തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ടൂറിസ്റ്റുകളുടെയും വിദേശ പൗരന്മാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി തിരുവനന്തപുരം സിറ്റി പോലീസ് ക്രമീകരണങ്ങള്‍ ഒരുക്കി.
31ന് രാത്രി 10 മണിക്കുശേഷം പൊതുസ്ഥലങ്ങളില്‍ മൈക്കോ മറ്റ് ഇലക്ട്രോണിക് ശബ്ദസംവിധാനങ്ങളോ പ്രവര്‍ത്തിപ്പിക്കുവാന്‍ അനുവദിക്കുന്നതല്ല. മദ്യപിച്ചുകൊണ്ടും അലക്ഷ്യമായും അമിതവേഗതയിലും പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതുവഴി ഉണ്ടാകുവാന്‍ ഇടയുള്ള അപകടങ്ങള്‍ തടയുന്നതിലേക്കായി കര്‍ശന വാഹനപരിശോധന ഉണ്ടായിരിക്കും. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വീഡിയോ ക്ലിപ്പിംഗുകള്കൂടി ഉള്‍പ്പെടുത്തി നിയമനടപടികള്‍ സ്വീകരിക്കുന്നതും അവരുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ താത്ക്കാലിമായി റദ്ദ് ചെയ്യുന്നതിനു ശുപാര്‍ശ ചെയ്യുന്നതുമാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ബീച്ചുകള്‍, ബൈപ്പാസ് റോഡുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രതേ്യകം പോലീസ് പെട്രോളിംഗും പിക്കറ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എക്സൈസ് വകുപ്പുമായി സഹകരിച്ചുകൊണ്ട് ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ലോഡ്ജുകള്‍, ടൂറിസ്റ്റ് ഹോമുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് അനധികൃത മദ്യം മയക്കുമരുന്ന്, നിരോധിക്കപ്പെട്ട പുകയില ഉത്പന്നങ്ങള്‍ എന്നിവ കണ്ടെത്തുന്നതിനുള്ള പ്രതേ്യക പരിശോധന നടത്തും. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി കോവളം, ടെക്നോപാര്‍ക്ക് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് രാത്രികാല പെട്രോളിംഗിനായി പിങ്ക് പെട്രോളിനെ നിയോഗിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോക്കറ്റടി, പൂവാലശല്യം എന്നിവ തടയുന്നതിലേക്കായി മഫ്തിയിലുള്ള പോലീസിനെ വിന്യസിക്കുന്നു. തിരക്കേറിയ സമയങ്ങളില്‍ ട്രാഫിക്ക് തടസ്സം ഒഴിവാക്കുന്നതിലേക്കായി കോവളത്തെ ബീച്ചുകളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുകയും പൂര്‍ണമായി തടയുകയും ചെയ്യും. കേരളാ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ബീച്ച് ഭാഗങ്ങളില്‍ ഫയര്‍ എഞ്ചിനുകള്‍, തീപിടുത്തത്തെ നിയന്ത്രിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കോവളത്ത് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി 31ന് കോവളത്ത് ഒരു പ്രതേ്യക പോലീസ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: