കണ്ണൂര്‍: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി അറക്കല്‍ മ്യൂസിയം ജില്ലാ പൈതൃക മ്യൂസിയമാക്കി മാറ്റാന്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ രാജകുടുംബാംഗങ്ങളുമായി നടന്ന ചര്‍ച്ചയിലാണ് അറക്കല്‍ മ്യൂസിയം പുരാവസ്തു വകുപ്പിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലീസിന് കൈമാറാന്‍ ധാരണയായത്.
ജില്ലയുടെ പൈതൃകം, പാരമ്പര്യം, ചരിത്രം, നാടന്‍ കലകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട അമൂല്യശേഖരങ്ങള്‍ ഉള്‍പ്പെടുത്തി അറക്കല്‍ മ്യൂസിയത്തെ നവീകരിക്കാനാണ് പദ്ധതി. ജില്ലാ പൈതൃക മ്യൂസിയമാക്കി മാറ്റുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താമസിയാതെ ആരംഭിക്കും. ഇതിലൂടെ മ്യൂസിയത്തെ വിനോദസഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കാനാകുമെന്നാണ് പുരാവസ്തുവകുപ്പിന്റെ പ്രതീക്ഷ.
കലക്ടറുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, രാജകുടുംബത്തിന്റെ പ്രതിനിധി ആദിരാജ മുഹമ്മദ്, പുരാവസ്തു വകുപ്പ് ഡയരക്ടര്‍ ജെ രജികുമാര്‍, തുറമുഖ വകുപ്പ് മന്ത്രിയുടെ മണ്ഡലം പ്രതിനിധി ബാബു ഗോപിനാഥ്, അസിസ്റ്റന്റ് പി.എസ് കെ.വി ദേവദാസ്, കണ്‍സര്‍വേഷന്‍ എഞ്ചിനീയര്‍ ഭൂപേഷ് എസ്, ഫീല്‍ഡ് അസിസ്റ്റന്റ് കെ കൃഷ്ണരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: