ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് മാവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മരുമകളെ കാണാനെത്തിയ വൃദ്ധനെയും മകനെയും ആശുപത്രി പാസിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിനു ഉത്തരവിട്ടു. മാവേലിക്കര സിഐക്കും എസ്ഐക്കും സിഐ സ്ക്വാഡിലെ പോലീസുകാര്‍ക്കുമെതിരെയാണ് കമ്മീഷന് ആക്ടിങ് ചെയര്മാന് പി. മോഹനദാസ് അന്വേഷണത്തിനു ഉത്തരവിട്ടത്.
ജില്ലാ പോലീസ് മേധാവി ഡിവൈഎസ്പിയില് കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ഒരുമാസത്തികം റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ജനുവരിയില്‍ മാവേലിക്കരയില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. നവംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. മൂന്നുപാസ് എടുക്കാത്തതിന്റെ പേരിലാണ് ആശുപത്രി സെക്യൂരിറ്റിയും മാവേലിക്കര താഴേക്കല്‍ വഴുവടി സ്വദേശി ശശിധരനുമായി വാക്കുതര്‍ക്കമുണ്ടായത്.
ശശിധരനെ സെക്യൂരിറ്റിക്കാര്‍ മര്‍ദ്ദിക്കുന്നതു കണ്ട് മകന് ഭവിത്കുമാര്‍ ഇടപെട്ടപ്പോള്‍ മകനേയും മര്‍ദ്ദിച്ചു. പോലീസിനെ വിളിച്ചുവരുത്തി ഇരുവരെയും പോലീസിലും ഏല്‍പ്പിച്ചു. പിറ്റേന്നും ആശുപത്രിയില്‍ കൈയേറ്റമുണ്ടായി.
ശശിധരന് വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. കേസില്‍ പോലീസ് ശശിധരനേയും പ്രതിയാക്കി. ശശിധരന്റെ മകനെ കായംകുളത്തെ ഗുണ്ടകളുമായി ബന്ധപ്പെടുത്താന്‍ പോലീസ് ശ്രമിച്ചതായും ക്രൂരമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു.
അടുത്തദിവസം കോടതിയില്‍ ഹാജരാക്കിയെങ്കിലും ആശുപത്രി ആക്രമണകേസായതിനാല് കോടതി റിമാന്‍ഡു ചെയ്തു. സുമതി ശശിധരനാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്.
സംഭവം ഗുരുതരമായ മനുഷ്യാവകാശ ലംഘനവും പോലീസ് പീഡനവുമാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. സിഐ ശ്രീകുമാര്‍, എസ്ഐ അജീബ്, എഎസ്ഐ ഇ.കെ. രമണന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കൃഷ്ണന്, അന്‍വര്‍, സിഐ ഓഫീസിലെ കണ്ടാലറിയാവുന്ന മൂന്നു പോലീസുകാര്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: