ആറളം വനത്തില്‍ അവശനിലയില്‍
കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു
ഇരിട്ടി: ആറളം വനത്തിന്റെ ഭാഗമായ കീഴ്പള്ളി പരിപ്പുതോട് അവശനിലയില്‍ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു. 30 വയസ്സോളം പ്രായമുള്ള പിടിയാനയാണ് ചെരിഞ്ഞത്. ആനയെ പോസ്റ്റ്മോര്‍ട്ടം ചെയ്തതില്‍ നിന്നും ഗര്‍ഭപാത്രത്തിലുണ്ടായ ട്യൂമര്‍ പൊട്ടിയതാണ് മരണകാരണമായതെന്ന് പ്രാഥമിക പരിശോധനയില്‍ സംശയിക്കുന്നതായി ഡിഎഫ്ഒ സുനില്‍ പാമടി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എഴു മണിയോടെയാണ് പരിപ്പ്തോട്ടിലെ വനത്തോട് ചേര്‍ന്ന ആന്മരിയ എസ്റ്റേറ്റില്‍ ഇന്നലെ ചരിഞ്ഞ പിടിയാനയേയും കൂടെ ഇതിന്റെ തന്നെ കുട്ടിയാണെന്ന് സംശയിക്കുന്ന 8 വയസ്സോളം പ്രായമുള്ള കുട്ടികൊമ്പനെയും എസ്റ്റേറ്റിലുള്ള തൊഴിലാളികള്‍ കാണുന്നത്. വിവരമറിയിച്ചതിനെത്തുടര്‍ന്നു എത്തിയ വനപാലക സംഘം ഇവയെ കാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമം നടത്തവേയാണ് പിടിയാനയുടെ കാലില്‍ വലിയ നീര്‍ക്കെട്ട് കാണുന്നതും നടക്കാനുള്ള പ്രയാസം മനസ്സിലാവുന്നതും. ആന അവശ നിലയിലാണെന്നു മനസ്സിലായതോടെ ഇതിനെ നിരീക്ഷിക്കുകയും മുത്തങ്ങയില്‍ നിന്നും ചികിത്സ നല്‍കാനായി മൃഗ ഡോക്ടറെ വരുത്താനുള്ള ശ്രമവും ആരംഭിച്ചു. എന്നാല്‍ മെല്ലെ കാട്ടിലേക്ക് നടന്നു നീങ്ങിയ ആന എസ്റ്റേറ്റിനോട് ചേര്‍ന്ന കാട്ടില്‍ ഉച്ചക്ക് 2 മണിയോടെ മറിഞ്ഞ് വീഴുകയായിരുന്നു.
എന്നാല്‍ കൂടെ ഉണ്ടായിരുന്ന കുട്ടികൊമ്പന് ആരെയും പിടിയാനയുടെ അടുത്തേക്ക് അടുക്കാന്‍ അനുവദിച്ചില്ല. വനപാലകര്‍ കൊമ്പനെ ഇവിടെ നിന്നും അകറ്റാന്‍ പല വിധ പ്രയോഗങ്ങളും ചെയ്തെങ്കിലും ആന ചിന്നം വിളിച്ചുകൊണ്ടു വനപാലകക്ക് നേരെ ഓടി അടുക്കുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് ചിലര്‍ ആനയുടെ മുന്നില്‍ പെടാതെ രക്ഷപ്പെട്ടത്. ഒടുവില്‍ വൈകുന്നേരം 6 മണിയോടെ വയനാട് മുത്തങ്ങയില്‍ നിന്നും എത്തിയ വെറ്റനറി സര്ജ്ജന് അരുണ്‍ സക്കറിയ ആനയെ ചികിത്സിക്കാനുള്ള ശ്രമം ആരംഭിച്ചു. കിടപ്പിലായ ആനയുടെ സമീപത്തുനിന്നും കുട്ടിയാനയെ മാറ്റാനായി പടക്കം പൊട്ടിച്ചും മറ്റും വനപാലകര്‍ നടത്തിയ ശ്രമവും പരാജയപ്പെട്ടു. കുട്ടിയാന പലപ്പോഴും വനപാലകക്ക് നേരെ ചീറിയടുത്തു. കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി.രതീശന്, കണ്ണവം റേഞ്ചര്‍ എം. ജോഷില്‍, ഫോറസ്റ്റര്‍ മാരായ കെ.വി.ആനന്ദ്, എം.രാജന്, ഗാര്‍ഡ് മാരായ കെ.എസ്.ബാബു, പി.അശോകന്, ഗണേശന്, െ്രെഡവര്‍ കൃഷ്ണന്‍കുട്ടി എന്നിവരുടെ ശ്രമത്തില്‍ ഫലം കാണാതെ വന്നതും രാത്രി ആയതും കാരണം വിശദമായ പരിശോധനയും ചികിത്സനടത്താനുള്ള ശ്രമവും വെള്ളിയാഴ്ച രാവിലെയിലേക്ക് മാറ്റി. ഇതിനിടെയാണ് ആന രാത്രിയില്‍ ചെരിയുന്നത്.
വെള്ളിയാഴ്ച രാവിലെ എത്തിയ ഡിഎഫ്ഒ സുനില്‍ പാമടിയുടെ നേതൃത്വത്തില്‍ വെറ്റനറി സര്ജ്ജന് ആനയെ പോസ്റ്റ് മോര്‍ട്ടം നടത്തി. രാവിലെ പടക്കം പൊട്ടിച്ചു ആനയുടെ ജഡത്തിനരികെ നിന്നും കൊമ്പനെ അകറ്റാനുള്ള വനപാലകരുടെ ശ്രമം വിജയിച്ചു. ഈ സമയത്ത് സമീപത്തെ കാട്ടില്‍ ഉണ്ടായിരുന്ന കാട്ടനക്കൂട്ടത്തിന്റെ അരികിലേക്ക് കുട്ടി കൊമ്പനെ എത്തിക്കാനായത് മൂലം ശ്രമം വിജയിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ ആനയുടെ ഗര്‍ഭപാത്രത്തില്‍ വന്‍ ട്യൂമര്‍ ഉണ്ടായിരുന്നതായും ഇത് പൊട്ടിയതും ഇതില്‍ നിന്നും മറ്റു അവയവങ്ങള്‍ക്കുണ്ടായ ഇന്ഫെക്ഷനുമാവാം മരണകാരണമായതെന്നാണ് നിഗമനം. ജെസിബി എത്തിച്ചു ഇതേ സ്ഥലത്ത് തന്നെ ആനയുടെ ജഡം മറവു ചെയ്തു. കഴിഞ്ഞ ഒക്ടോബര്‍ 28ന് ഇതേ സ്ഥലത്ത് തന്നെ വെച്ചാണ് വെടിയേറ്റ ആന ചരിഞ്ഞത്. അതിനു ശേഷം രണ്ടു മാസം തികയുമ്പോള്‍ ആണ് മറ്റൊരു ആനകൂടി അവശനിലയില്‍ ആയതും ചെരിഞ്ഞതും. ഇത് വനപാലകരെ ഈ മേഖലയിലെ ആനകളെ കൂടുതലായി നിരീക്ഷിക്കാന്‍ ഇട നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: