കണ്ണൂര്‍: സംസ്ഥാന സ്കൂ ള്‍ കലോത്സവത്തിന് ജനുവരി 16 മുതല്‍ 22 വരെ കണ്ണൂര്‍ നഗരം ആതിഥ്യമരുളുമ്പോള്‍ 20 വേദികളില്‍ ഉള്‍പ്പെടെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ശക്തമായ സുരക്ഷ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് ജില്ലാ പോലീസ് നേതൃത്വം. പോലീസ് മേധാവി സഞ്ജയ് കുമാര്‍ ഗുരുഡിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ലോ ആന്റ് ഓര്‍ഡര്‍ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കുക.കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി സദാനന്ദന്, ടൗണ്‍ എസ്.ഐ വേണുഗോപാല്‍, വനിതാ ഇന്‍സ്പെക്ടര്‍ കമലാക്ഷി, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ഷാജി പട്ടേരി, കണ്ണൂര്‍ ടൗണ്‍ എസ്.ഐ കുട്ടികൃഷ്ണന്, കണ്ട്രോള് റൂം എസ്.ഐ രാജേഷ് എം, ട്രാഫിക് എസ്.ഐ സുധാകരന് എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍. സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ഷാജി പട്ടേരി, കണ്ട്രോള് റൂം എസ്.ഐ രാജേഷ് എം എന്നിവര്‍ക്കാണ് കോര്‍ഡിനേഷന്‍ ചുമതല.
കലോത്സവത്തോടനുബന്ധിച്ച് നഗരത്തിലും സമീപത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വര്‍ദ്ധിക്കുമെന്ന കാര്യം മുന്‍കൂട്ടിക്കണ്ടുള്ള ക്രമീകരണങ്ങളാണ് ഒരുക്കുക.
ഗതാഗത-പാര്‍ക്കിംഗ് നിയന്ത്രണം, കലോത്സവ വേദികളിലെ ജനത്തിരക്ക് നിയന്ത്രിക്കല്‍, വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും താമസസ്ഥലങ്ങളിലെ സുരക്ഷ ഉറപ്പാക്കല്‍, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍, ബീച്ചുകള്‍, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ സുരക്ഷ എന്നിങ്ങനെ ചുമതലകളാണ് കലോത്സവത്തോടനുബന്ധിച്ച് ലോ ആന്റ് ഓര്‍ഡര്‍ കമ്മറ്റി നടപ്പാക്കുക.
ട്രാഫിക് എസ്.ഐയുടെ നേതൃത്വത്തില്‍, ഗതാഗതടസ്സത്തിനിടയാക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി ഗതാഗതം എളുപ്പമാകുന്ന തരത്തില്‍ ക്രമീകരിക്കും. പാര്‍ക്കിംഗിന് പ്രത്യേക ഇടങ്ങള്‍ ഒരുക്കാനും സിഗ്നലുകള്‍ സ്ഥാപിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. കൂടാതെ കലോത്സവത്തിനെത്തുന്നവരെ സഹായിക്കുന്നതിനായി ചുമതല നല്കി കൊണ്ട് ഓട്ടോ-ടാക്സി, ബസ് ജീവനക്കാര്‍ക്ക് ലഘുലേഖകളും വിതരണം ചെയ്യും. സുരക്ഷാ ക്രമീകരണങ്ങളുടെ ഏകോപനത്തിനായി കണ്ട്രോള് റൂമും കലോത്സവ വേദികളുടെ സമീപങ്ങളില്‍ സി.സി.ടി.വികളും സ്ഥാപിക്കും. അധ്യാപകരും പി.ടി.എ ഭാരവാഹികളും പോലീസ് ഉദ്യാഗസ്ഥരും ഉള്‍പ്പെട്ട ടീമിനെ എല്ലാ വേദികളിലും നിയോഗിക്കാനും ഉദ്ദേശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: