2016 ല്‍ മലയാള സിനിമയ്ക്ക് തിളക്കമേറ്റിയത് മോഹന്‍ലാലിന്റെ ‘പുലിമുരുകന്’ എന്ന സിനിമയാണ്. മലയാളസിനിമ നൂറുകോടി കളക്ഷന്നേടുക എന്ന സിനിമാ ലോകത്തിന്റെ സ്വപ്നമാണ് പുലിമുരുകനിലൂടെ സാധ്യമായത്. നൂറുകോടിയും കടന്ന് നൂറ്റിയന്പത് കോടിയിലേക്ക് കുതിക്കുമ്പോഴാണ് വിഹിത തര്‍ക്കത്തിന്റെ പേരിലുള്ള സമരവും സിനിമാ പിന്‍വലിക്കലുമൊക്കെ മലയാളസിനിമയെ പ്രതിസന്ധിയിലാക്കിയത്. കുറച്ചു പരാജയങ്ങളും അതിലേറെ വിജയങ്ങളുമായി മലയാളസിനിമയെ വലിയ പരുക്കില്ലാതെ മുന്നോട്ടു നയിക്കാനായെങ്കിലും വര്‍ഷാന്ത്യത്തിലെ പ്രതിസന്ധി വലിയ പ്രതീക്ഷയോടെ റിലീസിംഗിനൊരുങ്ങിയ ആറ് ചിത്രങ്ങളെയാണ് നഷ്ടത്തിലേക്ക് തള്ളിവിട്ടത്. ക്രിസ്മസ് റിലീസിംഗിനു തയ്യാറാക്കിയ സിനിമകളെത്താതിരുന്നതു മൂലം സിനിമാ ലോകത്തിന് 15 കോടിയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.
ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് സിനിമ ‘പാവാട’ എന്ന പൃഥ്വിരാജ് ചിത്രമായിരുന്നു. ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാട വ്യത്യസ്തമായശൈലിയില്‍ അവതരിപ്പിച്ചു. ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ ആക്ഷന്‍ഹീറോ ബിജു ഈ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായി മാറി. നിവിന്‍ പോളി ആദ്യമായി നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് എബ്രിഡ് ഷൈന്‍ ആയിരുന്നു. വളരെ റിയലിസ്റ്റിക്കായ പോലീസ് സ്റ്റോറിയാണ് ഈ സിനിമ പറഞ്ഞത്.
ഫെബ്രുവരിയില്‍ തന്നെ മറ്റൊരു അദ്ഭുതമായ മഹേഷിന്റെ പ്രതികാരം സംഭവിച്ചു. ഏറെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഫഹദ് ഫാസില്‍ ചിത്രം വിജയത്തിലെത്തുന്നത്. ദിലീഷ് പോത്തന് സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം നല്ല ഹാസ്യം പ്രേക്ഷകനു നല്കി. ഫെബ്രുവരിയില്‍ തന്നെ മമ്മൂട്ടിയുടെ ‘പുതിയ നിയമം’, മഞ്ജു വാര്യരുടെ ‘വേട്ട’ എന്നീ ത്രില്ലറുകള്‍ റിലീസായെങ്കിലും രണ്ടും ശരാശരി വിജയങ്ങളില്‍ ഒതുങ്ങി. സംവിധായകന് രാജേഷ്പിള്ളയുടെ അവസാന സിനിമയായിരുന്നു വേട്ട.
ദുല്‍ഖര്‍ സല്‍മാന്റെ കലി എന്ന ചിത്രമായിരുന്നു മാര്‍ച്ച് മാസത്തില്‍ ശ്രദ്ധേയമായത്. പൃഥ്വിരാജിന്റെ ഡാര്‍വിന്റെ പരിണാമവും ഉണ്ടായിരുന്നെങ്കിലും കലിയാണ് ഹിറ്റായത്. ഏപ്രിലില്‍ വിനീത് ശ്രീനിവാസന് സംവിധാനംചെയ്ത ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ ഹിറ്റായി. നിവിന്‍ പോളിയായിരുന്നു നായകന്. രഞ്ജി പണിക്കര്‍ ശ്രദ്ധേയ അഭിനയം കാഴ്ചവച്ചു. രഞ്ജിത്തിന്റെ ‘ലീല’ ഏറെ പ്രാധാന്യത്തോടെ അവതരിപ്പിച്ചെങ്കിലും പ്രേക്ഷകര്‍ സ്വീകരിച്ചില്ല.
രാജീവ് രവി സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്മാന് സിനിമ ‘കമ്മട്ടിപ്പാടം’ മെയ് മാസത്തില്‍ പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും ഏറ്റുവാങ്ങി. നവാഗതനായ ഒമര്‍ സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ്, ജയറാമിന്റെ ആടുപുലിയാട്ടം, റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ‘സ്കൂള്‍ ബസ്’ എന്നിവ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല. പൃഥ്വിരാജ് ചിത്രം ജയിംസ് ആന്റ് ആലീസും വന്‍ പരാജയമായി. ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.
ഒഴിവുദിവസത്തെ കളി, ലെന്‍സ് എന്നീ നല്ല സിനിമകളാണ് ജൂണ്‍ മാസത്തില്‍ റിലീസ് ചെയ്യപ്പെട്ടത്. എന്നാല്‍ തിയേറ്ററുകളില്‍ തരംഗം സൃഷ്ടിക്കാന്‍ ഇവയ്ക്കായില്ല. ജൂലൈയില്‍ കരിങ്കുന്നം സിക്സസ്, ഷാജഹാനും പരീക്കുട്ടിയും, കസബ, അനുരാഗ കരിക്കിന്‍വെള്ളം, വൈറ്റ്, കിസ്മത്ത് തുടങ്ങിയ സിനിമകള്‍ റിലീസായി. നിഥിന് രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ മികച്ച വിജയം നേടി. എന്നാല്‍ വലിയ വിവാദങ്ങളും കസബ സൃഷ്ടിച്ചു. സ്ത്രീകളെ അപമാനിച്ചു എന്നതായിരുന്നു പ്രധാന വിവാദം. നായകനായ മമ്മൂട്ടിയുടെ ഡയലോഗുകള്‍ക്കെതിരെ വിമര്‍ശനം ഏറെയുണ്ടായി. കിസ്മത്ത് ദളിത് രാഷ്ട്രീയം ചര്‍ച്ച ചെയ്ത് ശ്രദ്ധനേടി.
ഗപ്പി, ആന്മരിയ കലിപ്പിലാണ്, വിസ്മയം, പ്രേതം എന്നീ ചിത്രങ്ങള്‍ ആഗസ്റ്റില്‍ വിജയം കണ്ടു. ഇതില്‍ പ്രേതം ബ്ലോക്ക് ബസ്റ്ററായി. അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ‘പിന്നെയും’ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോയതാണ് 2016 ന്റെ മറ്റൊരു പ്രത്യേകത. എട്ടുവര്‍ഷത്തിനു ശേഷമാണ് അടൂര്‍ സിനിമയുമായെത്തുന്നത്. ഓണച്ചിത്രങ്ങളില്‍ മോഹന്‍ലാല്‍ പ്രിയദര്ശന് ടീമിന്റെ ‘ഒപ്പം’ വന്‍ വിജയമായി. ദൃശ്യത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡ് ഭേദിച്ച ഒപ്പം കളക്ഷന്‍ കാര്യത്തില്‍ മലയാള സിനിമയില്‍ രണ്ടാംസ്ഥാനം സ്വന്തമാക്കി. ഊഴം, ഒരു മുത്തശ്ശി ഗദ, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്നീ സിനിമകള്‍ സാമ്പത്തികനേട്ടമുണ്ടാക്കി.
ഒക്ടോബറിലാണ് 2016ന്റെ തിളക്കമായ പുലിമുരുകന് എത്തിയത്. അതിനൊപ്പം റിലീസായ മമ്മൂട്ടിച്ചിത്രം തോപ്പില്‍ ജോപ്പന് സാമ്പത്തികവിജയം നേടിയെങ്കിലും കലാമൂല്യമൊട്ടുമില്ലാത്ത ചിത്രമെന്ന പേരും നേടി. പുതുമുഖങ്ങളെ കേന്ദ്രവേഷങ്ങളില്‍ അവതരിപ്പിച്ച് വിനീത് ശ്രീനിവാസന് ആദ്യമായി നിര്‍മിച്ച ‘ആനന്ദം’ മികച്ച വിജയം സ്വന്തമാക്കി. സ്വര്‍ണക്കടുവ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ നാദിര്‍ഷ സംവിധാനം ചെയ്ത ‘കട്ടപ്പനയില്‍ ഋത്വിക് റോഷന്’ മെഗാഹിറ്റുമായി.
കണക്കെടുപ്പില്‍ വിജയങ്ങളുടെ ചരിത്രമാണ് കടന്നുപോകുന്ന വര്‍ഷത്തിന് പറയാനുള്ളത്. 150 കോടി കളക്ഷന്‍ റിക്കോര്‍ഡിലേക്ക് കുതിക്കുന്ന പുലിമുരുകനെ പിടിച്ചുകെട്ടാനുള്ള ശ്രമമാണ് വര്‍ഷാന്ത്യത്തിലെ പ്രതിസന്ധി. തിയറ്റര്‍ ഉടമകള്‍ ഒരുഭാഗത്തും വിതരണക്കാരും നിര്‍മാതാക്കളും മറുവശത്തും നിന്നാണ് സിനിമയിലെ പോര്. വരുമാനം പങ്കുവയ്ക്കുന്നതിലാണ് തര്‍ക്കം.
മലയാള ചിത്രങ്ങളുടെ റിലീസ് തടസ്സപ്പെട്ടത് ഇതരഭാഷാ ചിത്രങ്ങള്‍ക്കാണ് നേട്ടമായത്.
ആമിര്ഖാന് ചിത്രം ദങ്കലും തമിഴ്ചിത്രം കത്തിസണ്ടൈയുമാണ് പ്രദര്‍ശനത്തിനുള്ള പ്രധാന ഇതരഭാഷാ ചിത്രങ്ങള്‍. ഇവ കേരളത്തില്‍ നല്ല കളക്ഷന്‍ നേടി മുന്നേറിന്നു. നല്ല സിനിമയെന്ന് പേരുകേള്‍പ്പിച്ച ‘ദങ്കല്‍’ മലയാളി പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഒരു പക്ഷേ, പ്രതിസന്ധി സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങിയവരുടെ ഉദ്ദേശ്യവും അതു തന്നെയാകാം. അന്യഭാഷാ സിനിമകളെ സഹായിക്കാന്‍ വേണ്ടിയുള്ള ഈ പ്രതിസന്ധി സൃഷ്ടിക്കലിന്റെ നേട്ടം കൊയ്യുന്നവര്‍ അതിനുള്ള പ്രതിഫലവും കൈപ്പറ്റുന്നുണ്ടാവാം. എങ്കിലും അത്തരക്കാര്‍ക്ക് ഒരായിരം നന്ദി, ‘ദങ്കല്‍’ എന്ന മനോഹരമായ സിനിമ കാണാനായല്ലോ !
പ്രതികരിക്കാൻ ഇവിടെ എഴുതുക: