റായ്പൂര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ ഛത്തീസ്ഗഢ് കളക്ടര്‍ അലക്സ്പോള്‍ മേനോന്റെ മോചനം സംബന്ധിച്ച് മാവോയിസ്റ്റുകള്‍ പുതിയ ഉപാധി മുന്നോട്ട് വച്ചു. ജയിലില്‍ കഴിയുന്ന 17 പേരെ വിട്ടയക്കണമെന്നാണ് മാവോയിസ്റ്റുകള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന് മുമ്പ് കളക്ടറുടെ മോചനത്തിന് ജയിലില്‍ കഴിയുന്ന എട്ട് ഭീകരരെ വിട്ടയക്കണമെന്ന് കാട്ടി ഏപ്രില്‍ 22 ന് ഇവര്‍ മാധ്യമങ്ങള്‍ക്ക് സന്ദേശം അയച്ചിരുന്നു.
ഇതിനിടെ കളക്ടറുടെ മോചനത്തിനായി നക്സലുകളും മധ്യസ്ഥരും തമ്മില്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും ഇന്നലെ പരാജയപ്പെട്ടു. നക്സലുകള്‍ പുതിയ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ച തുടരുമെന്ന് മധ്യസ്ഥര്‍ അറിയിച്ചു. ആസ്മ രോഗിയായ കളക്ടര്‍ക്ക് കഴിഞ്ഞ ദിവസം മരുന്നുകള്‍ എത്തിച്ചുകൊടുത്തിരുന്നു. മുന്‍ എംഎല്‍എ മനീഷ് കുഞ്ജം ആണ് നക്സലുകള്‍ക്ക് മരുന്ന് കൈമാറിയത്. കളക്ടര്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കുഞ്ജം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചക്ക് മധ്യസ്ഥരായി മുന്‍ മധ്യപ്രദേശ് ചീഫ് സെക്രട്ടറി നിര്‍മലാ ബുച്ച്, എസ്.കെ. മിശ്ര എന്നിവരെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഹൈദരാബാദ് ആസ്ഥാനമായുള്ള പ്രൊഫസര്‍ ജി.ഹര്‍ഗോപാല്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ബി.ഡി.ശര്‍മ്മ എന്നിവരുടെ പേരുകളാണ് മാവോയിസ്റ്റുകള്‍ മുന്നോട്ടു വച്ചത്.
വ്യാഴാഴ്ച മാവോയിസ്റ്റുകളുമായി നടന്ന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. ജയിലില്‍ കഴിയുന്ന എട്ടുപേരെ വിട്ടയക്കണമെന്നും നക്സല്‍ വിരുദ്ധ ഓപ്പറേഷന് ‘ഗ്രീന്‍ഹണ്ട്’ അവസാനിപ്പിക്കണമെന്നുമായിരുന്നു ചര്‍ച്ചയില്‍ ഇവര്‍ ഉന്നയിച്ച രണ്ട് ആവശ്യങ്ങള്‍. നേരത്തെ സുപ്രീംകോടതി അഭിഭാഷകന് പ്രശാന്ത്ഭൂഷനെ മധ്യസ്ഥനാക്കണമെന്ന ആവശ്യം അദ്ദേഹം നിരാകരിച്ചിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സുക്മ ജില്ലയില്‍വെച്ച് നടന്ന ഗ്രാമസ്വരാജ് യോഗത്തിനിടെ കളക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. കളക്ടറുടെ രണ്ട് അംഗരക്ഷകരെ കൊലപ്പെടുത്തിയശേഷമാണ് 20 പേരോളം വരുന്ന സംഘം അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. 2006 ബാച്ചില്‍പ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥനായ അലക്സ് പോള്‍ മേനോന് തമിഴ്നാട്ടിലെ തിരുനല്‍വേലി സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: