ഐക്യകേരളത്തിന്റെ ഷഷ്ടിപൂര്‍ത്തി വര്‍ഷത്തെ പ്രധാനസംഭവം ഭരണമാറ്റം തന്നെയാണ്. കോണ്‍ഗ്രസ് നയിച്ചു കെട്ടുനാറിയ ഭരണം അവസാനിപ്പിച്ച് സിപിഎം നയിക്കുന്ന ഭരണം വന്നു. ഒന്‍പത് മാസം തികഞ്ഞു. എന്നിട്ടു കാര്യമായ ഫലമെന്തെങ്കിലും ചൂണ്ടിക്കാട്ടാനുണ്ടോ എന്നു ചോദിച്ചാല്‍ ഉത്തരം മാനക്കേട് മാത്രം.
അഴിമതിക്കെതിരെ ശക്തമായ സമരം നയിക്കുകയും നടത്തുകയും ചെയ്ത സിപിഎം തുടക്കത്തില്‍തന്നെ അഴിമതിയുടെ അഴുക്കുചാലില്‍ ചാടി. ഒരു മന്ത്രി അതില്‍ ഒലിച്ചുപോയി. മന്ത്രിസഭയിലെ രണ്ടാമന്. രാഷ്ട്രീയ പ്രതിയോഗികളുടെ വെടിയുണ്ട കഴുത്തിലേറ്റി നടക്കുന്ന വിപ്ലവകാരി. മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈ. പാര്‍ട്ടിക്കുവേണ്ടിയും പത്രത്തിനുവേണ്ടിയും പണം കായ്ക്കുന്ന വടവൃക്ഷങ്ങളെ പോറ്റിവളര്‍ത്തിയ ഇ.പി. ജയരാജന് പിണറായി വിജയന് പശയുള്ള വകുപ്പുതന്നെയാണ് നല്‍കിയത്, വ്യവസായ വകുപ്പ്. ഏത് ഭരണത്തിനും കറവപ്പശുവാണ് വ്യവസായം. ജയരാജന് പറ്റിയ വകുപ്പ് അതുതന്നെയെന്ന്. ആദ്യം തലയാട്ടിയവര്‍ തലയില്‍ മുണ്ടിട്ടുനടക്കുന്നതാണ് പിന്നീട് കണ്ടത്. അഴിമതി പരമ്പരയില്പ്പെടുന്നതാണ് സ്വജനപക്ഷപാതം.
അടുത്ത ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും യോഗ്യതപോലും നോക്കാതെ ഉന്നതസ്ഥാനങ്ങള്‍ പങ്കുവച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ ജയരാജന്റെ ഭാവമൊന്നുകാണണം. ”എന്റെ ബന്ധുക്കള്‍ പല സ്ഥലത്തുമുണ്ടെ”ന്ന് മാധ്യമങ്ങളോട് പരുഷഭാവത്തില് പറഞ്ഞ ജയരാജന് ”നിയമനത്തിന്റെ പേരില്‍ രാജിയോ? അതിന് വേറെ ആളെ നോക്കണം” എന്നാണറിയിച്ചത്.
ഭാര്യാസഹോദരി എംപിയാണ്. സെന്‍ട്രല്‍ കമ്മിറ്റി അംഗം പി.കെ. ശ്രീമതി. അവരുടെ മകനാണ് നിയമനം ലഭിച്ചവരില്‍ ഒരാള്‍. അപ്പോള്‍ ഇതൊരു കൂട്ടായ്മ കവര്‍ച്ചയുടെ ഗണത്തിലും പെട്ടു. പറഞ്ഞു നില്ക്കാന് പാര്‍ട്ടിക്ക് ഒരു പഴുതുമില്ലെന്ന് വന്നപ്പോള്‍ ജയരാജന് രാജി നല്‍കുന്നതാണ് നല്ലതെന്ന് പറയേണ്ടിയും വന്നു.
ത്വരിത പരിശോധനയെല്ലാം കഴിഞ്ഞ് തിരിച്ച് മന്ത്രിസഭയില്‍ കയറാന്‍ ഒരുങ്ങിനില്‍ക്കവെയാണ് മറ്റൊരു പ്രഹരം. പകരം മന്ത്രിയെ നിയമിക്കാനുള്ള തീരുമാനം. ഇടുക്കിക്കാരന് എം.എം. മണിയെ മന്ത്രിയാക്കി നിശ്ചയിക്കുകയും, കഴമ്പുള്ള വകുപ്പായ വൈദ്യുതി നല്‍കുകയും ചെയ്തു. വൈദ്യുതി വകുപ്പില്‍ തടയുന്നതും നേടാന്‍ കഴിയുന്നതും എന്തെന്ന് നന്നായി അറിയുന്ന ആളാണല്ലോ നേരത്തെ വൈദ്യുതി മന്ത്രി കൂടിയായ മുഖ്യമന്ത്രി. വൈദ്യുതി മന്ത്രിയായി മണി ഇരുന്നാലും വകുപ്പു ഭരണം നടത്താന്‍ മുഖ്യമന്ത്രിക്കവസരം ഉറപ്പാണ്. ലാവ്ലിനാദി ഏടാകൂടങ്ങള് വന്നുപെട്ടാലും ഉത്തരവാദിയാകുകയുമില്ല. ഉത്തരം മണി നല്‍കേണ്ടിയും വരും. അതിനിടയിലാണൊരു ഭൂര്‍ഷ്വാ കോടതി മണിയുടെ കഴുത്തിലൊരു കുരുക്കിട്ടത്.
യൂത്തുകോണ്ഗ്രസുകാരനായ അഞ്ചേരി ബേബി എന്നൊരു പയ്യനെ കൊലപ്പെടുത്തിയത്. വണ്‍, ടൂ, ത്രീ, ഫോര്‍ നമ്പറിട്ടാണെന്ന് പരസ്യമായി വെളിപ്പെടുത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസെടുത്തു. മണിയെ അകത്താക്കി. മണി മന്ത്രിയായപ്പോള്‍ പ്രതിസ്ഥാനത്തുനിന്ന് തന്നെ നീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കാര്യങ്ങളെല്ലാം ബോദ്ധ്യപ്പെട്ട കോടതി മണി പ്രതിസ്ഥാനത്തിരിക്കണമെന്ന് വ്യക്തമാക്കി. മണി വിചാരണ നേരിടണമെന്ന് മാത്രമല്ല സിപിഎം ജില്ലാ സെക്രട്ടറിയേയും സിഐടിയു നേതാവിനെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയും ചെയ്തു. ഇതിലും വലിയ തിരിച്ചടി വേറെ എന്തുവേണം!
മന്ത്രി കൊലക്കേസില്‍ വിചാരണ നേരിടുന്ന ചരിത്രം മുമ്പുണ്ടായിട്ടില്ല. പിണറായി സര്‍ക്കാരിന്റെ നേട്ടത്തിന്റെ പട്ടികയില്‍ ചേര്‍ക്കാവുന്ന ഒന്നാന്തരം സംഭവം. പ്രതിയാണെങ്കിലും മണി മന്ത്രിസ്ഥാനം ഒഴിയേണ്ടെന്ന് സിപിഎമ്മും എല്‍ഡിഎഫും തീരുമാനിച്ചിരിക്കുന്നു. വലിയ പാര്‍ട്ടി സിപിഎമ്മാണല്ലോ. തറവാട്ടില്‍ കാരണവര്‍ക്ക് അടുപ്പിലുമാകാം.
തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രക്ഷോഭം നടത്തുന്നതിന് മുന്നിട്ടിറങ്ങുന്നവരാണ് സിപിഎം കുട്ടി സഖാക്കള്‍ ഡിവൈഎഫ്ഐ. എന്നാല്‍ സിപിഎം ഭരണത്തിലെത്തിയപ്പോള്‍ ഡിവൈഎഫ്ഐയ്ക്ക് പടവുമില്ല പല്ലുമില്ല. പിഎസ്സിക്ക് റാങ്ക് ലിസ്റ്റുകളുടെ ആയുസ് ഒന്നൊന്നായി അസ്തിമിക്കുമ്പോള് ഈ പടയാളികള്‍ നോക്കുകുത്തിയായി. റാങ്കുലിസ്റ്റുകാര് സമരം ആരംഭിച്ചപ്പോള്‍ സമരം ഏറ്റെടുത്ത് സത്യഗ്രഹത്തിന് മുന്നിട്ടിറങ്ങിയത് യുവമോര്‍ച്ചയാണ്. യുവമോര്‍ച്ചയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്.എസ്. രാജീവ് അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി മൂന്നാം നാള് പിന്നിടുമ്പോഴേക്കും മന്ത്രിസഭയ്ക്ക് തൊഴിലില്ലാ പടയ്ക്ക് അനുകൂലമായ നേരിയതെങ്കിലും ചില തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിതമായി.
ഒരു നിയമനവും നടക്കാത്ത റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടുവാന്‍ നിശ്ചയിച്ചത് സ്വമേധയല്ല. തിരുവനന്തപുരത്ത് യുവമോര്‍ച്ച ആരംഭിച്ച സമരത്തിന്റെ ജ്വാല കേരളമാകെ ആഞ്ഞടിച്ചു. ഉടനടിമന്ത്രിസഭ തീരുമാനമെടുത്തില്ലെങ്കില്‍ മന്ത്രിമാരെ വഴിയില്‍ തടയാനായിരുന്നു യുവമോര്‍ച്ചയുടെ തീരുമാനം. ഏതായാലും മുട്ടുമടക്കുന്നതിന് യുവമോര്‍ച്ചയുടെ സമരം കാരണമാകുന്നതിനോളം ഡിവൈഎഫ്ഐയ്ക്ക് മാനക്കേടുണ്ടാക്കാന്‍ മറ്റെന്തുണ്ട്.
പാവപ്പെട്ടവരുടെ പേരില്‍ നെഞ്ചത്തടിച്ച് നിലവിളിക്കാറുള്ള ഇടത് സര്‍ക്കാറിന് പാവങ്ങളുടെ അന്നം മുടക്കി എന്ന പേര് വീണിരിക്കുകയാണ്. റേഷന്‍ സ്തംഭനത്തെക്കുറിച്ചും കാര്‍ഡ് വിതരണം നല്‍കുന്നതിലെ അപചയത്തെക്കുറിച്ചും വല്ലാതെ വേവലാതിപ്പെട്ട പാര്‍ട്ടിഭരണം ആരംഭിച്ച് മാസങ്ങളായി. കാര്‍ഡ് തയ്യാറാക്കുന്ന കാര്യത്തില്‍ യുഡിഎഫിന്റെ വല്യപ്പനായി എല്‍ഡിഎഫ്. റേഷന്‍ വിതരണം ഇപ്പം ശരിയാകും, ഇപ്പം ശരിയാകും എന്ന് ആവര്‍ത്തിച്ച ഭക്ഷ്യമന്ത്രി ഇളിഭ്യനായിരിക്കുകയാണ്. ഒന്നും ശരിയാകുന്നില്ല.
ഭക്ഷ്യസംഭരണവും വിതരണം മുടക്കമില്ലാതെ തുടരാന്‍ ആവശ്യമായ സഹായം ധനകാര്യവകുപ്പ് നല്‍കുന്നില്ല. ധനമന്ത്രിയാകട്ടെ സുഖ ചികിത്സയിലുമാണ്. മൂന്നാഴ്ച കഴിഞ്ഞ് ധനമന്ത്രി തിരിച്ചുവന്നാലും കാര്യങ്ങള്‍ സുഖമായി മുന്നോട്ടു പോകുന്നതിന് ഒരു ഉറപ്പുമില്ല. കേന്ദ്രവിരുദ്ധസമരം പ്രഖ്യാപിച്ച് തടിയൂരാമെന്നാണ് ഇടത് മുന്നണി മോഹിക്കുന്നത്. എന്നാല്‍ അത് സെല്ഫ്ഗോള് ആകാനാണ് പോകുന്നത്. കേരളത്തിനാവശ്യമായ റേഷന്‍ വിഹിതം സംസ്ഥാനത്തെ ഗോഡൗണുകളില്‍ കുമിഞ്ഞുകൂടിയെങ്കിലും അതെടുത്ത് വിതരണം ചെയ്യാന്‍ സൗകര്യമില്ല. ഭക്ഷ്യസുരക്ഷാപദ്ധതി പ്രകാരം ആര്‍ക്കൊക്കെ എത്രയൊക്കെ റേഷന്‍ നല്കണമെന്നുപോലും തരംതിരിക്കാന്‍ കേരളത്തിനായില്ല. ക്രിസ്മസ് ചന്ത ഒരുക്കാനോ റേഷന്‍ മുടങ്ങാതിരിക്കാനോ നടപടിയില്ലാത്ത വര്‍ഷമാണ് 2016.
വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ നേര്‍വഴിക്ക് നയിക്കാന്‍ നിര്‍ബന്ധിക്കേണ്ട ബാദ്ധ്യത പ്രതിപക്ഷത്തിനുണ്ട്. പ്രതിപക്ഷമാകട്ടെ ധര്‍മ്മം മറന്ന് തമ്മിലടിച്ച് പരിഹാസ്യരായി. സോളാര്‍ കേസില്‍ കോടതികളില്‍ നിന്നും കോടതികളിലേക്ക് ഓടിക്കഴിയേണ്ടിവരുമെന്നു ഉറപ്പുള്ളതുകൊണ്ടാകാം പ്രതിപക്ഷ നേതൃസ്ഥാനം വേണ്ടെന്ന നിലപാടിലായിരുന്നു ഉമ്മന്‍ചാണ്ടി. കിട്ടിയ സമയം കളയാതെ പ്രതിപക്ഷ നേതാവിന്റെ കസേര കയ്യടക്കിയ രമേശ് ചെന്നിത്തല അല്‍പനാചാരം കിട്ടിയതുപോലെ ഭരണത്തിന് കുടപിടിക്കുന്ന തിരക്കിലാണ്. റേഷന്‍ വിഷയത്തില്‍ ഇടതിനും വലതിനും ഒരേ പ്രായവും അഭിപ്രായവും. നിയമസഭയില്‍ വാശിയോടെ കേന്ദ്രത്തെ കുന്തമുനയില്‍ കയറ്റാന്‍ പരിശ്രമിച്ചു.
പ്രമേയവും പാസ്സാക്കി. നോട്ട് മരവിപ്പിക്കല്‍ സംഭവത്തിലും കയ്യോട് കൈ, മെയ്യോട് മെയ് എന്ന മട്ടിലുമായിരുന്നു ഇരുമുന്നണിയും. പ്രതിപക്ഷത്തിന്റെ കര്‍മ്മം മറന്ന് കലങ്ങി മറഞ്ഞ് അതിരുകള്‍ തേഞ്ഞുമാഞ്ഞു. ഇതിനിടയിലാണ് കോണ്‍ഗ്രസ്സിലും ഘടകകക്ഷികള്‍ തമ്മിലും കൊമ്പുകോര്‍ത്തത്. നേതാക്കള്‍ പുലഭ്യം പറഞ്ഞ് ആശ്വസിക്കുന്നു. ഒരു പടികടന്ന് തെരുവുയുദ്ധത്തിലേക്ക് നീങ്ങുന്നു. കൊല്ലം ഡിസിസി ഓഫീസ് മുറ്റത്തും അകത്തും കൈകാര്യം ചെയ്യുന്നത് ലൈവായി കാണാനായി. 2004ന്റെ ആവര്‍ത്തനം. നേതൃയോഗം ചേരുന്ന തിരുവനന്തപുരം പ്രിയദര്‍ശിനി ആഡിറ്റോറിയ വളപ്പില്‍ രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്ര പ്രസാദും ചെമ്പഴന്തി അനിലും അടിയുംകൊണ്ട് പുളിയും കുടിച്ചു.
അന്നും കെ. മുരളീധരനും കെ. കരുണാകരനും മുദ്രാവാക്യം വിളിച്ച കൂട്ടരാണ് കാറ് ഇടിച്ച് തകര്‍ത്ത് നേതാക്കളുടെ ഉടുതുണി ഊരി ആഹ്ലാദിച്ചത്. സമാനസംഭവമാണ് ഡിസംബര്‍ 28ന് കൊല്ലത്തുണ്ടായത്. കാറിന്റെ ഗ്ലാസ് ബലമുള്ളതായതിനാല്‍ ഉണ്ണിത്താന് അടികൊണ്ടില്ല. ഉടുതുണി പോയില്ല. വേണ്ടുവോളം തെറിയും ചീമുട്ടയും കിട്ടി. ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേലെന്ന മട്ടില്‍ ഭരണ പക്ഷവും. ഇതിനിടയിലാണ് യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ ഭാഗം ബിജെപി കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ഒരേ ഒരു പാര്‍ട്ടി ബിജെപിയാണല്ലോ. 15 ശതമാനത്തോളം വോട്ടും ഒരു എംഎല്‍എയേയും നേടിയ ബിജെപി ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്തി. ഇടതും വലതും ജനങ്ങളെ കബളിപ്പിക്കാന്‍ നിയമസഭാവേദിയെ ദുരുപയോഗപ്പെടുത്തിയപ്പോള്‍ ‘അത് തെറ്റ്, തെറ്റ്’ എന്ന് ഉറക്കെ പറയാന്‍ ബിജെപി എംഎല്‍എ ഒ.രാജഗോപാലിനായി. കേന്ദ്രവിരുദ്ധ പ്രമേയം ഐക്യകണ്ഠേന പാസ്സാകുന്ന പതിവ് അവസാനിപ്പിക്കുന്ന പുതിയ ചരിത്രത്തിനും നിയമസഭ സാക്ഷിയായി.
കൊടും കുറ്റവാളികളെ വിചാരണ ചെയ്ത് വധിശിക്ഷയ്ക്ക് വിധേയമാക്കിയപ്പോള്‍ വധശിക്ഷ പാടില്ല എന്നു പറയുന്നവരാണ് സിപിഎമ്മുകാര്‍. ശരിയായ ഏറ്റുമുട്ടല്‍ നടന്നാലും വ്യാജ ഏറ്റുമുട്ടലാണെന്ന പെരുമ്പറകൊട്ടി പ്രതിഷേധിക്കുന്ന സിപിഎം ഭരണത്തിലാണ് രണ്ട് മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നത്. അതിനെ സിപിഎം ന്യായീകിരിക്കുമ്പോള് അവരുടെ ഇട്ടത്താപ്പാണ് വെളിച്ചത്താവുന്നത്. 2016ന്റെ മുഖ്യനേട്ടം സിപിഎമ്മിന്റെ കാപട്യം തുറന്നുകാട്ടപ്പെടുന്നതു തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: