ന്യൂദല്‍ഹി: സമാജ്വാദി പാര്‍ട്ടിയില്‍ വീണ്ടും അപ്രതീക്ഷിത നീക്കങ്ങള്‍. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവിനെയും 24 മണിക്കൂര്‍ തികയും മുന്‍പ് തിരിച്ചെടുത്തു.
ഇന്നലെ രാവിലെ അഖിലേഷ് തനിക്കൊപ്പമുള്ള എംഎല്‍എമാരുടെയും പാര്‍ട്ടി നേതാക്കളുടെയും യോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രിയായി തുടരാന്‍ ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇരുനൂറോളം എംഎല്‍എമാരും നിരവധി നേതാക്കളും യോഗത്തിനെത്തി. മുലായം വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഇരുപതോളം എംഎല്‍എമാര്‍ മാത്രമാണ് സംബന്ധിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള നാനൂറോളം പേരുടെ യോഗമാണ് മുലായം വിളിച്ചത്. ഇതില്‍ 176 പേര് സിറ്റിങ് എംഎല്‍എമാരാണ്.
എന്നിട്ടും ഭൂരിഭാഗവും അഖിലേഷിനൊപ്പം നിലയുറപ്പിച്ചത് പാര്‍ട്ടിയിലെ അവസാന വാക്കായിരുന്ന മുലായത്തിന് കനത്ത തിരിച്ചടിയായി. ഇതാണ് അഖിലേഷിനെ തിരിച്ചെടുക്കാന്‍ മുലായത്തെ പ്രേരിപ്പിച്ചത്.
മുതിര്‍ന്ന നേതാവും മന്ത്രിയുമായ അസംഖാനാണ് ഒത്തുതീര്‍പ്പിന് മധ്യസ്ഥത വഹിച്ചത്. അസംഖാന്റെ സാനിധ്യത്തില്‍ മുലായവും അഖിലേഷും ചര്‍ച്ച നടത്തി. തുടര്‍ന്ന് അഖിലേഷിനെയും രാംഗോപാലിനെയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തതായി സംസ്ഥാന അധ്യക്ഷനും അഖിലേഷിന്റെ എതിരാളിയുമായ ശിവ്പാല്‍ യാദവ് ട്വിറ്ററില്‍ വ്യക്തമാക്കി.
നേതാജി (മുലായം) അഖിലേഷിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടെന്നും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ശിവ്പാല്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തു. തെറ്റിദ്ധാരണകള്‍ മാറി. ശിവ്പാല്‍ പറഞ്ഞു. അടുത്തിടെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ അമര്‍ സിങ്ങിനെ പുറത്താക്കണമെന്ന് അഖിലേഷ് മുലായത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബ ബന്ധമുള്ള ലാലു പ്രസാദ് യാദവും ഇന്നലെ മുലായവും അഖിലേഷുമായി സംസാരിച്ചു.
അഖിലേഷിന്റെ അനുയായികളെ തഴഞ്ഞ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതാണ് പൊട്ടിത്തെറിയുണ്ടാക്കിയത്. മുലായവും ശിവ്പാലും പ്രഖ്യാപിച്ച 325 സ്ഥാനാര്‍ത്ഥികളില്‍ അഖിലേഷ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയവരും ഉള്‍പ്പെട്ടിരുന്നു. ഇതോടെ 235 സ്ഥാനാര്‍ത്ഥികളുടെ സ്വന്തം പട്ടിക പുറത്തിറക്കി ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അഖിലേഷും നിലപാടെടുത്തു.
രാംഗോപാല്‍ യാദവിനെ ഏതാനുംമാസം മുന്‍പും പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവചനാതീതമാണ് സമാജ്വാദി പാര്‍ട്ടിയിലെ ആഭ്യന്തര രാഷ്ട്രീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: