൊത്തവിതരണക്കാര്‍ക്ക് കമ്മീഷന് നല്‍കാനാണ് സര്‍ക്കാര്‍ ആലോചന. ഇത് ഭക്ഷ്യസുരക്ഷാനിയമത്തിന് വിരുദ്ധമാണ്.
ഭക്ഷ്യസുരക്ഷാനിയമം നിലവില്‍ വന്നതോടെ പഴയ ലിസ്റ്റ് അനുസരിച്ച് റേഷന്‍ വിതരണം അനുവദിക്കാനാകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
പുതിയ ലിസ്റ്റും കാര്‍ഡും ലഭ്യമായിട്ടുമില്ല. പ്രത്യേക അനുമതിയോടെ പഴയ ലിസ്റ്റുപ്രകാരംതന്നെ റേഷന്‍വിതരണം ചെയ്യാമെങ്കിലും ഇതിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കാത്തതാണ് പ്രശ്നം. ഭക്ഷ്യസുരക്ഷാനിയമമാണ് പ്രതിസന്ധിക്ക് കാരണം എന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും മറ്റൊരു സംസ്ഥാനത്തും പ്രതിസന്ധിയില്ല. നവംബറോടെ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തണമെന്ന ആലോചനപോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് വ്യക്തം.
അടുത്തമാസത്തേക്കുള്ള അരി ഇപ്പോള്‍ത്തന്നെ ഏറ്റുവാങ്ങി താലൂക്ക് കേന്ദ്രങ്ങളില്‍ എത്തിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഡിസംബര്‍ 30 ആയിട്ടും ജനുവരിമാസത്തേക്കുള്ള പണം അടയ്ക്കുകയോ അരി എഫ്സിഐ ഗോഡൗണുകളില്‍ നിന്ന് ഏറ്റുവാങ്ങാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയാണ്. എഫ്സിഐ ഗോഡൗണുകളും മൊത്തവിതരണക്കാരുടെ ഗോഡൗണുകളും നിറഞ്ഞുകവിഞ്ഞ് അരി സ്റ്റോക്കുള്ളപ്പോഴും റേഷന്‍കടകളില്‍ അരിയെത്തുന്നില്ല.
പൊതുമാര്‍ക്കറ്റില്‍ അരിവില കുതിച്ചുകയറി. ഒരുമാസത്തിനിടയില്‍ എട്ടുമുതല്‍ 12രൂപവരെ അരിവിലയില്‍ വര്‍ദ്ധനവുണ്ടായി.റേഷനരി തടഞ്ഞുവെക്കുന്നതിന് പിന്നില്‍ വന്‍കിട അരിമില്ലുകളുമായുള്ള ഒത്തുകളിയുണ്ടെന്ന സംശയവും ബലപ്പെടുകയാണ്. റേഷന്‍വിതരണം പൂര്‍ണമായും നിലച്ച രണ്ടുമാസത്തിനിടയില്‍ അരിവിലയില്‍ 20-25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
കിലോക്ക് 32 രൂപ പൊതുവിപണിയില്‍ വിലയുണ്ടായിരുന്ന അരിക്ക് ഇപ്പോള്‍ 40രൂപയാണ് വില. കേരളത്തിലേയും അന്യസംസ്ഥാനങ്ങളിലേയും വന്‍കിട അരിമില്‍ ഉടമകളുമായി ചിലര്‍ ഒത്തുകളിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: