കോഴിക്കോട്: ബധിരരും മൂകരുമായ കുട്ടികളെ ശബ്ദത്തിന്റെ ലോകത്തിലേക്ക് നയിക്കാന്‍ സാമൂഹ്യസുരക്ഷാ മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതിയുടെ ഭാഗമായുള്ള ആദ്യ കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയ ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. സൗജന്യമായാണ് ശസ്ത്രക്രിയ നടത്തുക. സംസ്ഥാനത്ത് പത്ത് കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം. ഇതില്‍ ആദ്യത്തെ ശസ്ത്രക്രിയ ഇന്ന് നടക്കുമ്പോള്‍ ഗാനഗന്ധര്വന് കെ.ജെ. യേശുദാസ് കോക്ലിയര്‍ ഇംപ്ലാന്റ് കൈമാറും. മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ കബനി ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ സാമൂഹ്യക്ഷേമ, പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല തുടങ്ങിയവര്‍ പങ്കെടുക്കും. ഒരാളുടെ കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് 4,56,521 രൂപയാണ് ചെലവ് വരുന്നത്. രണ്ട്്് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഓഡിയോ വെര്‍ബല്‍ തെറാപ്പിക്കായി 50,000 രൂപയും വേണം. ഇത്രയും തുക സര്‍ക്കാര്‍ നല്‍കും. സര്‍ക്കാര്‍ തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രമാണ് കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തുന്നത്. ഡോ. മുരളീധരന് നമ്പൂതിരി ഡോ. രവി, ഡോ. പി.എം. നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കും. രണ്ടുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയയിലൂടെയാണ് കോക്ലിയര്‍ ഇംപ്ലാന്റ് ഘടിപ്പിക്കുന്നത്.
ശ്രുതിതരംഗം പദ്ധതി 30ന് രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. സാമൂഹ്യക്ഷേമ പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ അധ്യക്ഷത വഹിക്കും. വെബ്സൈറ്റ് ഉദ്ഘാടനം വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. കുടുംബശ്രീ സ്റ്റാമ്പ് വില്പനയിലൂടെ ശേഖരിച്ച തുക ധനകാര്യമന്ത്രി കെ.എം. മാണി ഏറ്റുവാങ്ങും. കാന്‍സര്‍ സുരക്ഷാ പദ്ധതിയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന കുട്ടികളുടെ രചനകളുടെ സമാഹാരമായ തളിരിന്റെ പ്രകാശനം ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും. മേയര്‍ പ്രൊഫ. എ.കെ. പ്രേമജം ഏറ്റുവാങ്ങും. എം.കെ. രാഘവന് എം.പി മുഖ്യപ്രഭാഷണം നടത്തുമെന്ന് സാമൂഹ്യ സുരക്ഷാമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ടി.പി. അഷ്റഫ്, റീജ്യണല്‍ ഡയറക്ടര്‍ ഡോ. ഇദ്രീസ് വേലിക്കലകത്ത്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. പി. മുരളീധരന് നമ്പൂതിരി എന്നിവര്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: